കോണിപ്പടികൾ ഇറങ്ങി ഹാളിലെത്തിയപ്പോൾ തന്നെ പുറത്ത് വലിയൊരു ബഹളം കേൾക്കാമായിരുന്നു. ഞങ്ങൾ വേഗം ഉമ്മറത്തേക്ക് ചെന്നു. അവിടെ കണ്ട കാഴ്ച എന്റെ നെഞ്ചിടിപ്പ് ഒന്നുകൂടി കൂട്ടി.
ആ വലിയ മുറ്റം നിറയെ ആളുകളാണ്! ആ ഗ്രാമത്തിലെ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന വലിയൊരു ജനക്കൂട്ടം. ദിവസങ്ങളായി അടച്ചിട്ട വീടുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന അവരുടെ മുഖത്ത് ഇപ്പോൾ ഭയത്തേക്കാൾ ഉപരി, വല്ലാത്തൊരു ദേഷ്യവും അതിജീവനത്തിനായുള്ള ഒരുതരം വെപ്രാളവുമാണ് ഉണ്ടായിരുന്നത്.
പലരുടെയും കൈകളിൽ അരിവാളും ഇരുമ്പുദണ്ഡുകളും പോലെയുള്ള ആയുധങ്ങളുണ്ട്. മറ്റുചിലരുടെ കൈകളിൽ എണ്ണയിട്ടു കത്തിച്ച തീപ്പന്തങ്ങൾ കാറ്റിൽ ആളിക്കത്തുന്നുണ്ടായിരുന്നു.
ഇരുട്ട് വീണുതുടങ്ങിയ ആ മുറ്റത്ത്, തീപ്പന്തങ്ങളുടെ ചുവന്ന വെളിച്ചത്തിൽ ആ ജനക്കൂട്ടത്തിന് വല്ലാത്തൊരു ഭീകരത തോന്നി.
ഉമ്മറത്തിണ്ണയിലെ പടിയിൽ, ആ ജനക്കൂട്ടത്തെ അഭിമുഖീകരിച്ചുകൊണ്ട് ബാലു അങ്കിൾ നിൽപ്പുണ്ട്. അങ്കിളിന്റെ മുഖത്തും വല്ലാത്തൊരു ടെൻഷനുണ്ടായിരുന്നു.
കൈകൾ ഉയർത്തിക്കൊണ്ട്, ബഹളമുണ്ടാക്കുന്ന ആൾക്കാരെ ശാന്തരാക്കാൻ ശ്രമിച്ച് അങ്കിൾ അവരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
സിറ്റൗട്ടിന്റെ ഒരു വശത്തായി, ഈ വീട്ടിലുള്ള ബാക്കി എല്ലാവരും വലിയൊരു ഭയത്തോടെ ഒതുങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഗീതാന്റിയും ഐഷു ചേച്ചിയും സച്ചിനും നിധിയുമെല്ലാം അവിടെയുണ്ട്. തക്ഷകനും നാഗികയും യാതൊരു ഭാവവ്യത്യാസവുമില്ലാതെ, എന്നാൽ വളരെ ശ്രദ്ധയോടെ കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ട് അവർക്ക് പിന്നിലായി നിൽപ്പുണ്ടായിരുന്നു.
എന്നെ കണ്ടതും നിധി വേഗം എന്റെ അടുത്തേക്ക് വന്നു. അവളുടെ കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ യാതൊന്നും മിണ്ടാതെ എന്റെ വലംകയ്യിൽ മുറുകെ പിടിച്ചു. ആ പിടിയിൽ, കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടുപോയി എന്നവൾ എന്നോട് പറയാതെ പറയുകയായിരുന്നു.
ഞാൻ നിധിയുടെ കൈകളിൽ ഒരു ആശ്വാസമെന്നോണം തിരികെ പിടിച്ചു. ശേഷം മുറ്റത്ത് നിൽക്കുന്ന ആ ജനക്കൂട്ടം എന്താണ് ബാലു അങ്കിളിനോട് സംസാരിക്കുന്നതെന്ന് കൃത്യമായി അറിയാനായി, അങ്ങോട്ടേക്ക് ശ്രദ്ധയോടെ ചെവി കൂർപ്പിച്ചു…
മുറ്റത്ത് നിൽക്കുന്നവരിൽ പ്രായമുള്ള ഒരാൾ വലിയൊരു തീപ്പന്തവും പിടിച്ച് മുന്നോട്ട് വന്ന്, തൊണ്ടപൊട്ടി വിളിച്ചുപറയുന്നത് ഞാൻ കേട്ടു.
“ബാലാ… ഈ പോലീസിനെക്കൊണ്ടൊന്നും ഒരു ചുക്കും നടക്കില്ലെന്ന് ഇതിനോടകം നമുക്ക് മനസ്സിലായതല്ലേ? പകർച്ചവ്യാധിയാണെന്നും പറഞ്ഞ് നമ്മളെ മുഴുവൻ ഈ വീടുകൾക്കുള്ളിൽ അടച്ചിട്ടിട്ട് അവർ എന്ത് നേടി? തോക്കും പിടിച്ച് കാവൽ നിൽക്കുന്ന അവരുടെ കൺമുന്നിലിട്ടല്ലേ നമ്മുടെ സ്വന്തക്കാരെ വലിച്ചുകീറി കൊന്നത്! ഇത് ഏതോ വൈറസോ സാധാരണ മൃഗമോ ഒന്നുമല്ല ബാലേട്ടാ… ഇരുട്ട് വീണാൽ ഈ ഇന്ദ്രനീലത്തിൽ കാടിറങ്ങി വരുന്ന സാക്ഷാൽ നരിമാടൻ തന്നെയാ ഇതിന് പിന്നിൽ! നരിമാടന്റെ ദാഹം മനുഷ്യന്റെ ചോരയോടാണെന്ന് ഇതിനോടകം പിച്ചിചീന്തപ്പെട്ട ആ ശരീരങ്ങൾ കണ്ടാൽ അറിഞ്ഞൂടെ?”
അയാളുടെ വാക്കുകൾക്ക് പിന്തുണയുമായി പിന്നിൽ നിന്നും മറ്റൊരാൾ ഉറക്കെ വിളിച്ചുപറഞ്ഞു:
“അതെ! കാടിറങ്ങി വരുന്ന ആ നരിമാടന് ഈ നാട്ടിൽ കയറാൻ ഒരൊറ്റ തടസ്സമേ ഉണ്ടായിരുന്നുള്ളൂ… തലമുറകളായി നമ്മൾ ജീവന് തുല്യമായി കാണുന്ന നമ്മുടെ അമ്പലവും അവിടുത്തെ പ്രതിഷ്ഠയും! അതിനി ഇല്ലാതാക്കാൻ വേണ്ടിയല്ലേ ആ ദുഷ്ടശക്തി ഇപ്പോൾ ദൂരെ ആ അമ്പലപ്പാടം മുഴുവൻ ചുട്ടെരിക്കുന്നത്? ഇത്രയും വലിയൊരു തീ അവിടെ ആളിക്കത്തിയിട്ടും ഈ പോലീസുകാർക്ക് വല്ലതും ചെയ്യാൻ കഴിഞ്ഞോ? അമാനുഷിക ശക്തിയുള്ള ആ നരിമാടനെ നേരിടാൻ പോലീസിന്റെ ഈ വെറും തോക്കൊന്നും മതിയാകില്ല ബാലേട്ടാ!”
അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ വിതുമ്പലോടെ, എന്നാൽ വലിയ വാശിയോടെ സംസാരിക്കാൻ തുടങ്ങി:
