നിധിയുടെ കാവൽക്കാരൻ – 26 24

 

എഴുന്നേൽക്കുന്നതിന് മുൻപ് ബെഡിൽ കിടന്നിരുന്ന ഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കി. വൈകുന്നേരം ആറര കഴിഞ്ഞിട്ടേയുള്ളൂ.

 

നന്നായി ഒന്ന് ഉറങ്ങിയതുകൊണ്ടാകാം, ശരീരത്തിനും മനസ്സിനും ആകെപ്പാടെ ഒരുതരം മന്ദത തോന്നിയിരുന്നു.

 

വാതിലിലെ മുട്ടിന് വീണ്ടും ശക്തി കൂടിയപ്പോൾ ഞാൻ വേഗം എഴുന്നേറ്റ് പോയി കുറ്റി തുറന്നു.

 

പുറത്ത് രാഹുലായിരുന്നു. അവന്റെ മുഖത്ത് എന്തെന്നില്ലാത്ത ടെൻഷനുണ്ട്.

അവന്റെ ആ നിൽപ്പ് കണ്ട് കാര്യമാക്കാതെ, വളരെ സാധാരണ രീതിയിൽ ഞാൻ ചോദിച്ചു,

 

“എന്താടാ…?”

 

“ദേവാ… മൊത്തത്തിൽ പ്രശ്നമാണ്!”

 

ശ്വാസം ആഞ്ഞെടുത്തുകൊണ്ട് നെഞ്ചിൽ കൈവെച്ച് അവൻ പറഞ്ഞു.

 

അവന്റെ മുഖത്തെ പരിഭ്രാന്തി കണ്ടപ്പോൾ എന്റെ കണ്ണിലെ ആ ഉറക്കച്ചടവും മന്ദതയും പെട്ടെന്ന് എങ്ങോട്ടോ മാറി. എന്റെ നെഞ്ചിടിപ്പൊന്ന് കൂടി.

 

“എന്താടാ… എന്ത് പറ്റി?”

 

ഞാൻ അല്പം ഗൗരവത്തിൽ ചോദിച്ചു.

 

“നാട്ടുകാരൊക്കെ തീപ്പന്തവും പിടിച്ച് കൂട്ടത്തോടെ വീടിന് പുറത്തിറങ്ങിയിരിക്കുകയാ ദേവാ…!”

 

അവൻ വല്ലാത്തൊരു പേടിയോടെ പറഞ്ഞു നിർത്തി.

 

“എന്തിനാടാ നാട്ടുകാരൊക്കെ ഇപ്പോൾ ഇങ്ങോട്ട് വന്നത്?”

 

എനിക്ക് കാര്യങ്ങൾ പൂർണ്ണമായി മനസ്സിലാകുന്നുണ്ടായിരുന്നില്ല. പകൽ പോലും പുറത്തിറങ്ങാൻ ഭയന്നിരുന്ന മനുഷ്യരാണ്, അതും ഈ ഇരുട്ടി തുടങ്ങിയ സമയത്ത്.

 

“അവർ ബാലു അങ്കിളിനെ കാണാൻ വന്നതാ ദേവാ…”

 

അത്രയും പറഞ്ഞിട്ട് രാഹുൽ എന്റെ കയ്യിൽ ബലമായി പിടിച്ച് വലിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു. നേരെ പോയത് മുകളിലത്തെ ടെറസിലേക്കായിരുന്നു.

 

ടെറസിന്റെ കൈവരിയോട് ചേർന്ന് നിന്ന് അവൻ ദൂരേക്ക് വിരൽ ചൂണ്ടി.

 

“അങ്ങോട്ട് നോക്ക്…”

 

അവൻ ചൂണ്ടിയ ദിക്കിലേക്ക് ഞാൻ നോക്കി.

 

വൈകുന്നേരത്തിന്റെ നേരിയ ഇരുട്ട് വീണുതുടങ്ങിയ ആകാശത്ത്, ദൂരെയായി വലിയൊരു തീജ്വാല ഉയർന്നുപൊങ്ങുന്നത് ഞാൻ കണ്ടു. എന്തോ വലിയൊരു പ്രദേശം മുഴുവനായി കത്തിയെരിയുകയാണ്. തീയും കറുത്ത പുകയും ആകാശത്തേക്ക് വൻ തോതിൽ ഉയരുന്നുണ്ട്.

 

ആ നിൽപ്പിൽ ആ തീയുടെ ദിശ എങ്ങോട്ടാണെന്ന് ഞാൻ പെട്ടെന്ന് തന്നെ കണക്കുകൂട്ടി… എന്റെ നെഞ്ചിടിപ്പൊന്ന് വേഗത്തിലായി. ആ കത്തിയെരിയുന്നത് അമ്പലത്തിന്റെ ഭാഗത്താണ്!

 

എന്റെ ഉള്ളൊന്ന് കാളി. അപ്പോൾ ആ തീ വിഴുങ്ങിക്കൊണ്ടിരിക്കുന്നത് അമ്പലത്തിന് ചുറ്റുമുള്ള ആ വിശാലമായ പാടശേഖരങ്ങളെയാണോ? ഇത്രയും വലിയൊരു തീപ്പിടുത്തം അവിടെ എങ്ങനെ ഉണ്ടായി?

 

ഞാൻ വളരെ സൂക്ഷ്മമായി ആ തീജ്വാലകളുടെ തീവ്രതയും ഇവിടേക്കുള്ള ദൂരവും വെച്ച് ഒന്ന് കണക്കുകൂട്ടി നോക്കി. തീ പടർന്നിട്ട് ഒരുപാട് നേരമൊന്നും ആയിട്ടില്ല. പരമാവധി പോയാൽ കുറച്ചു മിനിറ്റുകൾ മാത്രമേ ആയിട്ടുണ്ടാകൂ എന്ന് എനിക്ക് ഉറപ്പായിരുന്നു.

 

കാരണം, ആ തീയുടെ സ്വഭാവം അങ്ങനെയായിരുന്നു. പതിയെ തുടങ്ങി പടർന്നുകയറിയ ഒരു കാട്ടുതീയല്ല അത്, മറിച്ച് പെട്ടെന്ന് വലിയൊരു പ്രദേശത്ത് ഒന്നിച്ച് ആളിക്കത്തിയതുപോലെയുള്ള വല്ലാത്തൊരു തീവ്രത അതിനുണ്ടായിരുന്നു.

 

ഒരു നിമിഷം എന്റെ ചിന്തകൾ താഴെ നിൽക്കുന്ന നാട്ടുകാരിലേക്ക് പോയി. ദിവസങ്ങളായി ഭയന്ന് വീടിനുള്ളിൽ കഴിഞ്ഞിരുന്ന ആ മനുഷ്യർ ഒരുമിച്ച് തീപ്പന്തങ്ങളുമായി അമ്പലത്തിലെ പ്രധാനിയായ ബാലു അങ്കിളിനെ അന്വേഷിച്ച് വന്നിരിക്കുന്നത് ഇതിന് പിന്നിലെന്തോ വലിയൊരു കാരണം ഉള്ളതുകൊണ്ടാണെന്ന് എനിക്ക് വ്യക്തമായി.

 

അവിടെ അമ്പലപ്പാടത്ത് കത്തിപ്പടരുന്ന ആ തീയും, നാട്ടുകാരുടെ ഈ വരവും തമ്മിൽ വലിയൊരു ബന്ധമുണ്ട്. വിചാരിച്ചതിലും വേഗത്തിൽ കാര്യങ്ങൾ നമ്മുടെ കൈവിട്ടുപോവുകയാണെന്ന് ആ തീജ്വാലകൾ എന്നോട് വിളിച്ചുപറയുന്നുണ്ടായിരുന്നു.

 

“നീ വാ…” എന്ന് പറഞ്ഞ് ഞാൻ രാഹുലിനെയും കൂട്ടി വേഗം താഴേക്ക് നടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *