സാധാരണ അവരുടെ മുഖത്ത് കാണാറുള്ള ആ ഗാംഭീര്യം അപ്പോൾ ഉണ്ടായിരുന്നില്ല. വണ്ടികളിൽ നിന്നുമിറങ്ങിയ പല പോലീസുകാരുടെയും അവസ്ഥ കണ്ട് ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി.
പലരുടെയും യൂണിഫോമുകൾ കീറിപ്പറിഞ്ഞിരുന്നു, ചിലരുടെ നെറ്റിയിലും കൈകളിലുമൊക്കെ ചോരപ്പാടുകളുണ്ട്. ചിലർ സഹപ്രവർത്തകരുടെ തോളിൽ താങ്ങി മുടന്തിക്കൊണ്ടാണ് നടക്കുന്നത്! വലിയൊരു ആക്രമണത്തെ നേരിട്ടതിന് ശേഷമാണ് അവരുടെ വരവെന്ന് ആ കാഴ്ചയിൽ നിന്നും വ്യക്തമായിരുന്നു.
പകൽ പോലും ഒരാളെയും വീടിന് പുറത്തിറങ്ങാൻ സമ്മതിക്കാതിരുന്ന വലിയ പോലീസ് കാവലുള്ള ഈ നാട്ടിൽ, ഇത്രയധികം നാട്ടുകാർ ഒരൊറ്റ രാത്രികൊണ്ട് എങ്ങനെ ഇവിടെ ഒന്നിച്ചു ചേർന്നു എന്ന എന്റെ വലിയ സംശയത്തിനുള്ള ഉത്തരം ആ പോലീസുകാരുടെ അവസ്ഥയിൽ നിന്നും എനിക്ക് കിട്ടി. നാട്ടുക്കാരെല്ലാവരും കൂടെ അവരെ ആക്രമിച്ചിരിക്കണം…
കൂട്ടത്തിൽ ഉയർന്ന റാങ്കുള്ള, പ്രായമുള്ള ഒരു പോലീസ് ഓഫീസർ ഗേറ്റ് കടന്ന് ജനക്കൂട്ടത്തിനിടയിലേക്ക് വന്നു.
അയാളുടെയും യൂണിഫോം വല്ലാതെ മുഷിഞ്ഞിരുന്നു, മുഖത്ത് വല്ലാത്തൊരു ക്ഷീണവുമുണ്ട്. എങ്കിലും അധികാരം വിട്ടുകളയാതെ അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു:
“എല്ലാവരും ആ തീപ്പന്തങ്ങളും ആയുധങ്ങളും താഴെയിട്ട് വേഗം വീടുകൾക്കുള്ളിലേക്ക് കയറാൻ നോക്ക്! ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? നിയമം കയ്യിലെടുക്കാൻ ആരെയും ഞങ്ങൾ അനുവദിക്കില്ല. ഇത് അവസാനത്തെ വാണിങ് ആണ്!”
ഇതുകേട്ടതും നാട്ടുകാരിൽ നിന്നും വലിയൊരു അലർച്ചയുണ്ടായി.
“ഏത് നിയമം? ദിവസങ്ങളായി വീടിനുള്ളിൽ അടച്ചിരുന്നിട്ടും ഞങ്ങളുടെ സ്വന്തക്കാരെ പിച്ചിചീന്തിയപ്പോൾ എവിടെയായിരുന്നു സാറേ നിങ്ങളുടെ ഈ നിയമം? നിങ്ങൾ കാവൽ നിന്നിട്ട് ഒരൊറ്റ ജീവനെങ്കിലും നിങ്ങൾക്ക് രക്ഷിക്കാൻ കഴിഞ്ഞോ?”
കൂട്ടത്തിലൊരാൾ മുന്നോട്ട് കയറി ദേഷ്യത്തോടെ ചോദിച്ചു
പോലീസ് ഓഫീസർ അവരെ അനുനയിപ്പിക്കാൻ ശ്രമിച്ചു,
“നിങ്ങൾ ഈ പറയുന്നത് അസംബന്ധമാണ്. അവിടെ പടർന്നു പിടിച്ചിരിക്കുന്നത് വലിയൊരു വൈറസാണ്… അതുകൊണ്ടാണ് ഞങ്ങൾ…”
“മതി നിർത്ത് സാറേ!”
തോക്കും പിടിച്ച് നിന്ന ബാലു അങ്കിൾ ജനക്കൂട്ടത്തിന് നടുവിൽ നിന്നും ഗർജ്ജിച്ചു.
“ഇനി ആ വൈറസിന്റെ കള്ളക്കഥയും പറഞ്ഞ് ഈ നാട്ടുകാരെ വിഡ്ഢികളാക്കാൻ ആരും ഇങ്ങോട്ട് വരണ്ട.ഇനി ഞങളുടെ പെരുമാറ്റം ഇങ്ങനെയായിരിക്കില്ല…”
പരിക്കുപറ്റിയവരെ നോക്കി ഒരാൾ പറഞ്ഞു നിർത്തി…
ഓഫീസറുടെ മുഖത്തെ പരുക്കൻ ഭാവം ഒന്നുമാറി. അല്പം നിസ്സഹായതയോടെ അയാൾ പറഞ്ഞു,
“കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാതെയാണ് നിങ്ങളീ സംസാരിക്കുന്നത്. നിങ്ങൾ ഈ തോക്കും പിടിച്ച് ഇരുട്ടിലേക്ക് ഇറങ്ങിയാൽ തീരുന്ന പ്രശ്നമല്ല അവിടെയുള്ളത്. അതൊരു ആത്മഹത്യയാണ്! ഞങ്ങളുടെ ഫോഴ്സ് അവിടെ പരമാവധി ശ്രമിക്കുന്നുണ്ട്. ദയവുചെയ്ത് ഈ ജനങ്ങളെയും കൊണ്ട് നിങ്ങൾ തിരിച്ചുപോണം…നമ്മൾ എന്തിനോടാണ് നേരിടുന്നതെന്ന് നമ്മൾക്ക് ഇപ്പോഴും അറിയില്ല. അതൊരു പക്ഷെ നിങ്ങൾ പറയുന്ന കേട്ടുകഥകളിലെ നരിമാടൻ ആവാം അല്ലെങ്കിൽ മനുഷ്യർ തന്നെയാവും ദയവായി ഞങൾ പറയുന്നത് കേൾക്കു….”
“ഇല്ല സാറേ…”
ബാലു അങ്കിൾ തന്റെ കയ്യിലെ ഡബിൾ ബാരൽ തോക്ക് ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു.
“സ്വന്തം പോലീസുകാരുടെ ജീവൻ രക്ഷിക്കാൻ പാടുപെടുന്ന നിങ്ങൾ എങ്ങനെയാ ഈ നാട്ടുകാരെ രക്ഷിക്കുന്നത്? ദാ നോക്ക്… അവിടെ ദൂരെ ഞങ്ങൾ ജീവന് തുല്യമായി കണ്ടിരുന്ന ആ അമ്പലവും കാവും ഇപ്പോൾ കത്തിയെരിയുകയാണ്. സാറിന്റെ തോക്കിനും ലാത്തിക്കും തടുക്കാൻ കഴിയാത്ത ഒന്നിനെ നേരിടാൻ തന്നെയാണ് ഞങ്ങൾ പോകുന്നത്. ഈ നാട് ഞങ്ങളുടെയാണ്. ഒന്നുകിൽ ആ ദുഷ്ടശക്തിയെ ഞങ്ങൾ ഇല്ലാതാക്കും, അല്ലെങ്കിൽ ഞങ്ങൾ ഇല്ലാതാകും. അല്ലാതെ ഇനി ഭയന്നോടി വാതിലടയ്ക്കാൻ ഇന്ദ്രനീലത്തിലെ ഒരു മനുഷ്യനും തയ്യാറല്ല!”
