ഇരുട്ടിലേക്ക് മറയുന്ന രണ്ട് കാറ്റ് പോലെ അവർ ആ ഗേറ്റ് കടന്ന് പോയി.
ഇതുകണ്ടതും എന്റെ തലച്ചോറിലേക്ക് ഒരു കൊള്ളിയാൻ മിന്നി. ഇനി ഒന്നിനും കാത്തുനിൽക്കാൻ സമയമില്ല. നമ്മൾ ഭയന്നതുപോലെ തന്നെ കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു! ചുറ്റും നിൽക്കുന്ന പോലീസിനെയോ ആയുധമേന്തി നിൽക്കുന്ന നാട്ടുകാരെയോ, എന്തിന് സിറ്റ്ഔട്ടിൽ നിൽക്കുന്ന നിധിയെയോ രാഹുലിനെയോ പോലും നോക്കാതെ, എന്റെ സർവ്വ ശക്തിയുമെടുത്ത് ആ മലയെ ലക്ഷ്യമാക്കി ഞാനും ഓടാൻ തുടങ്ങി.
കണ്ണുചിമ്മി തുറക്കുന്ന വേഗത്തിൽ നടന്ന ഈ കാര്യങ്ങൾക്കൊന്നും യാതൊരു യുക്തിയും കണ്ടെത്താൻ കഴിയാതെ, അമാനുഷികമായ ആ വേഗത കണ്ട് വിശ്വസിക്കാനാവാതെ ഇരുട്ടിൽ പകച്ചുനിൽക്കുന്ന കുറെയേറെ കണ്ണുകൾ എനിക്ക് പിന്നിൽ ആ മുറ്റത്ത് ബാക്കിയുണ്ടായിരുന്നു…
________________________________________________
ആമിയുടെ വീട്.
പുറത്തെ ഇരുട്ടിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ആമി. തന്റെ ഫോണിലേക്ക് ദേവയുടെയോ നിധിയുടെയോ ഒരു കോൾ അല്ലെങ്കിൽ സന്ദേശം വരുമെന്ന പ്രതീക്ഷയിൽ അവൾ ഇരിക്കുകയായിരുന്നു.
പുറത്ത് ഗ്രാമത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കേൾക്കുന്ന ബഹളങ്ങളും അലർച്ചകളും അവൾ കേൾക്കുന്നുണ്ട്. എങ്കിലും, വീട്ടിൽ തനിച്ചുള്ള ഉമ്മയെ വിട്ടുപിരിഞ്ഞ് ഒരിടത്തേക്ക് പോകാൻ അവൾക്ക് ഭയമായിരുന്നു.
ചിന്തകളുടെ നൂലാമാലകൾക്ക് വിട നൽകി, ജനലരികിലെ നിലാവെളിച്ചത്തിൽ അവൾ പുറത്തേക്ക് നോക്കിയിരുന്നു. പെട്ടെന്നാണ് റോഡിലൂടെ നടന്നുപോകുന്ന ഒരു നിഴൽരൂപം അവളുടെ ശ്രദ്ധയിൽപ്പെട്ടത്. അവൾ ആ രൂപത്തെ സൂക്ഷിച്ചുനോക്കി.
ആ രൂപം പെട്ടെന്ന് അവിടെ നിന്നു. ശേഷം, ആ ശരീരം പതുക്കെ തല തിരിച്ച് ആമിയെ നോക്കി.
ഭയം കൊണ്ട് ആമി ഞെട്ടിപ്പിൽ വലിഞ്ഞു. കണ്ട കാഴ്ച അവളെ വല്ലാതെ തളർത്തിയിരുന്നു;
അതൊരു മനുഷ്യനായിരുന്നില്ല. നിധിമലയുടെ താഴവാരത്തെ കാട്ടിൽ അലഞ്ഞുനടക്കുന്ന ആത്മാക്കളായിരുന്നു അവ. വെണ്ണീറിന്റെ നിറത്തിലുള്ള ശരീരവും, ആരെയും ഭയപ്പെടുത്തുന്ന ആ വിചിത്രമായ ചിരിയും അവൾക്ക് മറക്കാൻ കഴിയുന്ന ഒന്നല്ല.
അവൾ വിറയ്ക്കുന്ന കണ്ണുകളോടെ ചുറ്റും വീണ്ടും നോക്കി. പുറത്ത്, നിലാവിന്റെ വെളിച്ചത്തിൽ അതുപോലെയുള്ള കുറേ നിഴൽരൂപങ്ങൾ കൂടി നിൽക്കുന്നുണ്ടായിരുന്നു.
ചിലരുടെ വായിൽ നിന്നും കട്ടപിടിച്ച ചോര ഇറ്റുവീഴുന്നുണ്ട്. അവൾ അവരുടെ കൈകളിലേക്ക് ശ്രദ്ധിച്ചു; ആ നീണ്ട വിരലുകളും കൈപ്പത്തികളും പച്ചമനുഷ്യന്റെ ചോരയിൽ കുളിച്ചുനിൽക്കുകയാണ്!
ഉമ്മയുടെ കാര്യമോർത്തപ്പോൾ അവൾക്ക് നെഞ്ചിൽ ശ്വാസം മുട്ടുന്നതുപോലെ തോന്നി.അവൾക്ക് ഉമ്മയെ കാണണമെന്ന് തോന്നി..
ഭയം അണപൊട്ടിയൊഴുകിയ ആ നിമിഷത്തിൽ, അവൾ വേഗത്തിൽ ജനൽ വലിച്ചടച്ച് കുറ്റിയിട്ടു. പുറത്തെ ഭീകരകാഴ്ചയിൽ നിന്നും കണ്ണുകളെടുത്ത് ഉള്ളിലേക്ക് തിരിഞ്ഞ ആമിയുടെ ശ്വാസം തൊണ്ടയിൽ തങ്ങിനിന്നു.
മുറിയിൽ തന്റെ ബെഡിൽ, കറുത്ത വസ്ത്രം ധരിച്ച ഒരു പെൺരൂപം നിശബ്ദമായി ഇരിക്കുന്നുണ്ടായിരുന്നു!
_____________________________________________
തക്ഷകനും നാഗികയും, അവർക്ക് പിന്നാലെ ദേവയും ഇരുട്ടിലേക്ക് അപ്രത്യക്ഷരായത് കണ്ട് അന്തംവിട്ടു നിൽക്കുകയായിരുന്നു അവിടെയുണ്ടായിരുന്ന എല്ലാവരും.
നിമിഷങ്ങൾക്ക് മുൻപ് നടന്ന അടിപിടിയും ബഹളവും അവസാനിച്ചെങ്കിലും പോലീസുകാരും നാട്ടുകാരും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ പകച്ചുനിന്നു.
ബാലു അവിശ്വസനീയമായി നിധിയെ നോക്കി.
അദ്ദേഹത്തിന്റെ കണ്ണുകളിൽ ഭയത്തോടൊപ്പം വലിയൊരു ചോദ്യചിഹ്നവും ഉണ്ടായിരുന്നു.
നിധിക്കാണെങ്കിൽ ദേവയുടെ കാര്യമോർത്ത് വലിയ ടെൻഷനുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നത്? ദേവ എങ്ങോട്ടാണ് പാഞ്ഞുപോയത്? ബാലുവും ഗീതയും നിധിയോട് പരിഭ്രമത്തോടെ ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.
