ചേച്ചി പറഞ്ഞു നിർത്തിയപ്പോൾ ആ മുറിയിൽ ശ്വാസം വീഴുന്ന ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടഞ്ഞുകിടക്കുന്ന ഈ വാതിലുകൾക്ക് പുറത്ത്, പ്രപഞ്ചത്തിന്റെ നിയമങ്ങളെപ്പോലും കാറ്റിൽപ്പറത്തിക്കൊണ്ട്, മനുഷ്യരക്തം കുടിക്കാൻ ദാഹിച്ചു നടക്കുന്ന അസുരശക്തികൾ ഇറങ്ങിത്തിരിച്ചോ? അതോ ഇതിനു പിന്നിൽ എല്ലാവരും പറയുന്ന പോലെ നരിമാടൻ എന്ന് പറയുന്ന അമാനുഷിക ജീവിയാണോ എന്നൊന്നും മനസ്സിലാവുന്നില്ല….
“ഇത്രയൊക്കെ ക്രൂരതകൾ ഇവിടെ നടന്നിട്ടും, ഇത്രയും മനുഷ്യർ കൊല്ലപ്പെട്ടിട്ടും… എന്തുകൊണ്ടാണ് ഇതൊന്നും ഒരു ന്യൂസ് ചാനലിലും വരാത്തത്? പത്രങ്ങളിലോ സോഷ്യൽ മീഡിയയിലോ പോയിട്ട്, പുറംലോകം പോലും ഈ വലിയൊരു കൂട്ടക്കുരുതിയെക്കുറിച്ച് അറിയാത്തത് എന്തുകൊണ്ടാ ചേച്ചീ?”
സച്ചിൻറെയുള്ളിലേ ആ വലിയ സംശയം അവൻ ചോദിച്ചു.
ഒരു ഗ്രാമം മുഴുവൻ ഇങ്ങനെ കൊന്നൊടുക്കപ്പെടുമ്പോൾ രാജ്യത്തെ മാധ്യമങ്ങൾ ഒന്നും അറിയാതിരിക്കുന്നത് എനിക്കും അവിശ്വസനീയമായി തോന്നി.
എന്റെ ചോദ്യം കേട്ടതും ഐഷു ചേച്ചിയുടെ ചുണ്ടിൽ വളരെ നിസ്സഹായമായ, പരിഹാസം നിറഞ്ഞ ഒരു ചിരി വിടർന്നു.
“അതാണ് പോലീസിന്റെയും സർക്കാരിന്റെയും ബുദ്ധി…”
ചേച്ചി ഒന്നുകൂടി ഞങ്ങളുടെ അടുത്തേക്ക് നീങ്ങിയിരുന്ന് വളരെ പതുക്കെ, എന്നാൽ ഓരോ കാര്യങ്ങളും കൃത്യമായി പറഞ്ഞു തുടങ്ങി.
“ആദ്യത്തെ രണ്ട് കൊലപാതകങ്ങൾ നടന്നപ്പോൾ അത് വെറുമൊരു കാട്ടുമൃഗത്തിന്റെ ആക്രമണമാണെന്നാണ് പത്രങ്ങളിലൊക്കെ വന്നത്. പക്ഷേ, മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിൽ ശവശരീരങ്ങളുടെ എണ്ണം കൂടിയപ്പോൾ, ആ ശരീരങ്ങൾ പിച്ചിചീന്തിയ രീതി കണ്ടപ്പോൾ പോലീസിന്റെ മുകളിലുള്ളവർക്ക് ഒരു കാര്യം വ്യക്തമായി… ഇത് വെറുമൊരു മൃഗമല്ല, പോലീസിന്റെ തോക്കുകൾക്ക് മുന്നിൽ നിൽക്കുന്ന ഒന്നുമല്ല ഇതെന്ന്! ഈ സത്യം പുറത്തറിഞ്ഞാൽ എന്താകും അവസ്ഥയെന്ന് നീ ഒന്ന് ചിന്തിച്ചു നോക്കിയേ?”
ഞാൻ ശ്വാസമടക്കിപ്പിടിച്ച് അത് കേട്ടുനിന്നു.
“ഒരു അമാനുഷിക ശക്തിയോ, പിടിക്കപ്പെടാത്തൊരു സീരിയൽ കില്ലറോ ഈ നാട്ടിലെ മനുഷ്യരെ ദിവസവും വലിച്ചുകീറി കൊല്ലുകയാണെന്ന് വാർത്ത വന്നാൽ… നാട് മുഴുവൻ ഭയന്നോടും! വലിയൊരു കലാപം തന്നെ ഉണ്ടാകും. അതൊഴിവാക്കാൻ സർക്കാരും പോലീസും കൂടെ കണ്ടെത്തിയ ഉഗ്രൻ കള്ളമാണ് ഗീതാമ്മ താഴെവെച്ച് നിങ്ങളോട് പറഞ്ഞ ആ ‘പകർച്ചവ്യാധി’!”
“പകർച്ചവ്യാധിയോ?”
രാഹുൽ അത്ഭുതത്തോടെ ചോദിച്ചു.
“അതെ… നിപ്പയെക്കാളും കോവിഡിനേക്കാളും മാരകമായ, വായുവിലൂടെ പകരുന്ന പുതിയൊരുതരം വൈറസ് ഈ ഇന്ദ്രനീലത്തിൽ പടർന്നുപിടിക്കുന്നുണ്ടെന്നാണ് പുറംലോകത്തെ അവർ വിശ്വസിപ്പിച്ചിരിക്കുന്നത്! ആ ഒരു കാരണത്താൽ ഇന്ദ്രനീലത്തിലേക്കുള്ള എല്ലാ അതിർത്തികളും, കാട്ടുപാതകൾ ഉൾപ്പെടെ പോലീസ് സീൽ ചെയ്തു. ‘ബയോ-ഹസാർഡ്’ (Bio-hazard) പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് പത്രക്കാരെയും മീഡിയകളെയും ഈ അതിർത്തിയുടെ പത്ത് കിലോമീറ്റർ അടുത്തേക്ക് പോലും വരാൻ അവർ അനുവദിക്കുന്നില്ല. വൈറസ് പടരുമെന്ന പേടികൊണ്ട് പുറത്തുനിന്നുള്ള ആരും ഇങ്ങോട്ട് വരാൻ ധൈര്യപ്പെടുന്നുമില്ല.”
ചേച്ചി പറയുന്നതിലെ ലോജിക് കേട്ട് ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി. എത്ര ബുദ്ധിപരമായാണ് അവർ ആ സത്യത്തെ മൂടിവെച്ചിരിക്കുന്നത്!
“അപ്പോൾ ഇവിടുത്തെ നാട്ടുകാർക്ക് ഫോണിലൂടെയോ മറ്റോ പുറത്തുള്ളവരെ ഈ സത്യം അറിയിച്ചുകൂടെ?”
നിധി പെട്ടെന്ന് ചോദിച്ചു.
“അവിടെയാണ് പോലീസിന്റെ അടുത്ത തന്ത്രം,”
ചേച്ചി വലിയൊരു നെടുവീർപ്പോടെ പറഞ്ഞു.
“ഇവിടുത്തെ ഇന്റർനെറ്റ് കണക്ഷനുകൾ അവർ പകുതിയിലധികവും കട്ട് ചെയ്തു. അത്യാവശ്യം കോൾ ചെയ്യാൻ മാത്രമേ നെറ്റ്വർക്ക് കിട്ടുന്നുള്ളൂ. അതിൽത്തന്നെ, ഇവിടുന്ന് പുറത്തേക്ക് പോകുന്ന ഓരോ കോളുകളും വാട്സ്ആപ്പ് മെസ്സേജുകളും സൈബർ സെല്ലിന്റെ കർശന നിരീക്ഷണത്തിലാണ്. ആരെങ്കിലും ഇതിന്റെ സത്യാവസ്ഥ പറഞ്ഞ് ഒരു മെസ്സേജ് അയക്കുകയോ ഫോട്ടോ ഇടുകയോ ചെയ്താൽ അഞ്ച് മിനിറ്റിനുള്ളിൽ പോലീസ് വീട്ടിലെത്തും. ‘വ്യാജവാർത്ത പരത്തി നാടിനെ പരിഭ്രാന്തിയിലാക്കുന്നു’ എന്ന കുറ്റം ചുമത്തി അവരെ അറസ്റ്റ് ചെയ്യുമെന്ന് ജീപ്പിൽ മൈക്കിലൂടെ പോലീസ് അനൗൺസ് ചെയ്തിട്ടുണ്ട്.”
