നിധിയുടെ കാവൽക്കാരൻ – 26 24

 

പക്ഷേ ഫലമുണ്ടായില്ല.

 

അവളുടെ ആ കറുത്ത ശക്തി മോതിരത്തിന്റെ ഉള്ളിൽ തന്നെ തടസ്സപ്പെട്ട് കിടക്കുന്നതുപോലെ അവൾക്ക് തോന്നി.

 

ആ വസ്ത്രധാരിണി ഒരു പുഞ്ചിരിയോടെ ആമിയുടെ അടുത്തേക്ക് പതുക്കെ നടന്നു തുടങ്ങി.

 

ഭയത്തിന്റെ പിടിയിലായ ആമി പുറകിലേക്ക് നീങ്ങി. വഴി അടഞ്ഞതോടെ അവൾ പിന്നിലെ ഭിത്തിയിൽ തട്ടി നിന്നുപോയി. രക്ഷപ്പെടാൻ ഒരിടവുമില്ലാതെ അവൾ ചുരുണ്ടുകൂടി.

 

അവസാനത്തെ ശ്രമമെന്നോണം അവൾ തളർന്ന കൈ ഉയർത്തി മോതിരത്തിന്റെ ശക്തി വീണ്ടെടുക്കാൻ വീണ്ടും ആഞ്ഞു ശ്രമിച്ചു.

 

എന്നാൽ, മഞ്ഞുപോലെ തണുത്ത ആ സ്ത്രീയുടെ കൈകൾ മിന്നൽവേഗത്തിൽ വന്ന് ആമിയുടെ കൈത്തണ്ടയിൽ അമർന്നു.

 

ആമിയുടെ ശ്രമങ്ങൾ പാതിവഴിയിൽ തകർന്നു.

ആ സ്ത്രീ ആമിയുടെ മുഖത്തേക്ക് കുനിഞ്ഞ്, ഇരുളിന്റെ ആഴങ്ങളിൽ നിന്നെന്നപോലെ പതുക്കെ മന്ത്രിച്ചു:

 

“നീ എത്ര ശ്രമിച്ചാലും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല, ആമി. കാരണം, നിന്റെ വിരലിൽ നീ ഇത്രയും കാലം കൊണ്ടുനടന്ന ഈ ‘കാളകൂടം’ മോതിരം… അത് എന്റെയാണ്!”

 

അവളുടെ ആ വാക്കുകൾ കേട്ടതും ആമിയുടെ ഉള്ളിൽ പേടിയുടെ ഒരു വലിയ തിരമാല അടിച്ചുകയറി. കാളകൂടത്തിന്റെ ഉടമസ്ഥത അവൾക്ക് നഷ്ടമായിരിക്കുന്നു!

 

ആമിയുടെ ശ്വാസം തൊണ്ടയിൽ കുരുങ്ങി.

 

ആ കറുത്ത വസ്ത്രധാരിണിയുടെ മഞ്ഞുപോലെയുള്ള തണുത്ത സ്പർശനത്തിൽ അവൾ തറഞ്ഞുനിന്നുപോയി.

 

ഉള്ളിൽ ഭയം ശരീരത്തെ വല്ലാതെ വിറപ്പിക്കുന്നുണ്ടെങ്കിലും, ജനലിലൂടെ അടിച്ചുകയറുന്ന നിലാവിന്റെ വെളിച്ചത്തിൽ ആമിയുടെ കണ്ണുകൾ അറിയാതെ ആ അപരിചിതയുടെ മുഖത്തേക്ക് നീണ്ടു.

 

ആദ്യത്തെ ഭയം പതിയെ വലിയൊരു അത്ഭുതത്തിന് വഴിമാറുന്നത് ആമി അറിഞ്ഞു.

 

സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള വല്ലാത്തൊരു വശ്യസൗന്ദര്യമായിരുന്നു അവൾക്ക്! ഇരുട്ടിന്റെ മറവിൽ ഭയപ്പെടുത്തുന്ന രൂപമുള്ള ഏതോ രാക്ഷസിയോ ദുഷ്ടാത്മാവോ ആണെന്ന് കരുതിയ സ്ഥാനത്ത്, നിലാവിനെപ്പോലും തോൽപ്പിക്കുന്ന സൗന്ദര്യമുള്ള ഒരുവൾ.

 

പാൽ വെണ്ണക്കല്ല് കൊത്തിയെടുത്തത് പോലെയുള്ള വിളറിയ തിളങ്ങുന്ന ചർമ്മം. ആ കറുത്ത വസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ അവളുടെ മുഖത്തിന് വല്ലാത്തൊരു കാന്തിയുണ്ടായിരുന്നു.

 

കാർമേഘം പോലെ കറുത്തിരുണ്ട നീണ്ട മുടിയിഴകൾ അവളുടെ മുഖത്തിന്റെ ഇരുവശങ്ങളിലൂടെയും ചുമലിലേക്കും താഴേക്കും ഒഴുകിയിറങ്ങി കിടക്കുന്നു. ആ മുഖത്ത് ആമിയെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവളുടെ കണ്ണുകളായിരുന്നു

 

ആഴക്കടൽ പോലെ നിഗൂഢവും, എന്നാൽ നോക്കുന്നവരെ ഒന്നാകെ മയക്കിക്കളയുന്ന വല്ലാത്തൊരു കാന്തികതയുള്ള വലിയ കണ്ണുകൾ. കൂർത്ത മൂക്കും, അല്പം വിളറിയതെങ്കിലും പൂർണ്ണതയുള്ള അധരങ്ങളും ആ മുഖത്തിന് ഒരു ശില്പത്തിന്റെ ഭംഗി നൽകിയിരുന്നു.

 

ഒട്ടും ഭയപ്പെടുത്തുന്ന ഒന്നായിരുന്നില്ല ആ രൂപം, മറിച്ച് ഒരിക്കൽ കണ്ടാൽ പിന്നെ കണ്ണെടുക്കാൻ തോന്നാത്ത വിധം മനോഹരമായിരുന്നു.

എന്നാൽ ഇതിനെല്ലാമുപരി ആമിയെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചത് അവളുടെ പ്രായമാണ്.

 

വലിയ മാന്ത്രികശക്തിയുള്ള ആ കാളകൂടം മോതിരത്തിന്റെ യഥാർത്ഥ ഉടമസ്ഥയാണെന്ന് അവകാശപ്പെടുന്ന ആവൾക്ക് കാഴ്ചയിൽ ആമിയുടെ അത്രത്തോളം മാത്രമേ പ്രായം തോന്നിച്ചിരുന്നുള്ളൂ!

 

ഇരുപതുകളുടെ തുടക്കത്തിലുള്ള ഒരു സാധാരണ പെൺകുട്ടിയുടെ ചുറുചുറുക്കും രൂപവും. ഒരുപക്ഷേ ആമിയേക്കാൾ ചെറുപ്പമാണെന്ന് തോന്നിപ്പോകുന്നത്ര വശ്യത.

 

തന്റെ കൈകളിൽ പിടിമുറുക്കി, ചുണ്ടിലൊരു നേരിയ പുഞ്ചിരിയോടെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിഗൂഢമായി നോക്കി നിൽക്കുന്ന ആ അമാനുഷിക സൗന്ദര്യത്തെ കണ്ട് ആമിയുടെ മനസ്സ് മരവിപ്പോടെ ചോദിച്ചു…

 

ആരാണിവൾ?

 

ആ ചോദ്യം ആമിയുടെ മനസ്സിൽ മുഴങ്ങുമ്പോൾ തന്നെ, ദൂരെ ഇന്ദ്രനീലത്തിന്റെ മണ്ണിൽ അഴിഞ്ഞാടുന്ന നരിമാടന്റെയും ആത്മാക്കളുടെതും ഭയാനകമായ അലർച്ചകൾ ആ പൗർണ്ണമി രാത്രിയെ മരണത്തിന്റെ വലിയൊരു ഗർത്തമാക്കി മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *