“നിധീ… താഴെവെച്ച് നിന്റെ അച്ഛന്റെയും അമ്മയുടെയും പിന്നേ നമ്മൾ കണ്ടുമുട്ടിയ പോലീസ്‌ക്കാരന്റെയും മനസ്സിലൂടെ പോകുന്ന ചിന്തകൾ നീ വായിച്ചില്ലേ? നിന്റെ ആ ശക്തി വെച്ച് നിനക്കെന്താ അറിയാൻ കഴിഞ്ഞത്? എന്താ അവർ നമ്മളിൽ നിന്നും മറച്ചുവെക്കുന്നത്?”
എന്റെ ആ ചോദ്യം കേട്ടതും സച്ചിന്റെയും രാഹുലിന്റെയും മറ്റ് എല്ലാവരുടെയും കണ്ണുകൾ അവളിലേക്ക് തിരിഞ്ഞു. മുറിയിൽ വല്ലാത്തൊരു ശ്വാസംമുട്ടിക്കുന്ന നിശ്ശബ്ദത പടർന്നു.
നിധിയുടെ മുഖം അതുവരെയില്ലാത്ത വിധം വിളറിവെളുത്തിരുന്നു. ചുണ്ടുകൾ വല്ലാതെ വരണ്ടിരിക്കുന്നു. തലച്ചോറിലേക്ക് ഇരച്ചുകയറിയ ഏതോ ഭയാനകമായ കാഴ്ചകളുടെ ആഘാതത്തിൽ അവളുടെ കാലുകളുടെ ബലം നഷ്ടപ്പെട്ടിരുന്നു. വലിയൊരു ഭാരം ഇറക്കിവെക്കുന്നതുപോലെ അവൾ ആ ബെഡിലേക്ക് പിന്നോട്ട് തളർന്നുവീണു.
ശേഷം സീലിങ്ങിൽ വേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് യാതൊരു ഭാവവുമില്ലാതെ, തുറിച്ച കണ്ണുകളോടെ നോക്കിക്കൊണ്ട് അവൾ പതുക്കെ മന്ത്രിച്ചു :
“മരണം…”
“എന്ത്…?”
എനിക്ക് മനസ്സിലാവാതെ ഞാൻ ചോദിച്ചു. എന്റെ നെഞ്ചിടിപ്പ് കൂടുകയായിരുന്നു.
ബെഡിൽ നിന്നും നോട്ടം മാറ്റാതെ, നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ പറഞ്ഞു തുടങ്ങി:
“താഴെ അച്ഛന്റെയും അമ്മയുടെയും മനസ്സിലേക്ക് ഞാൻ നോക്കിയപ്പോൾ… അവിടെ എനിക്ക് കാണാൻ കഴിഞ്ഞത് മരണമാണ് ദേവാ! വെറുമൊരു മരണമല്ല… ഭയാനകമായ കൂട്ടക്കുരുതി!”
അവൾക്കൊന്ന് ശ്വാസമെടുക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
“വലിയ നഖങ്ങൾ കൊണ്ട് മാംസം നെടുകെ വലിച്ചുകീറിയത് പോലെയുള്ള കൊടുംക്രൂരമായ കാഴ്ചകളാണ് അവരുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നത്. ആരുടെയൊക്കെയോ മുറ്റത്തും, വഴിയരികിലുമായി കുടൽമാലകൾ പുറത്തുചാടിയ, ചോരയിൽ കുളിച്ച ഡെഡ് ബോഡികൾ… തലയും ഉടലും വേർപെട്ട ശരീരങ്ങൾ! അക്ഷരാർത്ഥത്തിൽ ഈ ഗ്രാമം മുഴുവൻ ഒരു വലിയ ശവപ്പറമ്പായി മാറിയിരിക്കുകയാണ് ദേവാ!”
മുറിയിൽ നിന്നിരുന്ന ഞങ്ങളുടെയെല്ലാം രക്തം ഐസുപോലെ തണുത്തുറയുന്നത് ഞാനറിഞ്ഞു. രാഹുലും സച്ചിനും പരസ്പരം മുഖത്തോട് മുഖം നോക്കി. നിധി ബെഡിൽ നിന്നും പതുക്കെ എഴുന്നേറ്റിരുന്ന് തന്റെ ഇരുകൈകൾ കൊണ്ടും തല അമർത്തിപ്പിടിച്ചു.
“ആരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ആർക്കും അറിയില്ല. ഇത്രയും ക്രൂരമായി മനുഷ്യരെ വലിച്ചുകീറുന്നത് കാട്ടുമൃഗങ്ങളാണോ, അതോ മനുഷ്യരൂപത്തിലുള്ള മറ്റെന്തെങ്കിലുമാണോ എന്ന് പോലും ഇവിടുത്തെ പോലീസിനോ നാട്ടുകാർക്കോ നിശ്ചയമില്ല. അച്ഛന്റെയും അമ്മയുടെയും മാത്രമല്ല, ഈ നാട്ടിലെ അടഞ്ഞുകിടക്കുന്ന ഓരോ വാതിലുകൾക്ക് പിന്നിലുമുള്ള മനുഷ്യരുടെയുള്ളിൽ വലിയൊരു ഭയമാണ് തളംകെട്ടി നിൽക്കുന്നത്.”
അവളുടെ ശബ്ദം ഒരു രോദനമായി മാറുകയായിരുന്നു. അവളുടെ ശരീരമാസകലം പേടികൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
“ആ പേടിയുടെ തീവ്രത എത്രത്തോളമുണ്ടെന്ന് വാക്കുകൾ കൊണ്ട് പറയാൻ എനിക്ക് കഴിയുന്നില്ല ദേവാ… സ്വന്തം ജീവൻ എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം എന്നോർത്ത്, മക്കളെയും നെഞ്ചോട് ചേർത്ത് പിടിച്ച്, ശ്വാസം പോലും ശബ്ദമുണ്ടാക്കാതെ എടുത്ത് ഇരുട്ടിൽ തളർന്നിരിക്കുന്ന ആ മനുഷ്യരുടെ ഭയം! മരണത്തിന്റെ ആ വലിയ ഗന്ധം എന്റെ തലച്ചോറിനെ വല്ലാതെ മരവിപ്പിക്കുന്നു…”
ഇത്രയും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് വീണു. പ്രപഞ്ചത്തിന്റെ താളം തെറ്റിക്കുന്ന ആ മഹാവിപത്ത് ഇന്ദ്രനീലത്തിന്റെ മണ്ണിൽ വേരുറപ്പിച്ചു കഴിഞ്ഞുവെന്ന് എനിക്കപ്പോൾ വ്യക്തമായി. ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത വലിയൊരു അന്ധകാരത്തിലേക്ക് ഈ നാട് വലിച്ചെറിയപ്പെട്ടിരിക്കുന്നു! പുറത്ത് എവിടെയോ ചിലന്തിവല നെയ്യുന്ന ആ വലിയ ദുഷ്ടശക്തിയുടെ കാൽപ്പെരുമാറ്റം എന്റെ കാതുകളിലും മുഴങ്ങുന്നതുപോലെ എനിക്ക് തോന്നി.
