“ദിലു…. നീ ഇങ്ങിനെ സില്ലിയായിട്ട് ചിന്തിക്കുന്നതുകൊണ്ടാ നിനക്ക് വിഷമം തോന്നുന്നത്… ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ… അല്ലാഹുവിൽ തവക്കുൽ ചെയ്ത് ദുആ ചെയ്യ്… എന്തെങ്കിലും വഴി തുറക്കാതിരിക്കില്ല…. എന്റെ അഭിപ്രായം ഞാൻ പറഞ്ഞുതരാം… നീ ഉപ്പ പറയുന്നത് അനുസരിക്കണം…. ഓക്കേ ബൈ ടാ… ഉറക്കം വരുന്നുണ്ട്…. പിന്നെ വിളിക്ക്….
അവൻ ഫോൺ വെച്ചുപോകുന്ന ടൈപ്പല്ലല്ലോ… എന്തുപറ്റി…
ആ… വീണ്ടും ആലോചനയിലേക് നീങ്ങിയപ്പോ അമാനയെ വിളിക്കാൻ തോന്നി… അവളുടെ അഭിപ്രായം കൂടി അറിയണല്ലോ…. വിളിച്ചപ്പോ ഫോൺ സ്വിച് ഓഫ് ആണ്… അവിടെയും പ്രതീക്ഷയില്ല..
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാൻ നേരം വെളുപ്പിച്ചു…. എണീക്കാൻ കഴിയാത്ത പനിയും തലവേദനയും. സുബ്ഹി നിസ്കാരം എങ്ങിനെയൊക്കെയോ നിർവഹിച്ച് ഞാനുറങ്ങി…. ഫോണിലേക്കു ആരോ വിളിച്ചപ്പോ അറിയാതെ ഉറക്കത്തിൽ സൈലന്റ് ആക്കി…. കാളിങ് ബെൽ നിറുത്താതെ അടിക്കുന്നുണ്ട് ഞാൻ ഏതോ മയക്കത്തിൽ കേട്ടെങ്കിലും വീണ്ടും ഉറക്കിലേക് വഴുതിവീണു….
സൈതാലിക്കയും ഷോപ്പിലെ ജോലിക്കാരും അടുത്തുള്ള ആളുകളും ഞാൻ ഡോർ തുറക്കാത്തതിനാലും ഫോണെടുക്കാത്തതിനാലും സാഹസികമായി ഡോർ തകർത്തു അകത്തുകയറി… എന്റെ കിടപ്പ് കണ്ടപ്പോ എന്തോ സംഭവിച്ചു എന്ന് അവർക്കു തോന്നി…. എന്റെ അടുത്തുവന്ന് കുലുക്കി വിളിച്ചുണർത്തി…. കണ്ണ് തുറന്നെങ്കിലും വീണ്ടും അടഞ്ഞുപോകുന്ന പൊള്ളുന്ന പനി…. എണീപ്പിച്ചിരുത്തി ആരോ വെള്ളം കുടുപ്പിച്ചപ്പോ ഒന്നായിട്ട് ഛർദിച്ചു…. അവരെന്നെയും കൊണ്ട് ഹോസ്പിറ്റലിലേക് പോയി…. ബോധം ശെരിക്ക് തെളിഞ്ഞപ്പോ സൈതാലിക്ക മാത്രേ കൂടെയൊള്ളു…. എന്നോടെന്താ പറ്റിയെ എന്നൊക്കെ ചോദിക്കുന്നുണ്ട്… ഒന്നും മിണ്ടാതെ ഞാൻ ഇക്കയുടെ മുഖത്തേക്കൊന്ന് നോക്കുക മാത്രം ചെയ്തു…. എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ എന്റെ നിയന്ത്രണം വിട്ട് പോകുമോ എന്നൊരു പേടി… ഇക്കയെ ക്കൂടി ടെൻഷനാകണ്ടല്ലോ… സൈതാലിക്ക ഉപ്പക്ക് വിളിച് ഞാൻ കണ്ണുതുറന്നിട്ടുണ്ട് എന്നൊക്കെ പറയുന്നുണ്ട്… ഉപ്പയാണെന്ന് പറഞ് ഫോണെനിക്കുതന്നു….
” ഹലോ… ദിലു… മോനെ…. എന്താ പറ്റിയെ…. ”
വയ്യ ഉപ്പാ…. എന്നും പറഞ് ഞാൻ ഫോൺ ചെവിയിൽ വെച്ച ഇക്കയുടെ കൈ തട്ടി….
ഞാൻ ഫോൺ വേണ്ടെന്ന് പറയുകയാ എന്നൊക്കെ ഇക്ക ഉപ്പയോട് പറഞ്ഞു….
വൈകീട്ട് ഷോപ്പിലെ ജോലിക്കാരും അറിയുന്ന ആളുകളും ഒക്കെ വന്നപ്പോയ എന്നെ വിളിച്ചിട്ടൊന്നും കിട്ടാത്തോണ്ട് നാട്ടിലും ഇവിടെയും ഒരുപോലെ വിറച്ച വിവരം ഞാനറിഞ്ഞത്…. അതികമെന്നെ ടെൻഷനാക്കാൻ അവരുനിന്നില്ല… അവക്കൊക്കെ ഒരുപുഞ്ചിരി സമ്മാനിച് ഇപ്പൊ കുറവുണ്ടെന്ന് ഞാൻ പറഞ്ഞു…. ഉമ്മ ഫോണിലേക്കു വിളിച്ചപ്പോ കരയുന്നുണ്ടായിരുന്നു…
എനിക്കിപ്പോ ഒന്നൂല്ല്യ ഉമ്മ… പനിയുണ്ടായതല്ലേ… ഉമ്മ കരയല്ലി… മാറിക്കോളും… ദുആ ചെയ്യിട്ടൊ ഉമ്മാ….
ഉമ്മാക്ക് കറയാനല്ലാതെ എന്നോട് സംസാരിക്കാൻ ഉള്ള ശക്തിപോലും ഇല്ലാ…. കാര്യങ്ങൾ അത്രക്ക് കൈവിട്ടുപോയിരുന്നു…. ഞാനെന്തെങ്കിലും ചെയ്തോ എന്നുവരെ സംശയിച്ചിരുന്നു….
പിറ്റേന്ന് ഡിസ്ച്ചാർജ് ചെയ്ത് റൂമിലെത്തിയപ്പോ ലെഗ്ഗേജൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട്… നാട്ടിലേക്കുള്ള ടിക്കറ്റ് കയ്യിൽ തന്ന് സുബൈറിക്ക ഇനിയെന്തേലും എടുത്തുവെക്കാനുണ്ടോ എന്ന് നോക്കാൻ പറഞ്ഞു..
എനിക്കിപ്പോ കുഴപ്പല്ല്യാ സുബൈറിക്ക… നാട്ടിലേക്കു പോകുകയൊന്നും വേണ്ടാ….
“ഉപ്പ വിളിച്ചിരുന്നു ഇന്നുതന്നെ അങ്ങോട്ട് പോരാനാണ് പറഞ്ഞത്…. നീ ഒന്ന് റെസ്റ്റെടുക്ക്…. പോകാനാവുമ്പോ ഞാൻ വിളിക്കാം… എന്നും പറഞ് സൈതാലിക്ക പോയി… സുബൈറിക്ക എന്റെ കൂടെത്തന്നെ നിന്നു…. തലേന്നത്തെ അനുഭവം കൊണ്ട് എന്നെ തനിച്ചാകാൻ അവർക്കു ധൈര്യം ഇല്ലാ….
നാട്ടിലേക്കുള്ള യാത്രക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സൈതാലിക്ക കൂടെ നാട്ടിലെക്കുണ്ടെന്ന് ഞാനറിഞ്ഞത്…. യാത്രയിലുടനീളം ഇക്കയെന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഞാനൊഴിഞ്ഞുമാറിക്കൊണ്ടിരുന്നു….. നാട്ടിലെത്തും വരെ അതുതുടർന്നു….
