പക്ഷേ അന്ന് അവന്റെ ശ്രദ്ധ പൂർണ്ണമായും ക്ലാസ്സിൽ പഠിപ്പിക്കുന്നതിൽ ആയിരുന്നില്ല . അവന്റെ കണ്ണുകൾ ഇടയ്ക്കിടെ ദേവശ്രീയിലേക്കാണ് നീങ്ങിയത്. കുറച്ച് ദിവസങ്ങളായി അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എയ്ഞ്ചൽ പറഞ്ഞതിന് ശേഷമാണ് ആദ്യം അവന്റെ ശ്രദ്ധ അവളിലേക്കു തിരിഞ്ഞത്.
അതിന് മുമ്പ് ദേവശ്രീ ക്ലാസ്സിലെ ശാന്തമായ ഒരു വിദ്യാർത്ഥിനി മാത്രമായിരുന്നു അവന്. അധികം സംസാരിക്കാത്ത, ചോദിച്ചാൽ മാത്രം മറുപടി പറയുന്ന, തന്റെ ഇടത്ത് ഒതുങ്ങി ഇരിക്കുന്ന ഒരു പെൺകുട്ടി. പക്ഷേ ഇപ്പോൾ അവളിൽ എന്തോ മാറ്റം വന്നിരിക്കുന്നു. ക്ലാസ്സിൽ നടക്കുന്ന ഗോസിപ്പ് അവളെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്ന് മനുവിന് വ്യക്തമായി.
മുമ്പ് അവൻ ക്ലാസ് എടുക്കുമ്പോൾ ശ്രദ്ധയോടെ നോക്കിയിരുന്ന കണ്ണുകൾ, ഇപ്പോൾ അവന്റെ മുഖത്തേക്ക് പോലും ഉയരുന്നില്ല. പുസ്തകം തുറന്ന് ഇരിക്കുന്നുണ്ടെങ്കിലും, അവളുടെ മനസ്സ് പാഠത്തിൽ ഇല്ലെന്ന് അവന് മനസ്സിലായി. ഇടയ്ക്കിടെ ക്ലാസ്സിൽ ആരെങ്കിലും പതുക്കെ ചിരിച്ചാൽ, ദേവശ്രീയുടെ മുഖം പെട്ടെന്ന് മങ്ങും. ആരെങ്കിലും അവളുടെ പേര് പറഞ്ഞാലോ എന്ന് പേടിക്കുന്ന പോലെ അവൾ ചുറ്റും നോക്കും.
പിന്നെ വീണ്ടും തല താഴ്ത്തി പുസ്തകത്തിലേക്ക് നോക്കും. പാവം… അവൻ മനസ്സിൽ പറഞ്ഞു. വല്ലാതെ അനുഭവിക്കുന്നുണ്ട്. മെഹർ പറഞ്ഞത് അവന് ഓർമ്മ വന്നു.
“അവളോട് ഒന്ന് തനിച്ച് സംസാരിക്ക്…” ശരിയാണ്. സംസാരിക്കണം. ഈ ഗോസിപ്പ് അവളുടെ പഠനത്തെയും മനസ്സിനെയും ബാധിക്കുന്നതിന് മുമ്പ്, ഒരാൾ അവളോട് സാധാരണയായി, ശാന്തമായി സംസാരിക്കേണ്ടതുണ്ട്. പക്ഷേ എങ്ങനെ?
ക്ലാസ്സിൽ എല്ലാവരുടെയും മുന്നിൽ വെച്ച് അവളോട് എന്തെങ്കിലും പറഞ്ഞാൽ, അത് കൂടുതൽ പ്രശ്നമാകും. അവളെ സഹായിക്കാനെന്നു കരുതി ചെയ്യുന്നത് തന്നെ, അവൾക്ക് മറ്റൊരു ബുദ്ധിമുട്ടായി മാറും. മനു ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോഴും മനസ്സിൽ അതേ ചിന്തയായിരുന്നു. എന്ത് ചെയ്യും…?
ബോർഡിൽ എഴുതിക്കൊണ്ടിരിക്കെ അവന് ഒരു വഴി തോന്നി. ക്ലാസ് അവസാനിക്കാനടുത്തപ്പോൾ അവൻ ബുക്ക് അടച്ചു കുട്ടികളെ നോക്കി. “ഒരു കാര്യം പറയാനുണ്ട്,” അവൻ പറഞ്ഞു. കുട്ടികൾ എല്ലാവരും തല ഉയർത്തി.
“എല്ലാവരും റെക്കോർഡ് ഇന്ന് സ്റ്റാഫ് റൂമിൽ സബ്മിറ്റ് ചെയ്യണം. എല്ലാവരും കൂടി ഒരുമിച്ച് വരേണ്ട. ഓരോരുത്തർ ആയി വന്നാൽ മതി. ഞാൻ നോക്കി
അപ്പോൾ തന്നെ മാർക്ക് ഇട്ട് തിരികെ തരാം. ” ക്ലാസ്സിൽ ചെറിയൊരു ശബ്ദം പടർന്നു. “സാർ, ഇന്ന് തന്നെയോ? ” “അതെ.
റെക്കോർഡ് പൂർത്തിയായവർ ഇന്ന് തന്നെ കൊണ്ടുവരൂ. ഒരാൾ ഇറങ്ങിയതിന് ശേഷം അടുത്തയാൾ വരണം. സ്റ്റാഫ് റൂമിന് മുന്നിൽ കൂട്ടംകൂടി നിൽക്കേണ്ട. ” അതുപറഞ്ഞ ശേഷം മനു ക്ലാസ്സിൽ നിന്ന് ഇറങ്ങി.
സ്റ്റാഫ് റൂമിൽ എത്തുമ്പോൾ കുറച്ച് ടീച്ചർമാർ അവിടെ ഉണ്ടായിരുന്നു. ആരോ പേപ്പർ നോക്കുന്നു. ആരോ ഫോൺ സംസാരിക്കുന്നു. മറ്റൊരാൾ ചായ കുടിച്ചുകൊണ്ട് എന്തോ വായിക്കുന്നു.
മനു തന്റെ സീറ്റിൽ ഇരുന്നു. മേശപ്പുറത്ത് പേനയും മാർക്ക് ലിസ്റ്റും റെക്കോർഡ് നോക്കാൻ വേണ്ട സ്ഥലവും ഒരുക്കി വച്ചു. കുറച്ച് കഴിഞ്ഞ് കുട്ടികൾ ഒരാളൊരാളായി വരാൻ തുടങ്ങി. ആദ്യത്തെ കുട്ടി റെക്കോർഡ് നൽകി.
മനു വേഗത്തിൽ പേജുകൾ നോക്കി, ചെറിയ തെറ്റുകൾ ചൂണ്ടിക്കാട്ടി, മാർക്ക് ഇട്ട് തിരികെ കൊടുത്തു. അവൾ ഇറങ്ങി. അടുത്തയാൾ വന്നു. അങ്ങനെ കുറേ കുട്ടികൾ വന്നു പോയി.
ഓരോരുത്തരും വരുമ്പോഴും മനു സാധാരണയായി പെരുമാറി. പക്ഷേ അവന്റെ മനസ്സ് കാത്തിരുന്നത് ദേവശ്രീയെയാണ്. അവസാനം, കുറച്ച് നേരത്തിന് ശേഷം, സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ അവൾ പ്രത്യക്ഷപ്പെട്ടു. ദേവശ്രീ.
കൈയിൽ റെക്കോർഡ്. മുഖത്ത് ഒരു മങ്ങിയ ഭാവം. അകത്തേക്ക് കയറുന്നതിന് മുമ്പ് അവൾ ഒരു നിമിഷം ചുറ്റും നോക്കി. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്ന പോലെ.
“സാർ…” അവൾ പതുക്കെ വിളിച്ചു. “വാ ദേവശ്രീ,” മനു പറഞ്ഞു. അവൾ റെക്കോർഡ് അവന്റെ മുന്നിൽ വച്ചു. കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
