നിലയില്ലാ കയത്തിൽ നിന്നും ആരോ കൈ പിടിച്ചുയർത്തിയതും പല പല സമയങ്ങളിൽ ജീവിതം എന്ത് ചെയ്യണമെന്നാണറിയാതെ പകച്ചു നിന്ന നാൽക്കവലകളിൽ തനിക്കു പോകേണ്ട വഴി കണ്ടെത്തിയതിന്റെ ഓർമ്മകൾ ..കഥകൾ …ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം നേടിയ കഥകൾ ..ആരുമില്ലാത്തവനിൽ നിന്ന് എല്ലാം നേടിയവന്റെ കഥകൾ .. അവസാനം സന്തോഷവും സമാധാനവും ഉള്ളൊരു ജീവിതം നേടിയ കഥകൾ…
… …
അച്ഛൻ മരിച്ചതിനു ശേഷം ‘അമ്മ വേറെ ആരുടെയോ കൂടെ ഇറങ്ങിപ്പോയി .അനാഥനായ ആ പത്ത് വയസ്സുകാരന് താങ്ങായത് അച്ഛന്റെ അനിയനും ഭാര്യയും ആയിരുന്നു .ആദ്യത്തെ സ്നേഹപ്രകടനങ്ങളൊക്കെ കഴിഞ്ഞ് കാലം കഴിയും തോറും ചെറിയമ്മയുടെയും ചെറിയയച്ചന്റെയും സ്വഭാവങ്ങൾ മാറി .അവരുടെ മക്കൾക്ക് കൊടുക്കുമ്പോ മറ്റേയാൾക്കും കൂടി പകുത്ത് കൊടുക്കേണ്ട അവസ്ഥ . സമപ്രായക്കാരായ സഹോദരങ്ങളുടെ മുന്നിൽ ആ തരം തിരിവ് എന്താണെന്ന് തിരിച്ചറിവാകുന്നത് വരെ അവനും തന്റെ ചെറിയച്ഛനോടും ചെറിയമ്മയോടും അവരുടെ മക്കൾ വാശി പിടിക്കുന്ന പോലെ വാശി പിടിക്കുമായിരുന്നു .അപ്പോഴൊക്കെ അവരിൽ നിന്നും താൻ ഒരു ദിവസം പുറത്താക്കപ്പെടും എന്നും താൻ അവർക്കൊക്കെ അന്യനാണെന്നും എന്ന സത്യം അവന്റെ കുഞ്ഞു മനസ്സിന് പക്ഷെ മനസ്സിലായില്ല .പത്താം ക്ലാസ് നല്ല രീതിയിൽ ജയിച്ചെങ്കിലും തുടർന്ന് പഠിക്കാൻ അവനെ ആരും വിട്ടില്ല .വേണമെന്ന് അവനും തോന്നിയില്ല ഒറ്റപ്പെടലും അവഗണനയും വഴക്കും അവനെ അങ്ങനൊരു മാനസികാവസ്ഥയിൽ എത്തിച്ചിരുന്നു .
..നിനക്കൊക്കെ മൂക്കുമുട്ടെ തിന്നാൻ ഇവിടെ എന്തിരിക്കുന്നു..നാശം പിടിക്കാൻ ..അല്ലെങ്കിൽത്തന്നെ നിനക്കൊക്കെ വേണ്ടി മെനക്കെടാൻ ആരിരിക്കുന്നു….വെറുതെ ഇങ്ങനെ തിന്നു മുടിച്ചു നടക്കാതെ എവിടെങ്കിലും ജോലിക്കു പോടാ .. അല്ലെങ്കി ഈ വീട്ടീന്ന് ഇറങ്ങി പോടാ…
എന്നുള്ള ചെറിയമ്മയുടെ ആക്രോശവും ചെറിയച്ഛന്റെ മർദ്ദനവും സഹിക്കാൻ വയ്യാതെ അവൻ വീട് വിട്ടു .ആരുടെയൊക്കെയോ കൂടെ നടന്ന് ആക്രി പെറുക്കിയും കല്ല് വെട്ടാനും മണല് വാരാനും പലപല ജോലികൾ ചെയ്ത് മനസ്സ് മടുത്ത് നടക്കുന്ന കൂട്ടത്തിലാണ് ജീവിതത്തിന്റെ ആദ്യ റൂട്ട് മാറൽ നടന്നത് .ഒരു വലിയ വീടിന്റെ വയറിങ് പണിക്കായി ഹെൽപ്പർ ആയി ആളെ വേണമെന്നറിഞ്ഞത് . സ്ഥിരമായി ഒരേ ജോലിക്കു പോയാൽ ഒരു തൊഴിൽ പഠിച്ചെടുത്താൽ എവിടെ പോയാലും അന്തസ്സായി ജോലി ചെയ്ത് ആരുടേയും ആട്ടും തുപ്പും കേൾക്കാതെ ജീവിക്കാം എന്നോർത്ത അവൻ ഒരു കോൺട്രാക്ടറിന്റെ കൂടെ ജോലിക്ക് പോയി തുടങ്ങി .വൈധ്യുതി ബോർഡിലെ ഏതോ വലിയ പുള്ളിയുടേതാണ് വീട് .ഇടയ്ക്കിടയ്ക്ക് പണിയുടെ പുരോഗതി നോക്കാൻ വരുന്ന കൂട്ടത്തിലാണ് ഒരു ദിവസം അദ്ദേഹം അവനെ ശ്രദ്ധിക്കുന്നത് ..
..ഡൊ എന്താ തന്റെ പേര് …
വീടിന്റെ ഓണർ സാർ ചോദിച്ച ചോദ്യം കേട്ട് മുകുന്ദൻ ഒന്ന് പകച്ചു.
..ഏഹ് .. എന്റെയോ ..? .. മുകുന്ദൻ ന്നാ ..
..ആ മുകുന്ദന് എത്ര വയസ്സായി ..
..പത്താം ക്ലാസ്സു കഴിഞ്ഞു ..
ഓ അത് ശരി മുകുന്ദനെ ആരാ ഇവിടെ ജോലിക്കു കൊണ്ട് വന്നത് ..
…അശോകൻ കൺഡ്രാക്ക് ..
..ആ ശരി ..
പുള്ളി അപ്പൊ തന്നെ അശോകനെ സൈറ്റിൽ വിളിച്ച് വരുത്തി.
..എടൊ താൻ ഈ പതിനെട്ടു തികയാത്ത പീക്കിരി പിള്ളേരെയൊക്കെ വിളിച്ചെന്റെ വീട്ടിൽ പണിക്കു കൊണ്ട് വന്നാൽ എന്റെ കൂടെ ജോലിയാ തെറിക്കുന്നത് അറിയോ ..
..അയ്യോ സാർ അതെനിക്കറിയില്ലായിരുന്നു .ചെല്ലപ്പനാ പറഞ്ഞെ ..ഈ പയ്യൻ പണിക്കൊക്കെ പോകുന്നതാണെന്നു .പിന്നെ ഭിത്തിയിടിക്കാനും മറ്റും എലെക്ട്രിഷ്യന്റെ ആവശ്യമില്ലല്ലോ .ഇതുപോലുള്ള പയ്യന്മാർ വന്നാൽ അത്രയും ശമ്പളം കുറച്ച് കൊടുത്താൽ മതിയല്ലോന്നു കരുതി .
..എന്ന് വെച്ച് ആരെങ്കിലും പോയി കംപ്ലെയിന്റ് ചെയ്‌താൽ തന്നോട് ആരെങ്കിലും ചോദിക്കുമോ .ഒരു സർക്കാർ ജോലിക്കാരനായ എന്റെ പണിയല്ലേ തെറിക്കുന്നെ .ആ ചെറുക്കനെ ഇപ്പം തന്നെ പറഞ്ഞു വിട്ടോണം കേട്ടോ ഇനിയിത് പോലെ വല്ലോം നടന്നാൽ ആദ്യം ഞാൻ തനിക്കെതിരെ പോലീസിൽ കേസ് കൊടുക്കും പറഞ്ഞില്ലെന്നു വേണ്ട ..
