“ശരി, ഐഷ എന്നെ വിളിച്ചു, ഞങ്ങൾ സംസാരിച്ചു. പക്ഷേ നിനക്കെന്താ അതിൽ പ്രശ്നം…?!” ഞാൻ ചോദിച്ചതും അവൾ ശ്വാസം ആഞ്ഞെടുത്തത് ഞാൻ കേട്ടു.
“നിങ്ങൾ ശെരിക്കും എന്തുവാ സംസാരിച്ചത്.?” അവള്‍ ദേഷ്യത്തില്‍ തന്നെ ചോദിച്ചു.
“അവള്‍ വെറുതെ വിളിച്ചു. അത്രതന്നെ.” എനിക്കും ദേഷ്യം കേറി ഞാൻ കടുപ്പിച്ചു തന്നെയാ പറഞ്ഞത്.
“അവള്‍ കട്ടാക്കും മുമ്പ് അവസാനമായി പറഞ്ഞതിനെ ഞാൻ കേട്ടില്ല എന്നാണോ വിചാരിച്ചത്…?” സാന്ദ്ര പെട്ടന്ന് ശബ്ദമുയർത്തി.
ഞാൻ ഞെട്ടി പോയി. അവസാനമായി ഐഷ എന്താണ് പറഞ്ഞത്..? ഞാൻ വേഗം ചിന്തിച്ചു നോക്കി.
“ചേട്ടന്റെ വിവാഹത്തിന് മുമ്പ് ചേട്ടൻ ഏതെങ്കിലും പെണ്ണിനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നല്ലേ അവള്‍ ചോദിച്ചത്..? ചേട്ടനോട് അവള്‍ അങ്ങനെ സംസാരിക്കാന്‍ എന്താണ് കാരണം..? അപ്പൊ അതിനു മുമ്പ് നിങ്ങൾ എന്തു ചീത്ത കാര്യങ്ങളാണ് സംസാരിച്ചത്…?” സാന്ദ്ര ഒരു ബോംബ് പോലെ പൊട്ടിത്തെറിച്ചു.
ഞാൻ ശെരിക്കും വിറങ്ങലിച്ച് നിന്നു പോയി. എന്റെ കൈയും കാലും വിറച്ചു പോയി. അവൾ ഇതൊക്കെ വീട്ടില്‍ പറയുമോ എന്ന പേടി എനിക്ക് ഉണ്ടായി. എന്റെ മാനം ഇതോടെ പോകും. ജൂലി അറിഞ്ഞാല്‍ അവൾ സഹിക്കുമോ!?
പക്ഷേ എനിക്ക് പെട്ടന്ന് സാന്ദ്രയോട് കടുത്ത കോപമുണ്ടായി. അത് പെട്ടന്ന് വര്‍ധിക്കുകയും ചെയ്തു.
“എന്താടീ നിന്റെ പ്രശ്നം..?” ഞാൻ പെട്ടന്ന് ദേഷ്യത്തില്‍ ശബ്ദമുയർത്തി.
ശേഷം വളരെ കടുത്ത വാക്കുകൾ എന്റെ വായിൽ നിന്നും പുറത്തേക്ക് ചാടി, “അവള്‍ നിന്റെ മൊബൈലില്‍ നിന്നും എന്റെ നമ്പര്‍ എടുത്തു നോക്കിയത് ഇപ്പൊ എന്റെ കുറ്റമായോ? അവൾ എന്നെ കോൾ ചെയ്തതും എന്റെ കുറ്റമാണോ..? കുറെ ദിവസമായി ഞാൻ നിന്റെ കുറ്റപ്പെടുത്തലും ധിക്കാരവും എല്ലാം സഹിക്കുകയാണ്. അതൊന്നും പോരാഞ്ഞിട്ട് ഓരോ ദിവസവും പുതിയ പുതിയ കുറ്റങ്ങളെ എന്റെ മേല്‍ ചുമത്താനാണ് നി ആവേശം കാണിക്കുന്നത്…!! എന്റെ ഉള്ള സ്വൈര്യവും കെടുത്താനാവും നി വിളിച്ചത്, അല്ലേ..? എന്നെ കുറ്റപ്പെടുത്താന്‍ മാത്രമേ നിനക്ക് നേരമുള്ളോ? എനിക്ക് ഒരു നിമിഷം പോലും നി സമാധാനം തരിലെ..? ബൈക്കില്‍ എന്റെ കൂടെ വരുമ്പോളും എനിക്ക് സ്വൈര്യം തരില്ല. ഇപ്പൊ ഫോണിലൂടെയും എന്റെ സ്വൈര്യം നി കെടുത്തുന്നു. വീട്ടില്‍ ചെന്നാലും പിന്നാലെ കൂടി ശല്യം കാണിക്കുന്നു.., എന്റെ സമാധാനം നശിപ്പിക്കാൻ വേണ്ടിയാണോ ഓരോ നിമിഷവും നി ശ്രമിക്കുന്നത്..? എന്നെ എന്തിനാടി എപ്പോഴും ഇങ്ങനെ ടോർച്ചർ ചെയ്യുന്നത്..? ഞാൻ വായ തുറന്നാല്‍ കുറ്റം.. എന്റെ കണ്ണിനെ തുറന്നു നോക്കിയാലും കുറ്റം…!! എന്തിനാ എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്…? ഇതിനേക്കാള്‍ എന്റെ കണ്ണും നാവും പിഴുത് കളഞ്ഞിട്ട് നി സമാധാനമായിട്ടിരിക്ക്..!” കത്തിയെരിയുന്ന എന്റെ മനസ്സിൽ നിന്നും പരുഷമായി തന്നെ വാക്കുകൾ പുറത്തേക്ക് ചാടി.
അപ്പോഴാണ് സാന്ദ്ര ഏങ്ങലടിച്ച് കരഞ്ഞു കൊണ്ടിരിക്കുന്ന ശബ്ദം എന്റെ കാതില്‍ വീണത്.
എന്റെ വാക്കുകൾ വളരെയേറെ കടന്നു പോയെന്ന് ഉടന്‍തന്നെ എനിക്ക് ബോധ്യമായി. എനിക്ക് ശെരിക്കും വിഷമം തോന്നി.
ജീവിതം എന്തെന്നു പോലും അറിയാത്ത ഒരു ചെറിയ പെണ്‍കുട്ടിയോടാണ് ഞാൻ ക്രൂരമായ വാക്കുകളെ പ്രയോഗിച്ചിരിക്കുന്നത്. എത്രതന്നെ ദേഷ്യവും അസൂയയും കാണിച്ചാലും അതിനേക്കാളേറെ സ്നേഹമുള്ള ആ പാവം പെണ്ണിനോടാണ് ഞാൻ ഇത്രയും നീചമായി സംസാരിച്ചത്.
പബ്ലിക് സ്ഥലമെന്നു പോലും മറന്ന് ഇങ്ങനെ ഏങ്ങലടിച്ചു കരയാന്‍ മാത്രം എന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചിരിക്കുന്നു. പെട്ടന്ന് എന്റെ ദേഷ്യം എല്ലാം മാറി അവളോട് സഹതാപം തോന്നി… ഉള്ളില്‍ എപ്പോഴും അവള്‍ക്കു വേണ്ടി ഒളിപ്പിച്ചു വച്ചിരിക്കുന്ന ആ യാഥാര്‍ത്ഥ സ്നേഹം കെട്ടും പൊട്ടിച്ച് പുറത്തേക്ക് വന്നു.
“സാന്ദ്ര… ഞ്ഞ—”
പക്ഷേ കരച്ചില്‍ നിര്‍ത്താതെ തന്നെ അവൾ കോൾ കട്ടാക്കി.
