സാംസൻ – 7അടിപൊളി  

“ആന്റിക്ക് അങ്ങനെ എന്തിനു തോന്നി…? ശെരിക്കും ഞാൻ നല്ലകുട്ടി ഒന്നുമല്ല, കേട്ടോ. പല ചെറ്റത്തരങ്ങളും എന്റെ കൈയിലുണ്ട്.” എന്റെ ചതിയൻ നാവ് എന്നെ ഒറ്റിക്കൊടുത്തു.

അതുകേട്ട് ആന്റി പൊട്ടിച്ചിരിച്ചു. എന്നിട്ട് സ്നേഹത്തോടെ എന്റെ കണ്ണില്‍ നോക്കി പുഞ്ചിരിച്ചു.

“എന്റെ മോന്റെ ഫ്രണ്ട്സ് ആണേലും ദേവി മോൾടെ ഫ്രണ്ട്സ് ആണേലും ദേവി ഇല്ലാത്ത സമയത്തൊന്നും അവരാരും ഇങ്ങോട്ട് വന്നിട്ടില്ല. എന്നോട് സംസാരിക്കണം എന്ന് അവർ ആര്‍ക്കും ആഗ്രഹം ഇല്ലായിരുന്നു എന്ന് സാരം.. നി മാത്രമാണ് എന്നെ കാണാന്‍ വേണ്ടി വന്നത്, സാം. എന്നെക്കുറിച്ച് നി മാത്രമാണ്‌ അറിയാൻ ശ്രമിച്ചത്‌… നി മാത്രമാണ് എന്നോട് കരുതൽ കാണിച്ചത്.” ആന്റി നിറ കണ്ണുകളോടെ പറഞ്ഞു.

“അയ്യേ ആന്റി… ഇത്ര തന്‍റേടവും മനോബലവുമുള്ള നിങ്ങൾക്ക് നിസ്സാര കാര്യങ്ങള്‍ക്ക് പൊഴിക്കുന്ന കണ്ണുനീര്‍ ചേരുന്നില്ല…” ഞാൻ ആന്റിയുടെ കൈ പിടിച്ചു കൊണ്ട്‌ പറഞ്ഞു.

“എന്നെ പലർക്കും പിടിക്കില്ല സാം. ഞാൻ അറിയുന്ന ഭൂരിപക്ഷം ആളുകളും എന്റെ ഗൗരവവും ദേഷ്യവും കണ്ട് എന്നില്‍ നിന്നും ഒതുങ്ങി നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. പക്ഷേ നി നിസ്സാരമായി എന്റെ മനസ്സിൽ ഇടിച്ചു കേറി ഒരു മകന്‍റെ സ്ഥാനം പിടിച്ചു.” ആദ്യമായി ആന്റി ഇമോഷണലായി കാണപ്പെട്ടു.

ആന്റിക്ക് ഉണ്ടാകുന്ന ഈ മാറ്റങ്ങൾ എല്ലാം എന്നെ ശെരിക്കും അല്‍ഭുതപ്പെടുത്തി.

പെട്ടന്ന് ആന്റി എന്നെ കുസൃതിയോടെ നോക്കി പറഞ്ഞു, “പിന്നേ നി അവകാശപ്പെടുന്നു പോലെ നി എത്ര വലിയ ചെറ്റ ആണേലും എനിക്ക് വിഷയമില്ല… എനിക്ക് നീ നല്ല കുട്ടിയാണ്.”

അതുകേട്ട് ഞാൻ ചിരിച്ചു. പെട്ടന്ന് ആന്റിയുടെ മുഖത്ത് കുസൃതി മാറി നേരിയ കോപം പ്രത്യക്ഷപ്പെട്ടു.

“മുന്‍പ് ഇവിടെ വന്നിട്ടുള്ള ദേവിയുടെ ചില ഫ്രണ്ട്സ് രഹസ്യമായി എന്നെ രാക്ഷസി എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്… അതിനുള്ള കാരണമാണ് രസകരം — തമാശയ്ക്ക് എന്നപോലെ ഒരുത്തൻ ദേവിയുടെ ചന്തിക്ക് പിടിച്ചു ഞെക്കി. അതു കണ്ട് കൂടെ ഉണ്ടായിരുന്ന രണ്ടാമത്തെ ചെക്കനും ദേവിയെ ഞെക്കി. പക്ഷേ ഇതൊക്കെ വെറും നിസാര കാര്യം ആണെന്ന പോലെ കൂടെ ഉണ്ടായിരുന്ന മൂന്ന്‌ പെൺകുട്ടികൾ പോലും ചിരിച്ച് അവന്മാരെ പ്രോത്സാഹിപ്പിച്ചു..” അത്രയും പറഞ്ഞിട്ട് ആന്റി നിർത്തി പല്ല് ഞെരിച്ചു.

“അപ്പോ അവിടെ ആന്റി ഇല്ലായിരുന്നോ. ദേവി എതിർത്തില്ലേ..?” അന്തം വിട്ട് ഞാൻ ചോദിച്ചു.

“ദേവിയുടെ റൂമിൽ വച്ചായിരുന്നു. അന്നേരം ഞാൻ ഹാളില്‍ ആയിരുന്നു. പക്ഷെ ഉറക്കെയുള്ള കളിയാക്കലും ചിരിയും.. പിന്നെ ദേവിയുടെ ദേഷ്യപ്പെടലും കേട്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്.”

“എന്നിട്ട് എന്തു സംഭവിച്ചു…?” ആന്റി ഒന്ന് നിര്‍ത്തിയതും അക്ഷമനായി ഞാൻ ചോദിച്ചു.

“ആ മൂന്ന്‌ പെണ്‍കുട്ടികളുടെ പ്രോത്സാഹനത്തിൽ പ്രേരിതരായ രണ്ട് ചെക്കന്മാരും ദേവിയുടെ ദേഷ്യവും കരച്ചിലും ഒഴിഞ്ഞുമാറലും വകവയ്ക്കാതെ പിന്നെയും പിന്നെയും അവളെ പിടിച്ചു ഞെക്കാൻ ശ്രമിക്കുന്നതാണ് കേറി ചെന്നപ്പോൾ ഞാൻ കണ്ടത്. എന്നെ കണ്ടതും അവന്മാര് പരുങ്ങി നിന്നു. ഞാൻ മറ്റൊന്നും നോക്കിയില്ല. ആ അഞ്ച് പേരെയും ഞാൻ ഇവിടന്ന് പുറത്താക്കി… മേലാൽ ഈ പരിസരത്ത് പോലും കണ്ടുപോകരുത് എന്ന താക്കീതും കൊടുത്തു. അപ്പോൾ ആ പെൺകുട്ടികൾ തമ്മില്‍, ““ഹ്യമർ സെൻസ് ഇല്ലാത്ത തനി രാക്ഷസി”” എന്ന് പിറുപിറുത്തത് കേട്ടു..!!” പറഞ്ഞിട്ട് ആന്റി ചിരിച്ചു.

ഞാൻ ആന്റിയെ നോക്കി വെറുതെ നിന്നു.

“ഇപ്പോഴത്തെ കാലത്തുള്ള കുട്ടികള്‍ക്ക് തമാശയും കാര്യവും തമ്മിലുള്ള വ്യത്യാസം അറിയില്ല. സ്വന്തം ജീവിതത്തിൽ പ്രശ്നങ്ങൾ വന്നാലേ അവരൊക്കെ പഠിക്കൂ.” ആന്റി തലയാട്ടി കൊണ്ട്‌ സങ്കടം പറഞ്ഞു. എന്നിട്ട് നെടുവീര്‍പ്പോടെ എന്നെ നോക്കി. “ആ… അതൊക്കെ പോട്ടെ. പലരും അങ്ങനെയാണ്. അവരവരുടെ ആഗ്രഹങ്ങള്‍ മാത്രം വലുതായി കണ്ട് മറ്റുള്ളവരെ വേദനിപ്പിക്കും. പക്ഷേ നി ശെരിക്കും നല്ല കുട്ടിയാണ്, സാം. നി എല്ലാവരെയും കുറിച്ചും ചിന്തിക്കുന്നു. മറ്റുള്ളവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടും നി മനസ്സിലാക്കാൻ ശ്രമിക്കുന്നു. സത്യസന്ധമായി നി എല്ലാം തുറന്ന് സംസാരിക്കുന്നു.”

അത്രയും പറഞ്ഞിട്ട് ആന്റി എന്നെ ഗൌരവത്തോടെ ഒന്ന് നോക്കി.

ഞാനും ആന്റിയുടെ കണ്ണില്‍ നോക്കി നിന്നു.

“ഇവിടെ വന്നിട്ടുള്ള പല പയ്യന്മാരും ദേവിയെ സ്വാധീനിക്കാന്‍ തന്നെയാണ് വന്നത്, സാം. അങ്ങനെ ഉള്ളവരുടെ നോട്ടവും സംസാരവും എല്ലാം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ അവൾ ഇല്ലെങ്കില്‍ പോലും നി ഇവിടെ വന്നു. എന്നെ കാണാന്‍ വന്നു. സ്വന്തം അമ്മയോടെന്ന പോലെ നി എന്നോട് കരുതലും കാണിച്ചു. അതിൽ നിന്നും നി എന്താണെന്നും നിന്റെ നല്ല മനസ്സും ഞാൻ മനസ്സിലാക്കി കഴിഞ്ഞു.”

അത്രയും പറഞ്ഞിട്ട് സ്വന്തം മകനെ പോലെ എന്നെ അവരോട് ചേര്‍ത്തു പിടിച്ച് എന്റെ തലയില്‍ ആന്റി ചുംബിച്ചു. എനിക്ക് അവരോട് വാത്സല്യം തോന്നി. സ്നേഹത്തോടെ ഞാൻ ചിരിച്ചു.

“ഇനി പൊയ്ക്കൊ. പിന്നെ എപ്പോ വേണേലും ഏതു സമയത്ത്‌ വേണേലും നിനക്ക് ഇങ്ങോട്ട് വരാം, കേട്ടോ.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു. “പിന്നേ നിന്റെ ഇളയമ്മയും നിന്റെ സഹോദരങ്ങളേയും ഓര്‍ത്ത് വിഷമിക്കേണ്ട, എല്ലാം ശരിയാവും.” ആന്റി എന്റെ കൈ മടക്കിൽ പിടിച്ചു കൊണ്ട്‌ അത്രയും പറഞ്ഞ ശേഷം വിട്ടു.

മനസ്സിൽ സന്തോഷത്തോടെയാണ് അവിടുന്ന് ഞാൻ ഇറങ്ങിയത്. ശെരിക്കും അവരെ അമ്മ എന്ന് വിളിക്കാൻ കൊതിച്ചു പോയി.

മറ്റുള്ളവര്‍ക്കൊക്കെ അവർ ദേഷ്യക്കാരിയും ഗൗരവക്കാരിയും ആയിരിക്കാം. ആണുങ്ങളെ വീട്ടില്‍ നിന്നും ആട്ടിയോട്ടിക്കുന്ന രാക്ഷസി ആയിരിക്കാം. പക്ഷെ എന്റെ മനസ്സിൽ അവർ എന്റെ സ്വന്തം അമ്മയായി കുടിയേറി. അവരുടെ സ്വന്തം മകനായി ഞാനും അവരുടെ മനസില്‍ ഉണ്ട്. ഓടിപ്പോയ എന്റെ സ്വന്തം അമ്മയും… എന്നെ വേണ്ടാത്ത ഇളയമ്മയേയും ഓര്‍ത്ത് ഇപ്പോൾ വിഷമം തോന്നിയില്ല. രക്തബന്ധം ഇല്ലെങ്കിലും മനസ്സിൽ ഒരു അഗാധമായ ബന്ധം ഞങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു…. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം.

സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ടാണ്‌ ഞാൻ ബൈക്ക് ഓടിച്ചത്.

3:40 ഓടെ ഞാൻ മാളിൽ എത്തി. നാല് മണിക്ക് ഞാൻ സാന്ദ്രയെ എടുക്കാൻ ചെന്നു.

മുഖം വീർപ്പിച്ചു കൊണ്ടാണ് അവൾ ബൈക്കില്‍ കേറിയത്. എന്തുകൊണ്ടോ എനിക്ക് ചിരി വന്നു.. പക്ഷേ ഞാൻ അടക്കി വെച്ചു.

ബൈക്കില്‍ കേറിയതും അവള്‍ എന്റെ നെഞ്ചില്‍ ഒരു കൈ കൊണ്ട്‌ ചുറ്റി മുറുകെ പിടിച്ചത്.

അസൂയ മുറ്റിയ ചില പയ്യന്മാരുടെ രൂക്ഷമായ നോട്ടം വകവയ്ക്കാതെ അവിടെ നിന്നും ഞാൻ ബൈക്ക് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *