“ഞാൻ നിന്റെ ഭർത്താവല്ലേ…?”
എന്റെ ശബ്ദത്തിൽ അറിയാതെ ഒരു വേദന ചേർന്നിരുന്നു…
ഷബീന ഒരു ദീർഘനിശ്വാസം വിട്ടു… മുറിയിൽ വീണ്ടും മൗനം നിറഞ്ഞു… കുറച്ച് സമയം കഴിഞ്ഞു അവൾ ശാന്തമായി പറഞ്ഞു…
“നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ… ഞാനും നിങ്ങളും തമ്മിലുള്ള ചാറ്റുകൾ എല്ലാം മറ്റൊരാൾ വായിക്കും എന്ന് അറിയുന്നിടത്തോളം… നിങ്ങൾക്ക് ഉള്ളു തുറന്നു ചാറ്റ് ചെയ്യാൻ സാധിക്കുമോ…?”
അത് വെറും ഒരു ചോദ്യം ആയിരുന്നില്ല. എന്റെ ആവശ്യത്തിന് അവൾ നൽകിയ ശാന്തമായ ഒരു നിരാകരണമായിരുന്നു അത്. അവളുടെ വാക്കുകൾക്കൊപ്പം, നമ്മളിടയിൽ കാണാനാവാത്ത ഒരു ‘അതിര്’ വീണ്ടും ഉയർന്നുനിന്നതുപോലെ തോന്നി!!
ഷബീന എന്റെ മുഖത്തേക്ക് നോക്കാതെ തന്നെ തലകുനിച്ച് തുടർന്നു…
“ചാറ്റിന്റെ കാര്യത്തിൽ ഞങ്ങൾക്ക് പ്രൈവസി വേണം… പ്ലീസ്… പക്ഷേ അദ്ദേഹം ഇവിടെ വീട്ടിലേക്ക് വരുന്ന കാര്യം… നിങ്ങളെ അറിയിക്കുകയും… നിങ്ങളുടെ സമ്മതം കിട്ടിയതിനുശേഷം മാത്രമേ ചെയ്യൂ…”
അവൾ പറഞ്ഞത് ഒരു അഭ്യർത്ഥനയായി എനിക്ക് തോന്നിയില്ല,, അത് ഇതിനകം എടുത്ത ഒരു തീരുമാനത്തെ ശാന്തമായി അറിയിക്കുന്നതുപോലെ ആയിരുന്നു…
ആ നിമിഷം എന്റെ ഉള്ളിൽ എന്തോ പതുക്കെ ഇടിഞ്ഞുവീഴുന്നതുപോലെ തോന്നി…
“ഇനിയും… വേറെ എന്തെങ്കിലും ഉണ്ടോ… കണ്ടീഷൻസ്…?”
ഞാൻ ചോദിച്ചു. എന്റെ ശബ്ദം എനിക്കുതന്നെ പരിചിതമല്ലാത്തത്ര തളർന്നിരുന്നു…
ഷബീന പതുക്കെ ‘ഇല്ല’ എന്ന പോലെ തലയിളക്കി. പിന്നെ അവൾ എന്റെ മുഖത്തേക്ക് നോക്കി… അവളുടെ കണ്ണുകളിൽ ഒരു സംശയവും ഒരു ഉറച്ച നിലപാടും ഒരുമിച്ച് തെളിഞ്ഞുനിന്നു…
“കണ്ടീഷൻസ് അല്ല…” അവൾ മൃദുവായി പറഞ്ഞു… “എനിക്കും രണ്ട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു…”
ഞാൻ മറുപടി പറയാൻ ശ്രമിച്ചില്ല…
“ഹ്മ്മ്…” എന്നൊരു മൂളൽ മാത്രമാണ് പുറത്തുവന്നത്,, അത് സമ്മതമാണോ അതോ തളർച്ചയാണോ,, എനിക്ക് തന്നെ അറിയില്ലായിരുന്നു…
“ആദ്യത്തെ കാര്യം…”
അവൾ നേരെ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു…
“നിങ്ങൾ എപ്പോഴും അദ്ദേഹത്തെ ‘അയാൾ… അയാൾ…’ എന്നാണ് വിളിക്കുന്നത്… എനിക്കെന്തോ അത് കേൾക്കുമ്പോൾ ഒരു അസ്വസ്ഥത തോന്നുന്നു… നിങ്ങൾക്ക് അദ്ദേഹത്തെ ‘അദ്ദേഹം’ എന്ന് വിളിക്കാമല്ലോ… അല്ലെങ്കിൽ ‘ഡോക്ടർ’ എന്ന്…”
ആ വാക്കുകൾ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല… ഒരു നിമിഷം… എന്റെ ഉള്ളിൽ എന്തോ തകർന്നുപോയതുപോലെ തോന്നി…
എന്റെ ആത്മാഭിമാനം, എന്റെ സ്ഥാനം, എന്റെ ഉള്ളിലെ അവസാന ഉറപ്പ് പോലും ഒരുമിച്ച് പൊളിഞ്ഞു വീഴുന്നതുപോലെ…
എന്റെ മുഖത്ത് ആ തകർച്ച പ്രതിഫലിച്ചതാകാം, അത് കണ്ടതുപോലെ ഷബീന പെട്ടെന്ന് വിശദീകരിക്കാൻ ശ്രമിച്ചു,,എന്നെ ആശ്വസിപ്പിക്കാനെന്ന പോലെ…
“മറ്റൊന്നും കൊണ്ടല്ല…” അവൾ വേഗത്തിൽ പറഞ്ഞു…
“അദ്ദേഹത്തിന് നമ്മളെക്കാൾ പ്രായമില്ലേ… ഒന്നുമില്ലെങ്കിലും അദ്ദേഹം ഒരു ഡോക്ടർ അല്ലേ…”
അവൾ പറഞ്ഞ ഓരോ ന്യായീകരണവും എന്റെ ഉള്ളിലെ വേദന കുറച്ചില്ല… മറിച്ച്,, അവ കൂടുതൽ ആഴത്തിൽ കുത്തിയിറങ്ങുന്നതുപോലെ തോന്നി…
അവൾ എന്തൊക്കെ പറഞ്ഞാലും…
എനിക്ക് തോന്നിയത് ഒന്ന് മാത്രമായിരുന്നു,, അവൾ ശ്രമിക്കുന്നത്, അവളുടെ ജീവിതത്തിൽ കടന്നുകൂടിയ മറ്റൊരാളെ, അവളുടെ ‘ജാരനെ’
എന്നെക്കൊണ്ട് ബഹുമാനിപ്പിക്കാനുള്ള ഒരു ശ്രമം,, ആ ചിന്ത തന്നെ എന്റെ നെഞ്ചിൽ ഒരു ഭാരമായി കിടന്നു…
ഞാൻ അവളുടെ അടുത്ത് ഇരിക്കുകയായിരുന്നു,, എങ്കിലും ആ നിമിഷം ഞാൻ അവളുടെ ലോകത്തിൽ നിന്ന് പതുക്കെ പുറത്തേക്കു തള്ളപ്പെടുന്നതുപോലെ തോന്നി!!
രണ്ടാമത്തെ കാര്യം…
ഷബീനയുടെ ശബ്ദമാണ് എന്നെ വീണ്ടും ഉണർത്തിയത്… ഞാൻ പതിയെ അവളുടെ മുഖത്തേക്ക് നോക്കി…
“ഒരു തിരുത്തുണ്ട്…”
അത്രയും പറഞ്ഞ് അവൾ നിർത്തി…
ഞാൻ കണ്ണുകൾ കൂർപ്പിച്ച് അവളെ നോക്കി ചോദിച്ചു…
