ചേച്ചിയുടെ ആ വാക്കുകൾ ആ ഉമ്മറത്ത് വലിയൊരു മാറ്റമാണ് ഉണ്ടാക്കിയത്. അതുവരെ ഒന്നും മിണ്ടാതെ നിന്നിരുന്ന ഇളയ അമ്മാവൻ ശ്രീനാരായണൻ പെട്ടെന്ന് മുന്നോട്ട് വന്നു.
”മോളെന്തായാലും പറഞ്ഞത് നന്നായി. ഈ തറവാട്ടിലെ ആണുങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യമാ ആദി ഇന്നലെ ചെയ്തത്.”
ശ്രീനാരായണൻ അമ്മാവന്റെ ശബ്ദത്തിൽ എന്നോടുള്ള വലിയൊരു ബഹുമാനം നിറഞ്ഞുനിന്നിരുന്നു.
“എന്നെക്കൊണ്ടൊന്നും ഒന്നിനും കഴിഞ്ഞില്ലല്ലോ എന്നോർത്ത് ഇന്നലെ രാത്രി മുഴുവൻ ഞാൻ നീറിപ്പുകയുകയായിരുന്നു. ഇനി എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ ആദിയുടെ കൂടെയുണ്ട്.”
അത് കേട്ടതും മുത്തശ്ശന്റെ കണ്ണുകൾ നിറഞ്ഞു. വിറയ്ക്കുന്ന കാലുകളോടെ മുത്തശ്ശി പതുക്കെ ഉമ്മറത്തേക്ക് വന്നു. സാവിത്രി അമ്മായി മുത്തശ്ശിയെ താങ്ങിപ്പിടിച്ചിരുന്നു.
”എന്റെ കുട്ടീടെ തലവര മാറ്റിയെഴുതിയത് ഈശ്വരനാ… നിങ്ങടെ രൂപത്തിൽ…”
മുത്തശ്ശി നിറഞ്ഞ കണ്ണുകളോടെ അമ്മയുടെയും ചേച്ചിയുടെയും നേരെ കൈകൂപ്പി.
“ഇനിയെങ്കിലും എന്റെ കുട്ടിക്ക് സമാധാനമായിട്ട് ഒന്ന് ജീവിക്കാമല്ലോ.”
അമ്മ ചിരിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്ന് ആ കൈകളിൽ പിടിച്ചു.
“അതൊക്കെ ഞാൻ നോക്കിക്കോളാം. എന്റെ മരുമകളായിട്ടല്ല, എന്റെ സ്വന്തം മകളായിട്ട് തന്നെ ഞാൻ ഇവളെ നോക്കും.”
പിന്നെ ചേച്ചി പതുക്കെ പാർവണയുടെ അടുത്തേക്ക് ചെന്നു. അവളുടെ താടിത്തുമ്പിൽ പിടിച്ച് മുഖം ഉയർത്തി.
”എന്താ മോളെ… നിനക്കിപ്പോഴും പേടിയുണ്ടോ?”
ചേച്ചി സ്നേഹത്തോടെ ചോദിച്ചു.
പാർവണ മെല്ലെ ഇല്ലെന്ന് തലയാട്ടി. അവൾ എന്നെ നോക്കി പതുക്കെ ഒന്ന് ചിരിച്ചു. അവളുടെ ആ ചിരിയിൽ എന്റെ ലോകം മുഴുവനുമുണ്ടായിരുന്നു.
”എങ്കിൽ പിന്നെ ഈ സങ്കടമൊക്കെ ഒന്ന് മാറ്റി വെച്ച്, എല്ലാവർക്കും സന്തോഷമായിട്ട് ഇരിക്കാൻ നോക്ക്.അമ്മാവൻ ആ ജാതകമൊക്കെ ഒന്ന് എടുത്തു വെച്ചേ… നമ്മൾക്കിന്ന് തന്നെ കാര്യങ്ങളൊക്കെ ഒന്ന് തീരുമാനിക്കാം. എത്രയും പെട്ടെന്ന് ഇവളെ ഞങ്ങൾക്ക് വീട്ടിൽ കൊണ്ടുപോകണം.”
ചേച്ചി പറഞ്ഞു നിർത്തിയപ്പോൾ ആ തറവാട്ടിൽ വർഷങ്ങൾക്ക് ശേഷം വലിയൊരു സന്തോഷം പൊട്ടിവിടരുകയായിരുന്നു. ഭദ്ര ആന്റിയുടെയും സാവിത്രി അമ്മായിയുടെയും മുഖത്ത് വലിയൊരു ആശ്വാസം പടർന്നു.
ഒരു വശത്ത് വിവാഹാലോചനയുടെ വലിയൊരു സന്തോഷം നടക്കുമ്പോഴും, മറുവശത്ത് പടിപ്പുരയ്ക്ക് പുറത്തെ വഴിയിലേക്ക് എന്റെ കണ്ണുകൾ നീളുന്നുണ്ടായിരുന്നു. ദേവൻ, അവൻ കൊടുത്തിട്ടുള്ള വാക്ക് പാലിക്കാൻ ഏത് നിമിഷവും വരാം. എന്റെ പെണ്ണിനെ കൊണ്ടുപോകാൻ അവനെത്തുമ്പോൾ, അവന് നൽകാനുള്ള അവസാനത്തെ മറുപടിയും എന്റെ മനസ്സിൽ തയ്യാറായിരുന്നു..
പകൽ
പതുക്കെ സന്ധ്യയ്ക്ക് വഴിമാറുകയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ആ തറവാട്ടിൽ തളംകെട്ടി നിന്നിരുന്ന മൂകതയും ഭയവും എങ്ങോട്ടോ പോയ്മറഞ്ഞിരിക്കുന്നു. പകരം ഉമ്മറത്തുനിന്നും ഇടനാഴികളിൽ നിന്നും പതിഞ്ഞ സംസാരങ്ങളും ചിരികളും കേട്ടുതുടങ്ങി. ഭദ്ര ആന്റിയുടെയും സാവിത്രി അമ്മായിയുടെയും മുഖത്തെ സങ്കടങ്ങൾ മാറി അവിടെ വലിയൊരു ആശ്വാസം വന്നിട്ടുണ്ടായിരുന്നു.
വൈകുന്നേരത്തെ ദീപാരാധന തൊഴാൻ അമ്പലത്തിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും. ഞാൻ ഉമ്മറത്തെ തിണ്ണയിലിരുന്ന് ഫോൺ നോക്കുമ്പോഴാണ് അകത്തുനിന്നും അവർ ഇറങ്ങിവന്നത്.
ചേച്ചിയുടെ കയ്യും പിടിച്ച്, കസവുപാവാടയും ബ്ലൗസും ധരിച്ച്, മുടിയിൽ കുറച്ചു തുളസിക്കതിരും ചൂടി വരുന്ന എന്റെ പാർവണ. എന്റെ കണ്ണുകൾ അവളിൽ തന്നെ ഉടക്കിനിന്നു. ചേച്ചിയുടെ മുഖത്ത് അവളെ സ്വന്തം അനിയത്തിയായി കിട്ടിയതിന്റെ വലിയൊരു സന്തോഷമുണ്ടായിരുന്നു.
”എന്താടാ നോക്കി പേടിപ്പിക്കുന്നത്?”
ചേച്ചി എന്റെ അടുത്തേക്ക് വന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഇവളെ ഞാൻ എന്റെ കൂടെ കൊണ്ടുപോകുവാ… എന്റെ അനിയത്തിയായിട്ട്. അല്ലേ മോളെ?”
പാർവണ നാണത്തോടെ ഒന്ന് ചിരിച്ചു. അവളുടെ ആ ചിരിയിൽ എന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടുകയായിരുന്നു. പിന്നാലെ അമ്മയും ഭദ്ര ആന്റിയും സാവിത്രി അമ്മായിയും ഉമ്മറത്തേക്ക് വന്നു.
