പാർവണം – 3 1അടിപൊളി  

ആന്റിയും ചുറ്റുമുള്ള ആളുകളെ കൂട്ടി വണ്ടി വിളിക്കാൻ നെട്ടോട്ടമോടുകയായിരുന്നു. ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും ഒരു വണ്ടി വിളിച്ചുകൊണ്ടുവന്ന് എന്റെ അടുത്തേക്ക് ഓടിയെത്തുന്നത് ഞാൻ അവ്യക്തമായി കണ്ടു.

എന്നെ താങ്ങിയെടുത്ത് വണ്ടിയിലേക്ക് കയറ്റുമ്പോഴും അമ്മയും പാർവണയും എന്റെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

​ജീവന് വേണ്ടി വണ്ടി വേഗത്തിൽ ആശുപത്രിയിലേക്ക് കുതിക്കുമ്പോൾ, വെപ്രാളത്തോടെ എന്റെ മുഖത്ത് തട്ടി വിളിക്കുന്ന അമ്മയുടെയും, കരഞ്ഞുകലങ്ങിയ പാർവണയുടെയും മുഖം എന്റെ കാഴ്ചയിൽ നിന്നും പതുക്കെ ഇരുളിലേക്ക് മാഞ്ഞുതുടങ്ങിയിരുന്നു….

ആശുപത്രിയിലെ നീളൻ ഇടനാഴിയിൽ മരുന്നുകളുടെ മണമുള്ള കനത്ത നിശബ്ദത തളംകെട്ടിനിന്നു. ഐ.സി.യുവിന് മുകളിൽ കത്തുന്ന ചുവന്ന ലൈറ്റിലേക്കും നോക്കി തളർന്നിരിക്കുകയാണ് എല്ലാവരും. ഇടവിട്ടുള്ള അമ്മയുടെ തേങ്ങലുകൾ മാത്രമാണ് ആ നിശബ്ദതയെ മുറിക്കുന്നത്. അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ് ചേച്ചി. ഭദ്ര ആന്റിയും അമ്മായിമാരും പ്രാർത്ഥനയോടെ അവർക്ക് ചുറ്റുമുണ്ട്. ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും ടെൻഷനോടെ ഇടനാഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.

​എന്നാൽ ഐ.സി.യുവിന്റെ അടഞ്ഞ വാതിലിന് നേരെ മുന്നിലായി, പുറത്തെ ലോകം ഒന്നും അറിയാതെ നിൽക്കുകയായിരുന്നു പാർവണ. എന്റെ ചോര പടർന്ന ആ പുതിയ ഉടുപ്പ് അവളപ്പോഴും മാറ്റിയിരുന്നില്ല. അവളുടെ ഇരുകൈകളും കൂപ്പിപ്പിടിച്ചിരുന്നു. ആ വലിയ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടെങ്കിലും, അവളുടെ ചുണ്ടുകൾ എന്റെ ജീവനുവേണ്ടി ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

പെട്ടെന്നാണ് ഐ.സി.യുവിന്റെ വാതിൽ തുറന്നത്. എല്ലാവരും ഒരുമിച്ച് അങ്ങോട്ടേക്ക് പാഞ്ഞടുത്തു. പുറത്തേക്ക് വന്ന ഡോക്ടർ മുഖത്തെ മാസ്ക് താഴ്ത്തി, എല്ലാവരെയും ഗൗരവത്തിൽ ഒന്ന് നോക്കി.

“പേഷ്യന്റിന്റെ ആളുകളാണോ?” ഡോക്ടർ ചോദിച്ചു.

“അതേ ഡോക്ടർ… എന്റെ മോനാ… എന്റെ കുട്ടിക്ക് ഇപ്പോ എങ്ങനെയുണ്ട്?”

അമ്മ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു.

​ഡോക്ടറുടെ മുഖത്ത് ചെറിയൊരു ആശങ്കയുണ്ടായിരുന്നു.

“മുറിവ് അത്യാവശ്യം ഡീപ്പാണ്. ലിവറിന് ചെറിയൊരു ഡാമേജ് ഉണ്ട്. ബ്ലഡ് ഒരുപാട് പോയി. അതാണ് ഇപ്പോഴത്തെ പ്രശ്നം. പേഷ്യന്റ് കുറച്ചു ക്രിട്ടിക്കൽ ആണ്…”

​അത് കേട്ട് അമ്മ തളർന്നു വീഴാൻ പോയി.

ചേച്ചിയും ഭദ്ര ആന്റിയും കൂടിയാണ് അമ്മയെ താങ്ങിപ്പിടിച്ചത്.

​”നിങ്ങളിങ്ങനെ പാനിക്ക് ആവാതെ,”

ഡോക്ടർ വേഗത്തിൽ പറഞ്ഞു.

“നമുക്ക് അത്യാവശ്യമായിട്ട് ബ്ലഡ് വേണം. ‘A Positive’ ആണ് ഗ്രൂപ്പ്. ബ്ലഡ് ബാങ്കിൽ ഇപ്പോൾ സ്റ്റോക്കില്ല. പുറത്ത് അന്വേഷിക്കാൻ നിന്നാൽ സമയം പോകും. നിങ്ങളുടെ കൂട്ടത്തിൽ ആർക്കെങ്കിലും ‘A Positive’ ഉണ്ടോ?”

​ഡോക്ടറുടെ ചോദ്യം കേട്ട് അമ്മാവൻമാരും ചേച്ചിയും പരസ്പരം നോക്കി. ആർക്കും ആ ഗ്രൂപ്പ് അല്ലായിരുന്നു. അമ്മയുടെ മുഖത്ത് ഭയം വീണ്ടും ഉരുണ്ടുകൂടി.

​”ഞാൻ തരാം ഡോക്ടർ…”

​ആൾക്കൂട്ടത്തിന് പിന്നിൽ നിന്നും പാർവണ

മുന്നോട്ടുവന്നു. അവളുടെ ശബ്ദത്തിൽ ഒട്ടും ഇടർച്ചയുണ്ടായിരുന്നില്ല. കണ്ണുനീർ തുടച്ചുമാറ്റി, വലിയൊരു ഉറപ്പോടെ അവൾ ഡോക്ടർക്ക് മുന്നിൽ വന്നുനിന്നു.

​”എന്റേത് ‘എ പോസിറ്റീവ്’ ആണ് ഡോക്ടർ. വേറെങ്ങും അന്വേഷിക്കണ്ട.

എന്റെ ആദിക്ക് എത്ര ബ്ലഡ് വേണമെങ്കിലും ഞാൻ തരാം.”

അവൾ സ്വന്തം കൈപ്പത്തി മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു.

​ആ നിമിഷം അമ്മയും ചേച്ചിയും അവളെ നോക്കി. ഭയന്ന് മാറിനിന്നിരുന്ന ഒരു സാധാരണ പെൺകുട്ടിയിൽ നിന്നും, സ്വന്തം പ്രാണനെ തിരികെ പിടിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായി നിൽക്കുന്ന ധൈര്യമുള്ളവളായി അവൾ മാറിയിരുന്നു.

​ഡോക്ടർ അവളെ ഒന്ന് അടിമുടി നോക്കി. ചോരപുരണ്ട വസ്ത്രവും അവളുടെ മുഖത്തെ നിശ്ചയദാർഢ്യവും കണ്ടപ്പോൾ ഡോക്ടർക്കും കാര്യം മനസ്സിലായി.

Updated: July 16, 2026 — 2:20 pm

Leave a Reply

Your email address will not be published. Required fields are marked *