അമ്മ ചിരിച്ചുകൊണ്ട് സച്ചുച്ചേട്ടന്റെ അടുത്തേക്ക് വന്നു.
“നീ വന്നത് നന്നായി സച്ചു. ഇവനിപ്പോ വലിയ കുഴപ്പമൊന്നുമില്ല. ഇനി നമുക്ക് ആ കാര്യം വേഗം അങ്ങ് നടത്തണം.”
സച്ചുച്ചേട്ടൻ എന്റെ അടുത്തേക്ക് വന്ന്,
ചാരുകസേരയുടെ കൈവരിയിൽ ഇരുന്നു.
”എന്റെ ലീവ് തീരാറായി ആദീ. അടുത്തയാഴ്ച ഞാൻ ഗൾഫിലേക്ക് മടങ്ങുവാ. അതിനുമുന്നേ നിങ്ങളുടെ കല്യാണം നടക്കണം. അത് സംസാരിച്ച് ഉറപ്പിക്കാനാ ഞാൻ
അപ്പച്ചിയോടും അമ്മാവൻമാരോടും കൂടെ ഇപ്പൊത്തന്നെ ഇങ്ങോട്ട് വന്നത്.”
സച്ചുച്ചേട്ടൻ അത് പറയുമ്പോൾ എല്ലാവരുടെയും മുഖത്ത് വലിയൊരു സന്തോഷമുണ്ടായിരുന്നു.
ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി.
“അതിനെന്താ സച്ചുച്ചേട്ടാ… നമുക്ക് ഗംഭീരമായിട്ട് തന്നെ നടത്താം.”
”അത് നമ്മൾ നടത്തും. പക്ഷെ വേറൊരു കാര്യമുണ്ട്,”
സച്ചുച്ചേട്ടൻ പെട്ടെന്ന് ഗൗരവം നടിച്ച് പാർവണയെ നോക്കി പറഞ്ഞു.
“കല്യാണം കഴിഞ്ഞെന്ന് കരുതി ഉടനെ ഇവനെ നിനക്ക് വിട്ടുതരാനൊന്നും പറ്റില്ല. ഇവന്റെ തുന്നലൊക്കെ മാറി പഴയതുപോലെ ആകുന്നതുവരെ, പാർവണയെ ഞങ്ങൾ അങ്ങോട്ട് കൊണ്ടുപോകുവാ. എന്താ അഞ്ജലീ, നിന്റെ കസിനെ കുറച്ചു ദിവസം നമുക്ക് അങ്ങോട്ട് കൂട്ടാം അല്ലെ?”
അത് കേട്ടതും പാർവണയുടെ മുഖം പെട്ടെന്ന് മങ്ങി. അവൾ ഒരു നിമിഷം എന്നെയും പിന്നെ അഞ്ജലിയെയും നോക്കി.
”അത്… അത് പറ്റില്ല്യ…”
അവൾ പെട്ടെന്ന് പറഞ്ഞുപോയി.
”അതെന്താടീ?”
അഞ്ജലി ചിരിയമർത്തിക്കൊണ്ട് ചോദിച്ചു.
പാർവണ എല്ലാവരെയും ഒന്ന് നോക്കിയിട്ട് നാണത്തോടെ പറഞ്ഞു,
“അത്… ഇപ്പൊ ആദിക്ക് കൃത്യമായിട്ട് മരുന്നൊക്കെ കൊടുക്കാൻ ഒരാൾ വേണ്ടേ… അമ്മയ്ക്കാണേൽ വേറെം പണികളില്ലേ…”
വളരെ സീരിയസ് ആയിട്ട് അവൾ പറഞ്ഞ ആ ന്യായം കേട്ടതും തിണ്ണയിലുണ്ടായിരുന്ന എല്ലാവരും കൂട്ടത്തോടെ പൊട്ടിച്ചിരിച്ചു. അഞ്ജലി ചിരിച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ചു. സച്ചുച്ചേട്ടൻ എന്റെ തോളിൽ ഒന്നുകൂടി തട്ടി. വരാൻ പോകുന്ന ഒരു വലിയ മംഗല്യത്തിന്റെ സന്തോഷം ആ തറവാട്ടുമുറ്റത്തെ കാറ്റിൽ അലയടിക്കുന്നുണ്ടായിരുന്നു. തുന്നലിന്റെ ചെറിയ വേദനയുണ്ടായിരുന്നെങ്കിലും, ആൾക്കൂട്ടത്തിനിടയിൽ നിന്നും എന്നെത്തന്നെ നോക്കുന്ന എന്റെ പാർവണയുടെ മുഖം കണ്ടപ്പോൾ ആ ലോകത്തെ ഏറ്റവും ഭാഗ്യവാൻ ഞാൻ തന്നെയാണെന്ന് എനിക്ക് തോന്നി….
രാത്രിയുടെ യാമങ്ങളിൽ ആ വലിയ വീട് പൂർണ്ണമായും ഉറക്കത്തിലേക്ക് വീണു. സച്ചുച്ചേട്ടനും അഞ്ജലിയും അതിഥിമുറിയിലും, മറ്റുള്ളവർ അവരവരുടെ മുറികളിലുമായി ഉറങ്ങാൻ കിടന്നതോടെ തറവാട്ടിലെ ബഹളങ്ങളൊക്കെ പതിയെ കെട്ടടങ്ങി. എന്റെ മുറിയിലെ ജനാലയിലൂടെ പുറത്തെ നിലാവ് പകുതിയോളം ഉള്ളിലേക്ക് അടിക്കുന്നുണ്ട്. മുറിവിലെ ചെറിയൊരു വിങ്ങൽ കാരണം ഉറക്കം വരാതെ ഞാൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു.
പെട്ടെന്നാണ് വാതിലിൽ വളരെ പതുക്കെയുള്ള ഒരു മുട്ട് കേട്ടത്. പിന്നാലെ വാതിൽക്കൽ ഒരു നിഴൽ അനങ്ങി.
”ആദീ…”
വളരെ നേർത്ത ശബ്ദത്തിൽ പാർവണയുടെ വിളിയായിരുന്നു അത്.
ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു. വാതിൽ പാതി തുറന്ന് അവൾ അകത്തേക്ക് വന്നു. കയ്യിൽ ഒരു ഗ്ലാസ് വെള്ളവും മരുന്നുമുണ്ട്.
നിലാവെളിച്ചത്തിൽ അവളുടെ മുഖത്തെ ആ പഴയ കുസൃതിച്ചിരി മാഞ്ഞ്, വല്ലാത്തൊരു നാണം വന്നുനിറഞ്ഞിട്ടുണ്ടായിരുന്നു. പകൽ എല്ലാവരുടെയും മുന്നിൽ വെച്ച് സച്ചുച്ചേട്ടൻ പറഞ്ഞ ആ ‘നഴ്സിങ് ഡ്യൂട്ടി’ അവൾ അക്ഷരംപ്രതി അനുസരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
”ഉറങ്ങീല്ലേ… ഈ ഗുളിക കൂടി കഴിക്കാനുണ്ട്ട്ടോ…”
അവൾ എന്റെ അരികിലേക്ക് വന്ന് മരുന്നും വെള്ളവും നീട്ടി.
മരുന്ന് വാങ്ങി കഴിച്ച ശേഷം, ഞാൻ ഗ്ലാസ് അവളുടെ കയ്യിലേക്ക് തന്നെ തിരികെ
കൊടുത്തു. അവൾ ഗ്ലാസ് തിരികെ മേശപ്പുറത്ത് വെച്ച് പോകാൻ തിരിഞ്ഞതും, ഞാൻ പതുക്കെ അവളുടെ ഇടതുകയ്യിൽ പിടിച്ചുവലിച്ചു. പ്രതീക്ഷിക്കാത്ത ആ വലിയിൽ അവൾ നേരെ എന്റെ നെഞ്ചിലേക്കാണ് വീണത്. എന്റെ വയറ്റിലെ തുന്നലിൽ കൊള്ളാതിരിക്കാൻ അവൾ വളരെ ശ്രദ്ധയോടെ ഇരുകൈകളും എന്റെ നെഞ്ചിൽ കുത്തിനിന്നു.
