നിലാവും പ്രണയവും പെയ്തിറങ്ങിയ ആ രാത്രിക്ക് ശേഷം മനോഹരമായൊരു പ്രഭാതം ആ തറവാട്ടിലേക്ക് വന്നെത്തി. ജനാലയിലൂടെ വന്ന ഇളംവെയിൽ മുഖത്തടിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. നെഞ്ചിലെയും വയറ്റിലെയും മുറിവുകളുടെ വിങ്ങൽ കുറഞ്ഞിട്ടുണ്ട്. ഉണർന്നയുടനെ കണ്ണുകൾ തിരഞ്ഞത് അവളെയാണ്.
മുറ്റത്ത് ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേൾക്കാം. ഞാൻ പതുക്കെ എഴുന്നേറ്റ് മുഖം കഴുകി മുറിക്ക് പുറത്തേക്ക് വന്നു. വലിയൊരു ഉത്സവപ്പറമ്പ് പോലെയായിരുന്നു ആ വീട്. ഉമ്മറത്തെ തിണ്ണയിൽ സച്ചുച്ചേട്ടനും അഞ്ജലിയും ഇരുന്ന് ചിരിച്ചുകൊണ്ട് എന്തോ സംസാരിക്കുന്നുണ്ട്. അവർക്കരികിലായി പത്രവും വായിച്ച് ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും മുത്തശ്ശനുമുണ്ട്. ഞാൻ പതുക്കെ ഉമ്മറത്തേക്ക് ചെന്നു.
”ആഹാ… ഹീറോ എഴുന്നേറ്റല്ലോ. ഇപ്പൊ ആ പഴയ ക്ഷീണമൊന്നുമില്ലല്ലോ മുഖത്ത്, നല്ല ഉഷാറാണല്ലോ,”
എന്നെ കണ്ടയുടനെ സച്ചുച്ചേട്ടൻ കള്ളച്ചിരിയോടെ ചോദിച്ചു.
അഞ്ജലി ചിരിയമർത്തിക്കൊണ്ട് എന്നെ നോക്കി. “അതെന്തായാലും നന്നായി സച്ചുവേട്ടാ… അപ്പൊ ഇനി ഹോസ്പിറ്റൽ ഡ്യൂട്ടി നിർത്താലോ അല്ലെ.”
അവർ പറയുന്നത് കേട്ട് മുത്തശ്ശനും അമ്മാവൻമാരും ചിരിച്ചു. ഞാനും ചിരിച്ചുകൊണ്ട് മുത്തശ്ശന്റെ അടുത്തുള്ള ചാരുകസേരയുടെ അരികിലായി ഇരുന്നു. അകത്ത് അടുക്കളയിൽ വലിയൊരു ബഹളമാണ്. അമ്മയും ചേച്ചിയും ഭദ്ര ആന്റിയും സാവിത്രി അമ്മായിയും കൂടെ രമ അമ്മായിയും ഒക്കെയുള്ള വലിയൊരു പാചകമേള നടക്കുകയാണ്.
പെട്ടെന്നാണ് ഉമ്മറത്തേക്ക് ചായയുമായി പാർവണ വന്നത്. എന്നെ കണ്ടതും അവളുടെ നടത്തത്തിന്റെ വേഗത ഒന്ന് കുറഞ്ഞു. ഇന്നലത്തെ ആ രാത്രിയുടെ ഓർമ്മകൾ ആ കവിളുകളെ വല്ലാതെ ചുവപ്പിച്ചിട്ടുണ്ടായിരുന്നു. എന്റെ കണ്ണുകൾ അവളിൽ തന്നെ ഉടക്കിനിന്നു.
അവൾ എല്ലാവർക്കും ചായ കൊടുത്ത ശേഷം, ഗ്ലാസുമായി എന്റെ അടുത്തേക്ക് വന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ചായ ഗ്ലാസ് എന്റെ നേരെ നീട്ടി.
”എന്താ ആദീ വല്ലാണ്ട് നോക്കണേ…”
അവൾ
ചുണ്ടുകടിച്ച്, പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
ഞാൻ ചായഗ്ലാസ് വാങ്ങുന്നതിനൊപ്പം ആരും കാണാതെ അവളുടെ വിരലുകളിൽ പതുക്കെ ഒന്ന് സ്പർശിച്ചു. ആ സ്പർശനത്തിൽ അവൾ പെട്ടെന്ന് കൈവലിച്ച്, ഒരു കുസൃതിച്ചിരിയോടെ അകത്തേക്ക് ഓടിമറഞ്ഞു. എന്റെ ചുണ്ടിൽ വലിയൊരു ചിരി വിടർന്നു.
ആ ബഹളങ്ങൾക്കിടയിലും ഞങ്ങൾ പരസ്പരം കണ്ണുകൾ കൊണ്ട് ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു.
ഉച്ചയ്ക്ക് ശേഷമുള്ള സമയം. വെയിൽ പതുക്കെ ചാഞ്ഞുതുടങ്ങിയിരുന്നു. തറവാട്ടിലെ ബഹളങ്ങളിൽ നിന്നൊക്കെ മാറി, കുറച്ചുനേരം സംസാരിക്കാൻ ഞാൻ അവളെയും കൂട്ടി ആ പഴയ കുളക്കടവിലേക്ക് നടന്നു.
പായൽ പിടിച്ച കൽപ്പടവുകൾക്ക് താഴെ വെള്ളം വളരെ ശാന്തമായി കിടക്കുന്നുണ്ട്. വലിയൊരു ആൽമരത്തിന്റെ തണലിൽ ആ കുളക്കടവ് വല്ലാത്തൊരു സമാധാനം നൽകുന്നതായിരുന്നു. ഞാൻ പതുക്കെ ആ കൽപ്പടവുകളിലൊന്നിൽ ഇരുന്നു. എന്റെ വലതുവശത്തായി, ഒരല്പം ചേർന്ന് അവളും ഇരുന്നു.
ചെറിയൊരു കാറ്റ് വന്ന് അവളുടെ മുടിയിഴകളെ ഇളക്കിക്കൊണ്ടിരുന്നു. അവൾ ദൂരേക്ക് കുളത്തിലെ വെള്ളത്തിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ആ മുഖത്ത് മുമ്പൊരിക്കലും ഇല്ലാത്തൊരു സമാധാനം പൂത്തുനിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.
”എന്താടീ ആലോചിക്കണേ?”
ഞാൻ ചോദിച്ചു.
അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് വളരെ പതുക്കെ തന്റെ തല എന്റെ വലതു തോളിലേക്ക് ചായ്ച്ചുവെച്ചു. എന്റെ വലതുകൈ ഞാൻ അവളുടെ തോളിലൂടെ ചുറ്റി ചേർത്തുപിടിച്ചു.
”ഒന്നൂല്യ…”
അവൾ എന്റെ തോളിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു.
ദീർഘമായി ശ്വാസമെടുത്തിട്ട് പറഞ്ഞു, “ഇപ്പൊ എനിക്ക് ഒരു പേടിയും ഇല്ല്യ ട്ടോ ആദീ. ഈ തോളിൽ ഇങ്ങനെ ചാരി ഇരിക്കുമ്പോഴാ എനിക്ക് ശ്വാസം നേരെ വീഴണത്… ലോകത്ത് എന്ത് വന്നാലും എന്റെ ആദി എന്നെ വിട്ടുപോവില്ല്യ എന്നുള്ള വലിയൊരു ധൈര്യം ഇപ്പൊ എനിക്കുണ്ട്…”
