നതാഷ: (മനസ്സിൽ ഒരു ആശ്വാസത്തോടെ) “സാം മറുപടി അയച്ചിട്ടില്ല. ഒരുപക്ഷേ ഞാൻ പറഞ്ഞത് അവന് മനസ്സിലായിട്ടുണ്ടാകും. അവൻ എന്നെ എന്റെ വഴിക്ക് വിടുമായിരിക്കും.!!”
എങ്കിലും, അപ്പുറത്ത് സമാധാനമായി ഉറങ്ങുന്ന മാത്യുവിനെ നോക്കിയപ്പോൾ അവളുടെ ഉള്ളിൽ കുറ്റബോധം ഒരു കനലായി നീറി.
തന്നെ ഇത്രയേറെ വിശ്വസിക്കുന്ന ഈ മനുഷ്യനെ താൻ ചതിച്ചു എന്ന സത്യം അവളെ തളർത്തി.
ഇന്നുമുതൽ മാത്യുവിനോട് കൂടുതൽ വിശ്വസ്തത പുലർത്തുമെന്ന് അവൾ ഉറപ്പിച്ചു.
അവൾ വേഗത്തിൽ കുളിച്ച്, ഒരു ഇളം നിറത്തിലുള്ള സാരിയുടുത്ത് ഹോസ്പിറ്റലിൽ പോകാൻ തയ്യാറായി.
അവൾ ബാഗ് എടുക്കുമ്പോഴാണ് മാത്യു ഉറക്കമുണർന്നത്.
മാത്യു: (കണ്ണുകൾ തിരുമ്മി ചിരിച്ചുകൊണ്ട്)
“ഇന്ന് നേരത്തെ റെഡിയായല്ലോ നതാഷാ… ഞാൻ വിചാരിച്ചു ഇന്നലെ സിനിമ കണ്ട് വൈകിയത് കൊണ്ട് നീ അല്പം കൂടി ഉറങ്ങുമെന്ന്.!!”
നതാഷ: “ഇല്ല മാത്യു… ഇന്ന് കുറച്ച് നേരത്തെ ചെല്ലാം എന്ന് കരുതി. നിങ്ങൾ എഴുന്നേൽക്കുന്നില്ലേ?”
മാത്യു: “ഇന്ന് എനിക്ക് ഹോസ്പിറ്റലിൽ ഉടനെ പോകേണ്ട. വൈകുന്നേരത്തെ ആ മേജർ സർജറിയുടെ കുറച്ച് പ്രെപ്പറേഷൻസ് ഉണ്ട്, അത് വീട്ടിലിരുന്ന് ചെയ്യാം എന്ന് വിചാരിച്ചു.
പിന്നെ നതാഷാ…
ഇന്നത്തെ സർജറി അല്പം കോംപ്ലിക്കേറ്റഡ് ആണ്. ഒരുപക്ഷേ രാത്രി എനിക്ക് വീട്ടിലേക്ക് വരാൻ കഴിഞ്ഞെന്ന് വരില്ല. ഹോസ്പിറ്റലിൽ തന്നെ സ്റ്റേ ചെയ്യേണ്ടി വരും.ഞാൻ വൈകുന്നേരം വിളിക്കാം നിന്നെ..”
നതാഷ ഒന്ന് നിന്നു. “ഓക്കേ മാത്യു… സാരമില്ല. നിങ്ങൾ ജോലിയിൽ ശ്രദ്ധിക്കൂ.”
അവൾ മാത്യുവിന് ഒരു യാത്രയയപ്പ് പുഞ്ചിരി നൽകി. “ബൈ മാത്യു…”
അവൾ കാറെടുത്ത് ഹോസ്പിറ്റലിലേക്ക് തിരിക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു.
സാം തന്റെ ജീവിതത്തിൽ നിന്നും പിന്മാറിയെന്നും, മാത്യു തന്റെ സുരക്ഷിതമായ ലോകത്ത് ഒപ്പമുണ്ടെന്നും അവൾ വിശ്വസിച്ചു.
പക്ഷേ, അവൾ ഇറങ്ങുന്നതിനു മിനിറ്റുകൾക്കുമുന്നേ ആണ് സാം തന്റെ ബൈക്കുമായി മലയിറങ്ങുന്നത്.
അവൾ വിചാരിച്ചതിനേക്കാൾ വലിയൊരു കെണിയാണ് സാം ഒരുക്കി വെച്ചിരിക്കുന്നതെന്ന് അവൾ അറിഞ്ഞില്ല.
രാവിലെ ഒൻപതു മണിയോട് അടുക്കുമ്പോൾകാർ പാർക്ക് ചെയ്ത്, ഒരു പുതിയ ആത്മവിശ്വാസത്തോടെയാണ് നതാഷ ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ നടന്നത്.
വെള്ള കോട്ട് അണിഞ്ഞ് തന്റെ ക്യാബിനിലേക്ക് എത്തുമ്പോഴേക്കും നഴ്സ് ലില്ലി അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ലില്ലി: “ഗുഡ് മോർണിംഗ് ഡോക്ടർ! ഇന്ന് നല്ല ഫ്രഷ് ആയിട്ടുണ്ടല്ലോ. ഇന്നലത്തെ റെസ്റ്റ് നന്നായി ഫലിച്ചെന്നു തോന്നുന്നു.”
ലില്ലി പതിവുപോലെ പ്രസന്നവതിയായിരുന്നു. നതാഷ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ലില്ലി കയ്യിലിരുന്ന ഫയലുകൾ മേശപ്പുറത്ത് വെച്ചു.
നതാഷ: “ഗുഡ് മോർണിംഗ് ലില്ലി. എന്തൊക്കെയാണ് ഇന്നത്തെ ഷെഡ്യൂൾ? പേഷ്യന്റ്സ് ഒരുപാട് പേരുണ്ടോ?”
ലില്ലി: “അതെ ഡോക്ടർ. ഇന്നലെ ലീവ് ആയതുകൊണ്ട് പേഷ്യന്റ്സ് കുറച്ചു കൂടുതലുണ്ട്. ആദ്യം വന്നിരിക്കുന്നത് മിസ്സിസ് വിമൽ ആണ്, സ്ഥിരം മന്ത്‌ലി ചെക്കപ്പിന് വന്നതാണ്.പിന്നെ കഴിഞ്ഞ വീക്ക് വന്ന കോളേജ് പയ്യനും അവന്റെ പേരെന്റ്‌സും…
അത് കഴിഞ്ഞ് കുറച്ച് പുതിയ അപ്പോയിന്റ്മെന്റ്സ് ഉണ്ട്.”
ലില്ലി ഓരോ ഫയലുകളായി നതാഷയ്ക്ക് നൽകി. നതാഷ അവ ശ്രദ്ധയോടെ നോക്കാൻ ശ്രമിച്ചെങ്കിലും അവളുടെ മനസ്സ് എവിടെയോ ഉടക്കിനിൽക്കുകയായിരുന്നു.
ലില്ലി: “പിന്നെ ഡോക്ടർ…
ഇന്ന് രാവിലെ പുതിയ ഒരാൾ വന്നിട്ടുണ്ട്.
പേര് രജിസ്റ്ററിൽ ചേർത്തിട്ടില്ല.
ഡോക്ടറെ പേഴ്സണൽ ആയി കാണണം എന്ന് പറഞ്ഞ് വെയിറ്റിംഗ് റൂമിൽ ഇരിക്കുകയാണ്.
കണ്ടിട്ട് പേഷ്യന്റ് ആണെന്ന് തോന്നുന്നില്ല, എന്തോ സൈക്കോളജിക്കൽ കൗൺസിലിംഗിന് വന്നതാണെന്ന് തോന്നിപ്പിക്കുന്നു. ആള് വല്ലാത്തൊരു ലുക്ക് ആണ് ഡോക്ടർ, ഭയങ്കര സൈലന്റ് ആണ്.”
