“കണ്‍ട്രോള്‍ പോയപ്പോ അവളുടെ കൂടെ എന്തെങ്കിലും ചെയ്യാൻ ആഗ്രഹം തോന്നിയോ?” പുറത്ത് നോക്കി കൊണ്ട് തന്നെ ചേട്ടനോട് ഞാൻ ചോദിച്ചു.
“ഏതു ജീവിക്കും സെക്സ് എന്ന വികാരം ജനിക്കുന്നത് സ്വാഭാവികമല്ലേ? ശരീരം പലതും ആഗ്രഹിച്ചു പോകും… ചിലതൊക്കെ കാണുമ്പോ കാമം തോന്നും, കണ്‍ട്രോള്‍ പോകും, അതനുസരിച്ച് ശരീരം പ്രതികരിക്കും. പക്ഷേ എന്റെ മനസ്സിന് ഇഷ്ട്ടം ഇല്ലാത്ത ഒരു സുഖവും സന്തോഷവും എനിക്ക് അനുഭവിക്കാന്‍ ആഗ്രഹമില്ല.” ചേട്ടൻ റോഡില്‍ നോക്കിയാണ് സംസാരിച്ചത്.
ചേട്ടന്റെ മുഖത്ത് നോക്കാൻ എനിക്ക് ചമ്മൽ തോന്നിയത് കൊണ്ട് ഞാൻ പുറത്ത് തന്നെ കാഴ്ചകള്‍ കണ്ടിരുന്നു. ഒടുവില്‍ ഞാൻ പോലും അറിയാതെ ഉറങ്ങിപ്പോയി.
*********************
വണ്ടി സ്ലോ ചെയ്യുന്നത് അറിഞ്ഞ് ഞാൻ എണീറ്റു. കണ്ണും തിരുമ്മി സമയം നോക്കി.
രാത്രി രണ്ടു മണി.
പുറത്ത് സ്ട്രീറ്റ് ലൈറ്റ് ഉണ്ട്. ഞങ്ങൾ എവിടെയാണെന്ന് ഞാൻ നോക്കി. ഒരു ഫാമിലിക്ക് സുഖമായി താമസിക്കാന്‍ കഴിയുന്ന ചെറിയച്ചെറിയ ഭംഗിയുള്ള കോട്ടേജുകൾ സ്ഥിതി ചെയ്യുന്ന വസതിയുടെ ടൈലിട്ട ഏരിയയിലൂടേയാണ് വണ്ടി ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നത്. സ്ഥലം ഏതാണെന്ന് മനസ്സിലായില്ല. പേര് എഴുതിയ ബോർഡ് ഒന്നും കാണാന്‍ കഴിഞ്ഞില്ല.
അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ആ ഫാമിലി കോട്ടേജുകളെ ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു.
“നമ്മൾ ഇപ്പൊ എവിടെയാ…?” ചേട്ടനെ നോക്കി ഞാൻ ചോദിച്ചു.
“കോയമ്പത്തൂര്‍, വാൽപാറ എന്ന സ്ഥലത്ത്.”
“എത്ര ഭംഗിയുള്ള കോട്ടേജുകൾ.” ഞാൻ പിന്നെയും പുറത്തേക്ക് നോക്കി കോട്ടേജുകൾ എത്രയുണ്ടെന്ന് ചുമ്മാ എണ്ണി നോക്കി.
ടൈൽ റോഡിന്റെ ഇടതുവശത്ത് വരി വരിയായി പതിനെട്ടും, വലതു വശത്ത് പന്ത്രണ്ട് കോട്ടേജും.
“മൊത്തം മുപ്പത് കോട്ടേജുകൾ. കാണാന്‍ നല്ല ഭംഗിയുണ്ട്” ചേട്ടനോട് ഞാൻ പറഞ്ഞു.
ഇതുപോലെ ഒരെണ്ണത്തിൽ ഞാനും ചേട്ടനും മാത്രമായി ജീവിക്കുന്നത് പോലെ വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കിയതും എന്റെ മുഖം ചൂട് പിടിച്ചു. മനസ്സിൽ കുളിര് കോരി.
“അതെല്ലാം നമ്മുടെ കോട്ടേജുകളാണ്.” പുഞ്ചിരിയോടെ ചേട്ടൻ പറഞ്ഞതും ഞാൻ മിഴിച്ചിരുന്ന് പുറത്തേക്കും ചേട്ടനെയും മാറിമാറി നോക്കി.
അതിനു ശേഷമാണ് — “നമ്മുടെ കോട്ടേജ്” എന്ന് ചേട്ടൻ എന്നെയും ഉൾപ്പെടുത്തി പറഞ്ഞ കാര്യം ഓര്‍ത്തത്. എന്തോ വല്ലാത്ത സന്തോഷം തോന്നി. പണ്ടു തൊട്ടേ ആരെങ്കിലും ഒക്കെ ചേട്ടന്റെ കൂടെ എന്നെയും ചേര്‍ത്തു പറയുന്നത് കേൾക്കുമ്പോ എനിക്ക് ഭയങ്കര സന്തോഷമാണ്.
ചേട്ടന്റെ ഹൃദയത്തിൽ ഞാൻ ഉണ്ടോ എന്നു ചോദിക്കാന്‍ മനസ്സു വെമ്പി. പക്ഷേ ഇപ്പോഴും ഡെയ്സിയെ ഓര്‍ത്തു ജീവിക്കുന്ന ചേട്ടനോട് അങ്ങനെ ചോദിക്കുന്നത് മണ്ടത്തരം ആയിരിക്കും.
ചാടിക്കേറി അങ്ങനെ ചോദിച്ചാൽ ചേട്ടന് എന്നോട് വെറുപ്പ് തോനുമെന്ന് ഞാൻ ഭയന്നു. ചിലപ്പോ, കഴിഞ്ഞ രണ്ടാഴ്ചകളായി ഞാൻ ചേട്ടനോട് കാണിക്കുന്ന അമിതമായ സ്വാതന്ത്രം പോലും എനിക്ക് നഷ്ടമായേക്കും. അതുകൊണ്ട് അങ്ങനെ ചോദിക്കാന്‍ ഞാൻ തുനിഞ്ഞില്ല.
ഇടതു ലൈനിൽ ഏറ്റവും അവസാനത്തെ കോട്ടേജ് ഗേറ്റിനു മുന്നില്‍ ചേട്ടൻ വണ്ടി കൊണ്ടു നിര്‍ത്തി. ആ ഗേറ്റിന് മുന്നില്‍ നിന്നും അല്‍പ്പം മാറി ഒരു പഴയ മോഡൽ ബജാജ് സ്ക്കൂട്ടർ പാർക്ക് ചെയ്തിരുന്നു. അന്‍പതിന് മുകളില്‍ പ്രായം തോന്നിക്കുന്ന ഒരാള്‍ അതിൽ ചാരി നില്‍ക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. നെറ്റിയും കഴുത്തിലും ഒരുപാട് വിഭൂതി പൂശിയിരുന്നത് കണ്ടിട്ട് അദ്ദേഹം വല്ല സന്യാസിയും ആണോന്ന് ഞാൻ സംശയിച്ചു.
ഗേറ്റിന് മുന്നില്‍ ചേട്ടന്‍ വണ്ടി നിര്‍ത്തിയതും ആ ആള്‍ വേഗം ഞങ്ങൾക്കടുത്തേക്കു വന്നു.
“റൂബിന്‍ തമ്പി…” സ്വന്തം അനിയനോടെന്ന പോലെ അയാള്‍ റൂബി ചേട്ടനെ നോക്കി പുഞ്ചിരിച്ചു.
എന്നിട്ട് ഇപ്പുറത്ത് ആരാണെന്ന് അറിയാനായി അയാൾ എത്തി നോക്കി. എന്റെ മുഖം കണ്ട അയാള്‍ പെട്ടന്ന് സ്തംഭിച്ചു നിന്നു. “ഡെയ്… ഡെയ്സി…!!!”
