അതു കേട്ടതും ആന്റി പുരികം ഒന്ന് ഉയർത്തി പിടിച്ചു. പക്ഷേ ഇപ്പോഴും ചെറു പുഞ്ചിരി ആ ചുണ്ടില്‍ തങ്ങി നിന്നു.
“ഈ ഗൗരവം നിങ്ങള്‍ക്ക് ചേരില്ല ആന്റി. ചിരിച്ച മുഖം നിങ്ങളുടെ ഐശ്വര്യത്തെ ഒരുപാട് വർദ്ധിപ്പിക്കും. അതുകൊണ്ട് ആന്റി എപ്പോഴും ഒരു പുഞ്ചിരിയോടെ ഇരുന്നാല്‍ അടിപൊളിയാകും” ഞാൻ ഉത്സാഹത്തോടെ പറഞ്ഞു.
അതുകേട്ട് ആന്റിയുടെ ചുണ്ടുകള്‍ അല്‍പ്പം കൂടി വിരിഞ്ഞു. പക്ഷേ വലിയ ചിരി ഒന്നും അവരുടെ മുഖത്ത് തങ്ങി നിന്നില്ല. ചിരി അവര്‍ക്ക് അത്ര ശീലമില്ലെന്ന് മനസ്സിലായി.
“പിന്നേ ഇങ്ങനത്തെ നല്ലോരു പേരും വച്ചുകൊണ്ട് എപ്പോഴും ഗൗരവത്തിൽ ഇരിക്കുന്നതും മോശമല്ലേ…?” ഞാൻ ചോദിച്ചു.
എന്റെ ആ ചോദ്യം അവരുടെ കൗതുകത്തെ ഉണര്‍ത്തിയത് ഞാൻ അറിഞ്ഞു. അന്നേരം അവരുടെ പുരികവും ചോദ്യ ഭാവത്തില്‍ ഉയർന്നു. “എനിക്ക് ഈ പേര് ഉള്ളതുകൊണ്ട് ഗൗരവം പാടില്ലേ..?” അവർ ചോദിച്ചു.
“അതൊക്കെ ആന്റിയുടെ ഇഷ്ട്ടം. ഞാൻ പറഞ്ഞു എന്നേയുള്ളു.” ഞാൻ കൈ കൂപ്പി.
ഉടനെ അവരുടെ പുഞ്ചിരി വലുതായി വര്‍ധിച്ചു.
“ആന്റിയുടെ പേരിന്‍റെ അര്‍ത്ഥം അറിയാമോ…?” ഞാൻ ചോദിച്ചു.
ഉടനെ ആന്റി കൗതുകത്തോടെ സോഫയിൽ നിന്നും എഴുനേറ്റ് എന്റെ അടുത്തുള്ള കസേരയില്‍ വന്നിരുന്നു.
“സത്യത്തിൽ ഇതുവരെ ഞാൻ എന്റെ പേരിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല..!”
“ദേവാംഗന എന്നാൽ ദൈവസ്ത്രീ എന്നാണ് പൊരുള്‍.”
ഞാൻ പറഞ്ഞത് കേട്ട് അവരുടെ കണ്ണുകൾ അല്‍പ്പം വിടര്‍ന്നു.
“എന്റെ വിവാഹം കഴിഞ്ഞ അന്ന് എന്റെ ഭർത്താവ് എന്റെ പേരിനെ കുറിച് ഇതുപോലെ എന്തോ പറഞ്ഞിരുന്നു.” പെട്ടന്ന് അവരുടെ മുഖത്ത് ചെറിയൊരു ദുഃഖമുണ്ടായി. കണ്ണുകൾ നിറയുകയും ചെയ്തു. അവർ പെട്ടന്ന് കണ്ണുകളെ തുടച്ചിട്ട് ചമ്മലോടെ എന്നെ നോക്കി.
എനിക്ക് ചോദിക്കാന്‍ മടി തോന്നിയെങ്കിലും അവരോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു, “അപ്പോ അങ്കിള്‍…. അങ്കിള്‍ എപ്പോ.. എങ്ങനെ…?”
“എന്റെ ഭർത്താവ് ഞങ്ങളെ വിട്ട് പോയിട്ട് രണ്ട് കൊല്ലമായി. ചെറുപ്പം തൊട്ടേ സമുദ്രം എന്നാല്‍ അദ്ദേഹത്തിന് ജീവനായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പഠിച്ച് ഷിപ്പ് ക്യാപ്റ്റനായത്. കടലിന്‍റെ ചുമലില്‍ കേറി അദ്ദേഹം കടലിനേയും ജോലിയേയും എല്ലാം ശെരിക്കും ആസ്വദിച്ചു. അവസാനം, രണ്ട് വര്‍ഷത്തിനു മുന്‍പു, അദ്ദേഹത്തിന്റെ കപ്പല്‍ വമ്പന്‍ ചുഴലിക്കാറ്റിൽ പെട്ട് എല്ലാം അവസാനിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോലും കിട്ടിയില്ല… അതും കടലിന്‍റെ മടിത്തട്ടില്‍ തന്നെ എവിടെയോ മറഞ്ഞു.” അത്രയും പറഞ്ഞിട്ട് ആന്റി വിഷമത്തോടെ തലയും കുനിച്ചിരുന്നു.
പെട്ടന്ന് എനിക്കെന്തോ പോലെയായി.
“നിങ്ങളെ വിട്ട് പോയതില്‍ അങ്കിളിനിന്റെ ആത്മാവിന് വിഷമം ഉണ്ടാവും എന്നത് സത്യമാണ്.. പക്ഷേ കടലിനെ ഇത്രമാത്രം സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവൻ കടലില്‍ വച്ചുതന്നെ പൊലിഞതിൽ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുകയും ചെയ്തിട്ടുണ്ടാകും. അങ്ങനെ ഓര്‍ത്ത് ആന്റി സമാധാനിച്ചാൽ മതി.”
ഞാൻ പറഞ്ഞത് കേട്ട് ആന്റി ആശ്ചര്യത്തോടെ തല ഉയർത്തി എന്നെ നോക്കി. അന്നേരം അവരുടെ ദുഃഖവും ഒന്ന് കുറഞ്ഞതായി ഞാൻ കണ്ടു. ചെറിയൊരു പുഞ്ചിരി പോലും അവരുടെ ചുണ്ടില്‍ തെളിഞ്ഞു മറയുകയും ചെയ്തു.
ആന്റി ഉടനെ സ്വന്തം കസേരയേ അല്‍പ്പം കൂടി വലിച്ച് എന്റെ അടുത്തേക്ക് നീക്കിയിട്ടിട്ട്, എന്നെ തന്നെ സൂക്ഷിച്ചു നോക്കി.
“നി ഓരോ കാര്യവും വളരെ വ്യത്യസ്തമായാണ് സംസാരിക്കുന്നത്, സാം.” ഇപ്പോൾ ആന്റി കുറച്ച് വലുതായി തന്നെ പുഞ്ചിരിച്ചു. ആ നുണക്കുഴികള്‍ പിന്നെയും തെളിഞ്ഞു.
“വിനിലയും ഇങ്ങനെയാണ് എന്നോട് പറയാറുള്ളത്.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “പിന്നേ ആന്റി എപ്പോഴെങ്കിലും അങ്കിളിന്റെ കൂടെ കപ്പലില്‍ പോയിട്ടുണ്ടോ..?”
