അന്നേരം വിനിലയും ജൂലിയും ചേര്‍ന്ന് നെല്‍സനേയും ഗോപനേയും വിളിച്ച് സംസാരിച്ചു.
“ടിക്കറ്റിന് ചേട്ടൻ വിളിച്ചു പറയെന്നെ…” സാന്ദ്ര പറഞ്ഞിട്ട് തുള്ളിച്ചാടി.
അവള്‍ തുള്ളിച്ചാടുന്നതും പിന്നേ മറ്റുള്ളവരുടെ സന്തോഷവും കണ്ടിട്ട് എന്റെ മനസ്സും മാറി.
ആറ് മണിക്കാണ് ഷോ. ഇവിടെ നിന്നും കാറിൽ അര മണിക്കൂറത്തെ യാത്ര ഉണ്ട്. അവിടെ ഓൺലൈൻ ബുക്കിങ് ഇല്ലെങ്കിലും, തിയേറ്റര്‍ ഓണർ, അശോകന്‍ ചേട്ടനെ, എനിക്ക് പരിചയമുള്ളത് കൊണ്ട് വിളിച്ചു പറഞ്ഞാൽ ടിക്കറ്റ് കിട്ടും, അവിടെ ചെന്ന് ലൈനില്‍ നില്‍ക്കേണ്ട കാര്യവുമില്ല.
ഞാൻ കോൾ ചെയ്തു ബാൽക്കനി ടിക്കറ്റിന് പറഞ്ഞ ശേഷം കാശിനെ ഗൂഗിൾ പേ ചെയ്തു കൊടുത്തു.
ഞാൻ ഇട്ടിരിക്കുന്ന ഡ്രസ് തന്നെ എനിക്ക് മതിയായിരുന്നത് കൊണ്ട് മറ്റുള്ളവർ റെഡിയായി വരുന്നതും നോക്കി ഞാൻ ഹാളില്‍ തന്നെ ഇരുന്നു.
വിനില ആദ്യം സുമിയെ ഒരുക്കി വിട്ടതും സുമി വന്ന് എന്റെ മടിയില്‍ കേറിയിരുന്നു. ശേഷം മറ്റുള്ളവരും വന്നു.
ഞെരുങ്ങിയിരുന്ന് പോകേണ്ടന്ന് കരുതി ജൂലി കാറും ഞാൻ ബൈക്കും എടുത്തു.
“ഞാൻ ചേട്ടന്റെ കൂടെ ബൈക്കില്‍ വരും.” വിനില എന്തോ പറയാൻ വായ തുറന്നതും സാന്ദ്ര ചാടിക്കേറി പറഞ്ഞു. ഉടനെ വിനില ചിരിച്ചുകൊണ്ട് തലയാട്ടി.
“ഞാനും ബൈക്കില്‍ വരും.” സുമി ഓടി വന്ന് എന്റെ നേര്‍ക്ക് രണ്ട് കൈയും ഉയർത്തി പിടിച്ചതും ഞാൻ അവളെ തൂകിയെടുത്തു.
അങ്ങനെ ഞാനും സുമിയും സാന്ദ്രയും ബൈക്കില്‍ പോയി. അവർ മൂന്നുപേരും കാറിൽ പുറകെ വന്നു.
അപ്പോൾ സാന്ദ്രയുടെ കൈയിൽ ഉണ്ടായിരുന്ന എന്റെ ഫോണ്‍ റിംഗ് ആയി.
“ആരാ വിളിക്കുന്നത്..?” ഞാൻ ചോദിച്ചു.
“ഗോപേട്ടൻ ആണ്..!” സാന്ദ്ര പറഞ്ഞതും എന്റെ മനസ്സിൽ വല്ലാത്ത ഭയം തോന്നി. അടിവയറ്റിൽ തീക്കൊള്ളി കൊണ്ട് കുത്തി പിടിച്ചത് പോലെ അനുഭവപ്പെട്ടു. വല്ലതും അറിഞ്ഞു കൊണ്ടാണോ അവന്‍ വിളിക്കുന്നത്..!?
സാന്ദ്ര ഓണാക്കി ഫോണിനെ എന്റെ കാതില്‍ പിടിച്ചു.
“മച്ചു, അശോകന്‍ ചേട്ടന്റെ കൈയിൽ നിന്നും ടിക്കറ്റ് ഞങ്ങൾ വാങ്ങിയിട്ടുണ്ട്. നിങ്ങൾ നേരെ ബാൽക്കനി എന്‍ട്രന്‍സിൽ വന്നാല്‍ മതി.” അവന്‍ പറഞ്ഞിട്ട് വച്ചു.
അപ്പോഴാണ് എനിക്ക് സമാധാനം ആയത്. ഭാഗ്യം അവന്‍ ഒന്നും അറിഞ്ഞിട്ടില്ല.
ഒടുവില്‍ തിയേറ്ററിലെത്തി വണ്ടിയെ പാർക്ക് ചെയ്തു. എല്ലാവരും ബാൽക്കനിക്ക് മുന്നില്‍ എത്തിയപ്പോ അവർ നാലുപേരും എന്തൊക്കെയോ സംസാരിച്ച് നില്‍ക്കുന്നതിനെ കണ്ടു.
എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുശലം ചോദിച്ചും ചിരിച്ചും കൊണ്ട് രണ്ട് മിനിറ്റ് അവിടെ തന്നെ നിന്നു.
“ഹല്ല എന്റെ സാന്ദ്ര മോളെ… നിന്റെ സൗന്ദര്യം നാൾക്കുനാൾ വര്‍ദ്ധിക്കുകയാണോ ചെയ്യുന്നത്…?” ഗോപന്‍ ചിരിച്ചുകൊണ്ട് ചോദിച്ചതും സാന്ദ്ര നാണത്തോടെ ചിരിച്ചു.
“എടാ പാവം പെണ്ണിനെ കണ്ണ് വെക്കാതെ…. ഇന്നുതന്നെ ദൃഷ്ടി ചുറ്റി ഇടേണ്ടി വരും.” വിനില തമാശ പറഞ്ഞതും എല്ലാവരും ചിരിച്ചു.
സാന്ദ്ര നെല്‍സനോടും ഗോപനോടും എന്തൊക്കെയോ തമാശ പറഞ്ഞു നിന്നു. അമ്മായി, ജൂലി, വിനില, സുമ, പിന്നെ കാര്‍ത്തികയും എന്തൊക്കെയോ ചെറു വിശേഷങ്ങൾ പറയുന്നതും കേട്ടു.
കാര്‍ത്തിക എപ്പോഴത്തേയും പോലെ എന്നെ കണ്ടതും പുഞ്ചിരിച്ചു. പക്ഷേ മുമ്പ് ഒരിക്കലും ഞാൻ കണ്ടിട്ടില്ലാത്ത ഒരു തരം അടുപ്പവും സ്നേഹവും ഞാൻ ആ കണ്ണുകളില്‍ കണ്ടു. ഞാനും അവളെ നോക്കി പുഞ്ചിരിച്ചു. എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തോ ഒരു തരം സ്നേഹം എനിക്കും അവളോട് തോന്നി.
ശേഷം സുമയുടെ മുഖത്തേക്ക് ഞാൻ നോക്കിയതും അവളും പുഞ്ചിരിച്ചു. മുഖത്ത് വെറുപ്പോ ദേഷ്യമോ കുറ്റപ്പെടുത്തലോ, അങ്ങനെ ഒന്നുംതന്നെ കണ്ടില്ല. അതോടെ എനിക്ക് ആശ്വാസമായി.
“സിനിമ ഉടനെ തുടങ്ങും. നമുക്ക് അകത്ത് കേറിയാലോ..?” നെല്‍സന്‍ തിടുക്കം കൂട്ടി.
