ഞാൻ (ഭയത്തോടെ): “അതിന് ഞാൻ വീണ്ടും ആ സെല്ലിലേക്ക് തന്നെ തിരിച്ചു പോകണോ?”
ആ ഇരുട്ടറയെക്കുറിച്ചുള്ള ചിന്തകൾ എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.
ഡോക്ടർ: “ഏയ്, അതിന്റെ ആവശ്യമില്ല. നിനക്കിപ്പോൾ കുഴപ്പമൊന്നുമില്ലെന്നും, പൂർണ്ണമായും ഓക്കെ ആണെന്നുമാണ് എനിക്ക് മനസ്സിലാകുന്നത്. എന്നിരുന്നാലും, സുരക്ഷയ്ക്കായി ഞങ്ങളുടെ ആളുകൾ എപ്പോഴും നിന്റെ ഒപ്പം തന്നെ ഉണ്ടാകും. നിനക്കിവിടെ സ്വതന്ത്രമായി നടക്കാം.”
ഞാൻ: “ഡോക്ടർ… എന്നെ സംബന്ധിച്ച് വേറെ എന്തെങ്കിലും കാര്യങ്ങൾ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ?”
ഡോക്ടർ: “ഒന്നുമില്ല ഷാൻ. ബാക്കിയെല്ലാം നിന്റെ പഴയതുപോലെ തന്നെ ആയിരിക്കും. ഈ ഒരാഴ്ചത്തെ സമയം കൂടി കഴിഞ്ഞാൽ ഷാന് പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാം.”
ഞാൻ (നിരാശയോടെ): “ആ ജീവിതം ഇനി ഒരിക്കലെങ്കിലും പഴയതുപോലെ ആകുമോ ഡോക്ടർ?”
ഡോക്ടർ (ഒരു ചെറുപുഞ്ചിരിയോടെ): “ഷാൻ… തന്നെ കാത്ത് പുറത്തൊരു കുടുംബമുണ്ട്. അവരുടെ സന്തോഷവും ആഹ്ലാദവും കാണാൻ നീ അവിടെ ഉണ്ടാകണം. അവർ നാളെ ഇവിടെ എത്തും.”
ഡോക്ടർ പോയതിന് ശേഷം, എന്നോടൊപ്പം വന്ന ജീവനക്കാർ എന്നെ വാർഡിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
കഴിഞ്ഞ അഞ്ചു വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഞാൻ ആ ഇരുട്ടറയ്ക്ക് പുറത്ത് യാതൊരു ബന്ധനങ്ങളുമില്ലാതെ സ്വതന്ത്രനായി നടക്കുന്നത്.
പുറത്തെ ശുദ്ധവായു ശ്വസിച്ചപ്പോൾ എന്റെ ശ്വാസകോശത്തിലേക്ക് ജീവൻ തിരികെ വരുന്നതുപോലെ എനിക്ക് തോന്നി. ആശുപത്രിയുടെ വിശാലമായ മുറ്റത്തും വലിയ മരങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിലുമായി ഞാൻ പതുക്കെ നടന്നു.
ഇളം വെയിലും തണുത്ത കാറ്റും എന്റെ ശരീരത്തെ തഴുകി കടന്നുപോയി. ചുറ്റും പച്ചപ്പും പൂക്കളും… മരക്കൊമ്പിലിരുന്ന് ചിലയ്ക്കുന്ന പക്ഷികൾ… ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് അതെന്ന് എനിക്ക് തോന്നി. അഞ്ചു വർഷത്തെ ഇരുട്ടിന് ശേഷം വെളിച്ചത്തിലേക്കുള്ള എന്റെ ആദ്യത്തെ ചുവടുവെപ്പായിരുന്നു അത്.
കുറച്ചകലെയായി മറ്റ് ചില രോഗികൾ നടക്കുകയും അവരുടെ ബന്ധുക്കളോട് സംസാരിക്കുകയും ചെയ്യുന്നത് ഞാൻ കണ്ടു. എന്റെ കൂടെയുള്ള ജീവനക്കാർ കുറച്ചുമാറി നിന്ന് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവർ എന്നെ തടയാനോ നിയന്ത്രിക്കാനോ
ശ്രമിച്ചില്ല.
ആദ്യമായി ഒരു കൂട്ടിലകപ്പെട്ട പക്ഷിക്ക് പുറത്തേക്ക് പറക്കാൻ അവസരം കിട്ടിയതുപോലെയുള്ള വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ.
പൂന്തോട്ടത്തിലെ ഒരു സിമന്റ് ബെഞ്ചിൽ ഞാൻ ഇരുന്നു. അവിടെയിരുന്ന് മേഘങ്ങളില്ലാത്ത നീലാകാശത്തേക്ക് നോക്കിയപ്പോൾ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
ഈ കാണുന്നതെല്ലാം ഒരു സ്വപ്നമാണോ അതോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ ഞാൻ കുറച്ചുനേരം അങ്ങനെത്തന്നെ ഇരുന്നുപോയി.
എന്റെ കൈകാലുകളിലെ ചങ്ങല ഉരഞ്ഞ പാടുകളിൽ ഞാൻ പതുക്കെ തലോടി.
നാളെ ഉപ്പയും ഉമ്മയും വരുമെന്ന ചിന്ത എന്റെ ഉള്ളിൽ വലിയൊരു സന്തോഷം നിറച്ചെങ്കിലും, അവരെ ഉപദ്രവിച്ചു എന്ന ഡോക്ടറുടെ വാക്കുകൾ ഒരു വല്ലാത്ത കുറ്റബോധമായി എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. അവരെ എങ്ങനെ മുഖത്ത് നോക്കുമെന്ന ഭയത്തോടെ, ആ പൂന്തോട്ടത്തിലെ ഇളംകാറ്റേറ്റ് ഞാൻ അങ്ങനെ ഇരുന്നു.
പൂന്തോട്ടത്തിലെ ആ ഇരിപ്പിന് ശേഷം, വൈകുന്നേരത്തോടെ ജീവനക്കാർ എന്നെ പുതിയൊരു വാർഡിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അതൊരു ചെറിയ, എന്നാൽ വളരെ വൃത്തിയുള്ള മുറിയായിരുന്നു. വെളുത്ത വിരിയിട്ട ഒരു കട്ടിലും, ചെറിയൊരു മേശയും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി വെളിച്ചം കടക്കാത്ത ആ ഇരുട്ടറയിലെ തണുത്ത തറയിൽ കിടന്നിരുന്ന എനിക്ക്, ആ മൃദുവായ കിടക്ക വല്ലാതെ അപരിചിതമായി തോന്നി.
ഞാൻ പതിയെ ആ കട്ടിലിലേക്ക് കിടന്നു. മുറിയിലെ വെളിച്ചം അണച്ച്, ജനലിലൂടെ പുറത്തുള്ള ഇരുണ്ട ആകാശത്തേക്ക് നോക്കി ഞാൻ അങ്ങനെ കിടന്നു.
എന്റെ കൈകാലുകളിൽ ഇപ്പോൾ ചങ്ങലകളില്ല. എങ്കിലും ആ കനത്ത ഇരുമ്പുചങ്ങലകളുടെ ഭാരം ഇപ്പോഴും എന്റെ ശരീരത്തിൽ എവിടെയോ ബാക്കിയുള്ളതുപോലെ എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.

Keep writing broo