സനൂപേട്ടൻ ചോദിച്ചു
‘പേഴ്സ്.. പേഴ്സ് മിക്കവാറും G spot ൽ വച്ചാകും മിസ്സ് ആയത്..’
ആ സംഘട്ടനത്തിന് ഇടയിൽ ആവണം പേഴ്സ് തെറിച്ചു പോയത്…
‘എന്നാൽ നാളെ പോയി എടുത്താൽ മതി.. നീ ടെൻഷൻ ആകണ്ട.. അവിടെ തന്നെ കാണും..’
സനൂപേട്ടൻ എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞു
‘ഇനി.. ഇനി അങ്ങോട്ട് പോകാൻ പറ്റില്ല..’
ഞാൻ പറഞ്ഞു
‘അതെന്താ…?
പുള്ളി തിരിച്ചു ചോദിച്ചു
‘പെരിയവർ.. പെരിയവർ മരിച്ചു…’
ഞാൻ ഭയത്തോടെ പറഞ്ഞു
‘തള്ളേ.. ഇതെപ്പോ…?
സുനി ആശ്ചര്യത്തോടെ എന്നോട് ചോദിച്ചു
‘അവിടെ.. ഹോട്ടൽ റൂമിൽ.. ഞാൻ കണ്ടു..’
ഞാൻ വിയർത്തു
‘നീ.. നീ എന്താ കണ്ടത്…?
ഇപ്പൊ സനൂപേട്ടന്റെ ശബ്ദത്തിലും കുറച്ചു വല്ലായ്മ ഉണ്ട്
‘കട്ടിലിൽ.. ചത്തു കിടക്കുന്നു.. നെഞ്ചിൽ ഒരു വാൾ.. ഞാൻ.. ഞാൻ ആണ് ആദ്യം കണ്ടത്..’
ഞാൻ ഒരു വിധം അവിടെ കണ്ടത് പറഞ്ഞൊപ്പിച്ചു
‘ആരാടാ ഈ പണി ചെയ്തത്…?
സുനി എന്നോട് ചോദിച്ചു
‘എനിക്ക് അറിയില്ല.. അവനെ ഞാൻ കണ്ടു.. പക്ഷെ മുഖം മറച്ചിരുന്നു.. കള്ളൻ ആണെന്ന് കരുതി ഞാൻ അവനെ പിടിച്ചു നിർത്താനും ഒക്കെ നോക്കി..’
ഞാൻ നെറ്റി തിരുമ്മി കൊണ്ട് പറഞ്ഞു
‘ദൈവമേ.. നിനക്ക് ഒന്നും പറ്റിയില്ലല്ലോ.. അത് തന്നെ ഭാഗ്യം…’
സനൂപേട്ടൻ എന്റെ തോളിൽ കൈ വച്ച് പറഞ്ഞു
നല്ല ഒരു ഇടി വയറിലും നല്ലൊരെണ്ണം തലക്കും കിട്ടി കിളി പോയ എന്നോടാണ് പുള്ളി അത് പറഞ്ഞത്. എന്നാലും ഒരു ക്രിമിനലിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു എന്ന് പറയുമ്പോ കിട്ടിയത് ഒന്നും വലിയ കാര്യം ആക്കാനില്ല എന്ന് തന്നെ പറയാം…
എന്താണ് സംഭവിച്ചത് എന്ന് ഞാൻ അവർക്ക് വിശദീകരിച്ചു. കൊലപാതകിയെ നേരിട്ടതും അവൻ രക്ഷപെട്ടതും മുറിയിൽ പെരിയവർ മരിച്ചു കിടക്കുന്നത് കണ്ടതുമെല്ലാം.. കൂട്ടത്തിൽ അവിടെ നിന്നും ഓടി പോയ പെണ്ണിനെ പറ്റിയും
‘അത് ആരായിരിക്കും..? റാണി ലക്ഷ്മി ആയിരുന്നോ..?
അവരെ രാത്രി കണ്ട ഓർമയിൽ സുനി എന്നോട് ചോദിച്ചു
‘അറിയില്ല.. ഞാൻ ശരിക്ക് കണ്ടില്ല..’
ഞാൻ പറഞ്ഞു
പിന്നെ ഞങ്ങൾ ആരും ഉറങ്ങി ഇല്ല. സനൂപേട്ടൻ കോട്ടയത്തിനു പോകാതെ ഞങ്ങൾക്ക് ഒപ്പം നിൽക്കാമെന്ന് പറഞ്ഞെങ്കിലും ഞാൻ പുള്ളിയോട് പൊക്കോളാൻ പറഞ്ഞു. ഇവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ ഇത് വരെ. സനൂപേട്ടൻ പോയി കഴിഞ്ഞു ഞാനും സുനിയും ഞങ്ങളുടെ മുറിയിൽ വന്നിരുന്നു..
എനിക്ക് അപ്പോളും ഞെട്ടൽ വിട്ടു മാറിയിരുന്നില്ല.. ഞാൻ കണ്ട കാഴ്‌ചയുടെ ഭീകരത എന്റെ ഉറക്കം നഷ്‍ടപ്പെടുത്തി.. ഇനി അതിന് പിന്നാലെ എന്തെങ്കിലും വള്ളി വരുമോ എന്നൊരു ഭയം എനിക്ക് ഉണ്ടായിരുന്നു.. ഞാൻ ആണല്ലോ അവിടുത്തെ ഏക സാക്ഷി. സ്‌ഥലത്തു നിന്നും മാറി എങ്കിലും ഞാൻ അവിടെ വന്നിരുന്നു എന്ന് പോലീസ് മനസ്സിലാക്കുമോ…?
അതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോ തന്നെ ലോഡ്ജിനു താഴെ ഒരു ജീപ്പ് വന്നു നിന്നു. എന്റെ ഊഹം തെറ്റിയില്ല. അത് ഞങ്ങളെ ആനയിച്ചു കൊണ്ട് പോകാനുള്ള വാഹനം ആയിരുന്നു.. അധികം ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല. നേരെ വന്നു പേര് ചോദിച്ചു, കയറ്റി കൊണ്ട് പോയി.. ഫോൺ വാങ്ങി വച്ചത് കൊണ്ട് എനിക്കും സുനിക്കും ആരെയും വിളിച്ചു ഒന്ന് പറയാനും സാധിച്ചില്ല..
ആദ്യം കുറേ സാറുമ്മാർ വന്നു എവിടെയും തൊടാത്ത രീതിയിൽ എന്നോട് കുറേ ചോദ്യങ്ങൾ ചോദിച്ചു. ഇവർ ഒന്നും പെരിയവരെ കുറിച്ചോ കൊലപാതകത്തെ കുറിച്ചോ ചോദിക്കുന്നില്ല. അത് കൊണ്ട് തന്നെ ഞാൻ അതൊന്നും പറയാനും പോയില്ല. സുനി എങ്ങാനും ഇനി വാ തുറക്കുമോ എന്നാണ് എന്റെ പേടി. ഞങ്ങളെ രണ്ട് പേരെയും രണ്ടായി ആണ് ചോദ്യം ചെയ്യുന്നത്..
ഒരു 11.30 വരെയൊക്കെ ഇങ്ങനെ മുന്നോട്ടു പോയി. അപ്പോളാണ് ഞങ്ങൾക്ക് രണ്ട് പേർക്കും അവിടെ നിന്ന് ഓരോ ചായ തരുന്നത്. സുനിയെ കുറേ നേരം കൂടി കാണുന്നതും അപ്പോളാണ്.. സ്റ്റേഷനിൽ വച്ച് ആയതു കൊണ്ട് ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല..
