എന്റെ മുഖത്ത് സൂക്ഷിച്ച് നോക്കിക്കൊണ്ടാണ് ജൂലി ചോദിച്ചത്.
“അങ്ങനെ പറയത്തക്ക പ്രശ്നമൊന്നും സംഭവിച്ചില്ല. എന്നാലും നാളെ തൊട്ട് സാന്ദ്രയെ നി തന്നെ കാറിൽ കൊണ്ട് വിട്ടുകയും എടുക്കുകയും ചെയ്താൽ മതി. നിനക്ക് ലൈസൻസ് ഉണ്ടല്ലോ… പോരാഞ്ഞിട്ട് എപ്പോഴും വീട്ടില്‍ തന്നെ ഇരിക്കാതെ നിനക്ക് പുറത്തൊക്കെ ഒന്ന് കറങ്ങീട്ടും വരാമല്ലോ..!!”
ഉടനെ ജൂലി എന്നെ സംശയത്തോടെ നോക്കി.
“അപ്പോ സാന്ദ്രയുമായി എന്തോ വല്യ പ്രശ്നം ഉണ്ടായി, അല്ലേ?” ജൂലി സംശയം പറഞ്ഞു.
“എടി പെണ്ണേ… പ്രശ്നമൊന്നും ഇല്ല എന്നല്ലേ ഞാൻ പറഞ്ഞത്.” ഞാൻ അല്പം ചൂടായി.
“പിന്നേ എന്തിനാ പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തത്…?” പുരികം വളച്ച് സംശയത്തോടെ അവള്‍ ചോദിച്ചു.
“സാന്ദ്രയും ഞാനും എന്തെങ്കിലും സംസാരിച്ച് തുടങ്ങും, പക്ഷേ വഴക്കിലാണ് എപ്പോഴും അവസാനിക്കുന്നത്. എന്നും അങ്ങനെ ശരിയാവില്ല ജൂലി. ഇത് പിന്നീട് വലിയ എന്തെങ്കിലും പ്രശ്‌നത്തില്‍ എത്തിക്കും. അപ്പോ എല്ലാവർക്കും അത് വിഷമമായും തീരും. അതുകൊണ്ട് ഞാനും അവളും അവരവരുടെ കാര്യം മാത്രം നോക്കി നടക്കുന്നത് ആയിരിക്കും നല്ലത്.” ഞാൻ പറഞ്ഞു.
“നിങ്ങൾ തമ്മിലുള്ള ചെറിയ ചെറിയ പ്രശ്നത്തിന്റെ പേരില്‍ ചേട്ടൻ ഇങ്ങനെ കാണിക്കരുത്. ചേട്ടനോടുള്ള സ്നേഹം കൊണ്ടാണ് അവള്‍ പെട്ടന്ന് വഴക്കടിക്കുന്നത്, അതിനെ കാര്യമായി എടുക്കേണ്ട. കൂടാതെ ചേട്ടന്‍ അവളെ ഇതുപോലെ ഒഴിവാക്കിയാല്‍ അവള്‍ക്ക് വിഷമം ആവില്ലേ…?”
“വിഷമമൊക്കെ രണ്ടോ മൂന്നോ ദിവസത്തില്‍ മാറിക്കോളും. അവള്‍ ചെറിയ കുട്ടിയൊന്നും അല്ലല്ലോ…? കാര്യമൊക്കെ അവള്‍ സ്വയം മനസ്സിലായിക്കോളും.”
“എന്നാലും ചേട്ടാ —”
“ഇനി ഇതിന്റെ പേരില്‍ നമ്മൾ തമ്മില്‍ വഴക്ക് കൂടണോ…!?” അല്‍പ്പം ദേഷ്യത്തില്‍ ഞാൻ ചോദിച്ചു.
ഉടനെ മുഖം വീർപ്പിച്ചു കൊണ്ട് ജൂലി പോയി മരുന്നെടുത്ത് കഴിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ ബെഡ്ഡിൽ അങ്ങോട്ട് തിരിഞ്ഞു കിടന്നു.
അടുത്ത ദിവസം കിച്ചൻ ഭാഗത്ത് നിന്നും ഉയർന്ന വലിയ ഒച്ചപ്പാട് കേട്ടാണ് ഞാൻ ഉണര്‍ന്നത്. സാന്ദ്രയുടെ ദേഷ്യവും സങ്കടവും നിറഞ്ഞ ശബ്ദമാണ് അധികമായി ഉയർന്നു നിന്നത്. സമയം നോക്കിയപ്പോ ആറ് മണി ആയതേയുള്ളു.
കുറെ നേരം ഞാൻ അതും കേട്ടുകൊണ്ട് കിടന്നു. പക്ഷേ ഞാൻ പിന്നെയും മയങ്ങി. ഏഴര ആയപ്പോ പുറത്ത് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദവും അത് പോകുന്ന ഒച്ചയും കേട്ടു.
ജൂലി സാന്ദ്രയെ കൊണ്ട് വിടാൻ പോയെന്ന് മനസ്സിലായി.
എട്ടു മണിക്ക് അമ്മായിയും പോകും. അതിനുശേഷം മാത്രം റൂമീന് പുറത്ത് പോകാനാണ് ഞാൻ തീരുമാനിച്ചത്.
കുറച്ച് കഴിഞ്ഞ് ഞാൻ ബാത്റൂമിൽ കേറി സാവധാനത്തില്‍ തന്നെ എല്ലാ പരിപാടിയും കഴിഞ്ഞ് പുറത്തേക്ക് വന്നത്.
8:15ന് ഡ്രസ്സും മാറി ഹാളില്‍ ചെന്നപ്പോ മുന്‍വശത്തെ വാതില്‍ ചാരി ഇട്ടിരുന്നു. വീട്ടില്‍ ആരും തന്നെ ഇല്ലാത്തതിന്റെ സൂചനയായിരുന്നു.
ഞാൻ കിച്ചനിൽ ചെന്നു നോക്കി. അവിടെ ഉണ്ടാക്കി അടച്ചു വച്ചിരുന്ന ചായ ഞാൻ കണ്ടു. അതിനെ ഞാൻ തിളപ്പിച്ച് എനിക്ക് വേണ്ടത്ര ഗ്ളാസിൽ പകര്‍ന്നെടുത്തു കൊണ്ട് ഡൈനിംഗ് റൂമിലേക്ക് വന്നു.
അവിടെ ഹോട്ട് ബോക്സിൽ ഇഡ്ഡലിയും സ്റ്റീല്‍ പത്രത്തിൽ സാമ്പാറും പൊത്തി വച്ചിരുന്നു.
അതിൽ നിന്നും എടുത്തു കഴിച്ച ശേഷം ഞാൻ ഹാളില്‍ വെയിറ്റ് ചെയ്തു.
8:40 ആയപ്പോ ജൂലിയും വന്നു. പക്ഷേ എന്നോട് ഒന്നും മിണ്ടാതെ അവള്‍ റൂമിലേക്ക് പോകുന്നത് കണ്ട് ഞാൻ അവളെ വിളിച്ചു.
“സാമേട്ടന് പോകാനുള്ള സമയം കഴിഞ്ഞല്ലോ, എന്താ പോകുന്നില്ലേ…?” ഒരു മയവുമില്ലാതെ അവള്‍ ചോദിച്ചതും അവള്‍ എന്തോ ദേഷ്യത്തില്‍ ആണെന്ന് മനസിലായി.
അതുകൊണ്ട് വെറുതെ എന്തെങ്കിലും പറഞ്ഞു തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഞാൻ പോർച്ചിലേക്ക് നടന്നു. ബൈക്കും എടുത്ത് നേരെ മാളിലേക്ക് വിട്ടു.
മാളിൽ സ്റ്റോക്ക് ഡീറ്റെയിൽസ് പരിശോധിച്ച്, വേണ്ടുന്ന സ്റ്റോക്ക് ഒക്കെ എടുക്കാനുള്ള ലിസ്റ്റ് തയ്യാറാക്കുന്ന തിരക്കില്‍ ആയിരുന്നു ഞാൻ. അതുകൊണ്ട് സമയം പറന്നു പോയി.
ഉച്ചക്ക് സാന്ദ്ര കുറെ പ്രാവശ്യം എനിക്ക് കോൾ ചെയ്തിരുന്നു വെങ്കിലും ഞാൻ എടുത്തില്ല.
പിന്നേ 3:40 ആയപ്പോ സാന്ദ്ര കലിയിലാണ് മാളിൽ കേറി വന്നത്. എന്നിട്ട് അതേ കലിയിൽ തന്നെ എന്റെ ഓഫിസിലേക്കും കേറി വന്നു.
“എന്നെ കൊണ്ടാക്കാനും എടുക്കാനും ചേച്ചിയെ എന്തിനാ ഏല്‍പ്പിച്ചത്…?” കോപത്തോടെ അവള്‍ ചോദിച്ചു.
“ഇതാണ് നല്ലത്, സാന്ദ്ര.” ഞാൻ സാവധാനത്തില്‍ പറഞ്ഞു. “ഇങ്ങനെ ആവുമ്പോ അറിയാതെ പോലും നിന്റെ ഫ്രണ്ട്സിനെ എനിക്ക് നോക്കേണ്ടി വരില്ല… അവരോട് സംസാരിക്കേണ്ട സാഹചര്യവും ഉണ്ടാവില്ല. നിന്റെ ചേച്ചിയുടെ ഭർത്താവ് കാണുന്ന പെണ്‍കുട്ടികളോടൊക്കെ ഒലിപ്പിച്ചു കൊണ്ട് നടക്കുന്നു എന്ന പേരുദോഷവും നിനക്ക് കേള്‍ക്കേണ്ടി വരില്ല. പിന്നെ നിന്നെ കൊണ്ട് പോകുമ്പോഴും വരുമ്പോഴും നിത്യവും കേള്‍ക്കാറുള്ള കുറ്റപ്പെടുത്തലുകളിൽ നിന്നും എനിക്ക് മോചനം കിട്ടും. അതൊന്നും കൂടാതെ, അവകാശം ഇല്ലാത്ത കാര്യങ്ങളിൽ വലിഞ്ഞു കേറിയുള്ള എന്റെ അനാവശ്യ ഇടപെടലുകളേയും എനിക്ക് ഒഴിവാക്കാമല്ലോ.”
ഞാൻ പറഞ്ഞത് കേട്ട് ആദ്യം അവളുടെ മുഖം കേറി കറുത്തു. പക്ഷേ പെട്ടന്നു തന്നെ ആ മുഖത്ത് സങ്കടം നിറയുകയും, ശേഷം ഒന്നും മിണ്ടാതെ അവള്‍ ഇറങ്ങി പോകുകയും ചെയ്തു.
അന്നു ഞാൻ സാധാരണയായി പോകുന്നത് പോലെ നാല് മണിക്ക് പോയില്ല.. ഒന്‍പത് മണിക്ക് മാൾ അടച്ച ശേഷമാണ് വീട്ടിലേക്ക് പോയത്.
ഞാൻ വളരെ സ്ലോ ആയിട്ടാണ് ബൈക്ക് ഓടിച്ചു വീട്ടിലേക്ക് ചെന്നത്. സാധാരണയായി അര മണിക്കൂർ യാത്രയാണ് ഉള്ളത്. പക്ഷേ പതിയെ ഓടിച്ച് വീട്ടില്‍ എത്താന്‍ അന്‍പത് മിനിറ്റ് എടുത്തു.
വീട്ടില്‍ എത്തിയപ്പോ എന്റെ ഭാര്യ ഒഴികെ എല്ലാവരും ഉറങ്ങി കഴിഞ്ഞിരുന്നു. എന്നെ കണ്ടതും അല്‍പ്പം ദേഷ്യത്തില്‍ ഹാളില്‍ നിന്നും ജൂലി എഴുനേറ്റു. പക്ഷേ ഒന്നും മിണ്ടാതെ രാത്രി ഭക്ഷണം എടുത്തു വെക്കാൻ അവള്‍ കിച്ചനിലേക്ക് പോയി.
ഞാനും ഫ്രെഷായി വന്നു. രണ്ടുപേരും ഒരുമിച്ച് കഴിക്കാൻ തുടങ്ങിയതും ജൂലി ചോദിച്ചു, “ശെരിക്കും ചേട്ടനും സാന്ദ്രയും തമ്മില്‍ എന്താ പ്രശ്നം..?”
“എന്തു പ്രശ്നം..!?” ഞാൻ ചോദിച്ചു. “ഞങ്ങൾ തമ്മില്‍ എന്നും ഉണ്ടാകുന്ന തർക്കത്തെ ഒഴിവാക്കാൻ ഞാൻ ശ്രമിക്കുന്നു, അത്രതന്നെ.”
അതും പറഞ്ഞ് ഞാൻ മിണ്ടാതെ കഴിച്ചു. ജൂലി മുഖം ചുളിച്ചു. പക്ഷേ അതിനുശേഷം അവള്‍ ഒന്നും ചോദിച്ചില്ല.
കഴിച്ച ശേഷം ഞങ്ങൾ ചെന്ന് കിടന്നു. അവള്‍ മരുന്ന് കഴിക്കാതെയാണ് എനിക്ക് പുറം തിരിഞ്ഞ് കിടന്നത്.
“എടി.. നീയെന്താ മരുന്ന് കഴിക്കാത്തേ..?” ഞാൻ ചോദിച്ചു. “പിന്നേ എന്തിനാ ഇതുപോലെ ദേഷ്യത്തില്‍ അങ്ങോട്ട് നോക്കി കിടക്കുന്നത്…? ഇന്നലെയും നി ഇങ്ങനെ തന്നെയാ ദേഷ്യത്തില്‍ കിടന്നത്.”