” ആരെങ്കിലും അടുത്തില്ലെങ്കിലേ ഒരു സമാധാനം കിട്ടില്ല.. ഇപ്പോ ഒക്കേ ആണ് ”
ആൽബിയുടെ ഫോണിൽ മൈക്ക് ഓഫ് ചെയ്ത് അവന്റെ പോക്കറ്റിലെക്ക് തിരികെ ഇട്ട ശേഷം , തന്റെ ഒരു കയ്യിലേക്ക് ഗ്ലാസ്സുകളും മറു കയ്യിൽ ബീഫ് വരട്ടിയതുമായി അവൾ ആൽബിയെ അനുഗമിച്ചു.
ടെറസിൽ എത്തിയതും നിശബ്ദതയുടെ തനിമ പകരുന്ന ഒരു ശാന്തമായ രാത്രി, ആകാശത്ത് ഓരോ നക്ഷത്രവും ആരുടെയോ സ്മരണപടർപ്പിൻ വെളിച്ചം പോലെ പ്രകാശിക്കുന്നു..
പാതി വിരിഞ്ഞ ചന്ദ്രൻ മൃദുവായ വെളിച്ചം തളിക്കുന്നു, എങ്ങു നിന്നോ വന്ന കാറ്റ് പതിയേ വീശുമ്പോൾ മരം കോച്ചുന്ന തണുപ്പ് എല്ലാം കൂടി ആ രാത്രിയെ സുന്ദരമാക്കിയിരുന്നു… .
” വാ ആ സൈഡിൽ ഇരിക്കാം.. ”
ആൽബിന്റെ നിർദേശ പ്രകാരം അവർ ടെറസ്സിന്റെ ഒരു മൂലയിലായി ഇരുപ്പുറപ്പിച്ചു..
ഇരിക്കുന്നതിന്റെ വശം ചേർത്ത് സ്റ്റെല്ല ഫോൺ മുന്നിലേക്ക് ആയി വച്ചു, സ്‌ക്രീനിൽ ബെഡ്ഢിൽ കിടന്ന് ഉറങ്ങുന്ന അന്ന മോൾ..
” നീ ഒഴിച്ചോ ഞാൻ ഇപ്പോൾ വരാം.. ”
” എവിടെ പോവാ..?? ”
” വരാം പെണ്ണേ.. ഒരു മിനിറ്റ് ”
ആൽബി അപ്പാർട്ട്മെന്റിന്റെ സമീപത്തെക്ക് ചേർന്ന് നിൽക്കുന്ന തെങ്ങിൻറെ ഓലയിൽ നിന്നും, ഒരു പച്ച ഈർക്കിൽ ഒടിച്ച് എടുത്തു, ശേഷം അതും കൊണ്ട് അവളുടെ അടുത്തായി വന്നിരുന്നു.
എങ്ങു നിന്നോ വന്ന കാറ്റ് അവരെ തഴുകി തലോടി കടന്നുപോയതും, തണുപ്പ് അസ്ഥിക്ക് പിടിച്ചു തുടങ്ങി,
അതിനെ പ്രതിരോധിക്കാൻ എന്ന വണ്ണം ആൽബി ബോട്ടിലിന്റെ അടപ്പ് പൊട്ടിച്ചു രണ്ട് ഗ്ലാസ്സുകളിലേക്ക് മദ്യം പകർന്നു,
സെവൻ അപ്പ് കൂടി ചേർത്തതും നുരഞ്ഞു പൊന്തിയ മദ്യത്തിന്റെ ഗ്ലാസ്സിലേക്ക് ആൽബിൻ, ഒരു നടുവിരൽ നീളമുള്ള പച്ച ഈർക്കിൽ ഇട്ടു ഇളക്കി കൊണ്ടിരുന്നു.
” ഇതെന്നാത്തിനാ..?? ”
ആൽബിന്റെ ചേഷ്ഠകൾ ശ്രെദ്ധിച്ചു കൊണ്ടിരുന്ന സ്റ്റെല്ല തന്റെ സംശയം മറച്ചു വച്ചില്ല.
” ഇതോ.. വാൾ വരാതിരിക്കാനാ ശരിക്ക് അങ്ങ് മിക്സ് ആയിക്കോളും..”
ഒരു ചിരിയോടെ സ്റ്റെല്ലയുടെ ഗ്ലാസ്സിലും ഇതേ പരുപാടി തുടർന്ന ശേഷം , പരസ്പരം ഒന്ന് മുട്ടിച്ചതും രണ്ടു പേരും കുടിച്ചു തുടങ്ങി, കഴിഞ്ഞു പോയ എല്ലാ മോശം സമയങ്ങളെയും ഒരു ദുസ്വപ്നം പോലെ മറക്കാൻ അവർക്ക് ആ സായം സന്ധ്യയെ ആവശ്യമായിരുന്നു.
” ഓരോന്ന് കൂടി ഒഴിച്ചിട്ട് ഗ്യാപ്പ് ഇടാം ”
പറഞ്ഞു തീർന്നതും ആൽബിൻ വീണ്ടും ഗ്ലാസുകൾ നിറച്ചു തുടങ്ങിയിരുന്നു..
സ്റ്റെല്ല സിപ്പ് സിപ്പ് ആയി ആസ്വദിച്ച് കുടിക്കുമ്പോൾ ആൽബിക്കിഷ്ടം ഒറ്റവലിയായിരുന്നു..!!
ഗ്ലാസ്സിൽ നിന്നും ബെക്കാർഡിയുടെ അളവ് പതിയെ കുറഞ്ഞു വന്നു കൊണ്ടിരുന്നു,
രണ്ട് പേരുടെയും കണ്ണുകളിൽ പങ്ക് വക്കാൻ ബാക്കി നിൽക്കുന്ന മനോവികാരങ്ങൾ അവസരത്തിനായി കാത്ത് നിൽക്കുന്നു..
മൃദുവായ ചിരികളിൽ, സ്വല്പം മയക്കവും, ഭാവങ്ങളുടെ ആഴവും, ഇത് ഒരു നിമിഷം മാത്രമല്ല, ഒരു അനുഭവം ആയിരുന്നു — വേദനകളും പ്രതിസന്ധികളും ഒന്നിച്ച് തോല്പിച്ച് വീണ്ടും ശക്തമായ ഒരു ബന്ധത്തിന്റെ മിതമായ ഒരു സന്തോഷം.
ചിരിയും മൗനവും സങ്കടവും തുടങ്ങി പല ചേതോ വികാരങ്ങൾ പരസ്പരം പറഞ്ഞു തീർക്കാൻ ഉള്ള ഒരു രാത്രി.
” എത്രനാളായി ആൽബി നമ്മൾ ഒരുമിച്ച് ഇതുപോലെ..”
അവൻറെ നെഞ്ചിലേക്ക് ചാരികിടന്ന് അവൾ ഓർമ്മകളെ അയവിറക്കാൻ തുടങ്ങി.. ആൽബിൻ പ്രത്യേകിച്ച് മറുപടിയൊന്നും മിണ്ടിയില്ല.
അവർക്കിടയിലേക്ക് ഒഴുകി എത്തിയ കാറ്റ് കഠിനമായ ശീതളത നൽകുമ്പോൾ, ഇരുവരും ലഹരിയുടെ ഭയമില്ലാത്ത പച്ചയായ ലോകത്തിലേക്ക് പതിയെ എത്തി തുടങ്ങിയിരുന്നു..
” ശരിക്കും ഇതുപോലെ എല്ലാം പങ്കുവെച്ച് സംസാരിച്ച് നമ്മുടെ ഇഷ്ടങ്ങളെല്ലാം പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ ഈ ലോകത്തിൽ എല്ലാവരും എന്തോരം ഹാപ്പി ആയിരിക്കും അല്ലേ..??”
സ്റ്റെല്ല ഉദ്ദേശിച്ചത് എന്താണെന്ന് ആൽബിക്ക് വളരെ കൃത്യമായി മനസ്സിലായിരുന്നു.
” എല്ലാവരും നമ്മളെ പോലെ ആയിരിക്കണം എന്നില്ലല്ലോ പെണ്ണേ..”
” ആൽബി ഞാനൊരു കാര്യം ചോദിക്കട്ടെ..?? ”
