അവൾ പറഞ്ഞു…ഹരി കൈ കെട്ടി അവളെ നോക്കി നിന്നു.
“നീ എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ..
വഴക്ക് പറഞ്ഞോ…
പക്ഷെ ഇങ്ങനെയെന്നെ ഒറ്റക്കാക്കി പോവല്ലെടാ…
എനിക്കീ ഫെയിം ഒന്നും വേണ്ടാ. എല്ലാം അവസാനിപ്പിക്കാം.
നമുക്ക് uk യിൽ പോവാം..
പണ്ടത്തെ പോലെ ആ പഴയ ഹരിയും അച്ചുവുമായി അവിടെ കഴിയാം. നമ്മൾ മാത്രമുള്ള ലോകത്ത്…”
ഹരി ഒന്നും മിണ്ടിയില്ല…സഹിക്കാൻ പറ്റാത്ത വേദനയിൽ അച്ചു അവന്റെ നെഞ്ചിലേക്ക് വീണു.. അവളവന്റെ മുഖത്തോട് മുഖം അടിപ്പിച്ചു ചുണ്ട് ചേർത്തു…അവരുടെ നിശ്വാസങ്ങൾ തമ്മിൽ കഥകൾ പറഞ്ഞു…
“വിട്ട് കളയല്ലേ ഹരി…
എനിക്ക് നീ ഇല്ലെങ്കിൽ ആരുമില്ലടാ.
ചത്തു പോവുമെടാ ഞാൻ.. പ്ലീസ് ടാ…”
അവൾ കെഞ്ചി…
“അച്ചു…
നീ എന്തൊക്കെ പറഞ്ഞാലും എന്റെ മനസ്സ് മാറില്ലടി…കാരണം സത്യം ചെവികൊണ്ട് കേട്ടും കണ്ണുകൊണ്ട് കണ്ടും അറിഞ്ഞതാണ് ഞാൻ.
എന്റെ മനസ്സിൽ ആ uk യിലെ നമ്മുടെ ജീവിതമോ നമ്മുടെ പ്രണയ നിമിഷങ്ങളോ ഒന്നും ഇന്ന് ഓർമയില്ല…ഉള്ള മുഴുവൻ ഞാനിതുവരെ കാണാത്ത ഒരു വേശ്യയുടെ മുഖമാണ്..
നിന്റെ ഈ നിശ്വാസം പോലെ എനിക്ക് അറപ്പ് തോന്നിക്കുന്നു…”
അവന്റെ വാക്കുകൾ കേട്ടതും അച്ചുവിന്റെ കൈകൾ യാതൃകമായി അയ്ഞ്ഞു…
ഹരി ബാഗ് എടുത്തു..
“അച്ചു…
നീ പറഞ്ഞില്ലേ വഴക്ക് പറയാനും അടിക്കാനും ഒക്കെ.. അതല്ല ഞാൻ വിധിച്ച ശിക്ഷ.
ഈ വിരഹം നീ അനുഭവിക്കണം…
ചെയ്ത തെറ്റിനോട് കുറ്റബോധം ഉണ്ടെങ്കിൽ ആത്മഹത്യ ചെയ്യാതെ നീയത് അനുഭവിക്കണം.
വേദനയുടെ ഒരു ഘട്ടത്തിൽ എനിക്ക് നീയും നിനക്ക് ഞാനും ഓർമയായി തീരും..
എനിക്ക് തകരാൻ മനസ്സില്ല അച്ചു…
വീണിടത്തു നിന്ന് ജീവിച്ചു തുടങ്ങും ഞാൻ..
നീയുമാത് ചെയ്യണം.
വിശ്വാസം ഇല്ലാതായ ഈ ബന്ധത്തിന് ഇനിയൊരു ജീവിതമില്ല അച്ചു…
ഞാൻ പോകുകയാണ്..
ബന്ധം വേർപ്പെടുത്താൻ ഇനിയും നമ്മൾ കണ്ടെക്കും…എല്ലാം പെട്ടെന്ന് അവസാനിക്കണമെന്ന ആഗ്രഹമേ എനിക്കുള്ളൂ.
കാമത്തിന് പുറമെ നീ പറഞ്ഞ ആ സ്നേഹം സത്യമെങ്കിൽ എനിക്ക് വേണ്ടി ഇതെങ്കിലും ചെയ്യ് അച്ചു…”
അവന്റെ അവസാന വാക്കുകളായിരുന്നു അവ..
പ്രണയവും ദാമ്പത്യവും ആ മുറിയിൽ ഉപേക്ഷിച്ചുകൊണ്ട് ഹരി നാരായണൻ പടിയിറങ്ങി.
______________________
രണ്ട് വർഷങ്ങൾ…
കാലം പല മുറിവുകളും ഉണക്കുമെന്നും പല ജീവിതങ്ങളും മാറ്റിമറിക്കുമെന്നും പറയുന്നത് എത്ര ശരിയാണെന്ന് അച്ചുവിന് തോന്നി. പാലക്കാട്ടെ ആ തറവാടിന് മുന്നിൽ ഓട്ടോറിക്ഷ വന്നു നിന്നപ്പോൾ അവളുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. നീല നിറത്തിലുള്ള സാരിയിൽ തിളക്കമില്ലാത്ത ഒരു രൂപമായി അവൾ ഓട്ടോയിൽ നിന്നും പുറത്തിറങ്ങി.
കയ്യിലൊരു ചെറിയ സമ്മാനപ്പൊതി മുറുക്കിപ്പിടിച്ച് അവൾ ആ തറവാടിന്റെ പടിപ്പുര ലക്ഷ്യമാക്കി നടന്നു. ആഡംബരമായി പുതുക്കിപ്പണിത ആ വീടിന് മുന്നിൽ പടുകൂറ്റൻ ഒരു കല്യാണ പന്തൽ ഉയർന്നു നിൽക്കുന്നു.
വാദ്യ മേളത്തിന്റെ താളം അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. പന്തലിലുടനീളം തൂക്കിയിട്ട മുല്ലപ്പൂക്കളുടെയും കരിമ്പിന്റെയും ഗന്ധം അവളുടെ നാസാരന്ധ്രങ്ങളിലേക്ക് അരിച്ചുകയറി.
പന്തലിലെ കസേരകളിൽ നിറഞ്ഞിരിക്കുന്ന മുഖങ്ങളെല്ലാം അവൾക്ക് അപരിചിതമായിരുന്നു. എല്ലാവരും പുഞ്ചിരിക്കുന്നു, സന്തോഷം പങ്കുവെക്കുന്നു. പക്ഷേ, ആൾക്കൂട്ടത്തിനിടയിൽ ഒരു ശിലയെപ്പോലെ അവൾ തനിച്ച് മുന്നോട്ട് നടന്നു. ആരും അവളെ തിരിച്ചറിഞ്ഞില്ല, അല്ലെങ്കിൽ ആരും അവളെ ശ്രദ്ധിച്ചതേയില്ല. കൊച്ചിയിലെ ആ പഴയ ‘സെലിബ്രിറ്റി ഡാൻസർ’ അർച്ചന ഇന്ന് ഇവിടെ വെറുമൊരു അജ്ഞാതയായ അതിഥി മാത്രമാണ്.
അവൾ പതുക്കെ ആൾക്കൂട്ടത്തിന്റെ മുൻനിരയിലേക്ക് നീങ്ങി. അവിടെ, മനോഹരമായി അലങ്കരിച്ച കതിർമണ്ഡപം. കതിർമണ്ഡപത്തിന് ചുറ്റും പുകയുന്ന ഹോമകുണ്ഡത്തിലെ അഗ്നിയും മന്ത്രോച്ചാരണങ്ങളും. അവൾ കണ്ണുകൾ ഉയർത്തി മണ്ഡപത്തിലേക്ക് നോക്കി.
