പറഞ്ഞുതീർന്നതും അവളുടെ കയ്യിൽ നല്ലൊരു നുള്ളും വെച്ചുകൊടുത്തു…
”ആഹ്… വിടഡാ പട്ടി, വേദനിക്കണൂ! ട്രെയിൻ ഇവിടെ കുറച്ചു സമയം നിർത്തുമെന്ന് അനൗൺസ്‌മെന്റ് ഉണ്ടായിരുന്നു. ഇരുന്നിരുന്ന് മടുത്തപ്പോൾ ചായയും പലഹാരങ്ങളും വാങ്ങാനാണ് എന്നൊക്കെ പറഞ്ഞ് പോയതാ അവരെല്ലാം”
“എന്നിട്ട് നീ പോയില്ലേ….. ”
“അതിന് നീയെന്നെ അനങ്ങാൻ സമ്മതിച്ചിട്ട് വേണ്ടേ! എന്റെ മടിയിൽ ഇങ്ങനെ കിടന്നുറങ്ങിയാൽ ഞാൻ എങ്ങനെ എഴുന്നേറ്റ് പോകാനാണ്? എന്തൊരു ഉറക്കമാടാ ഇത്… നിനക്കിനി രാത്രി ഉറങ്ങുകയൊന്നും വേണ്ടേ?”
സത്യത്തിൽ അവളുടെ ചോദ്യത്തിന് എനിക്ക് മറുപടിയില്ലായിരുന്നു…. ഒരു വല്ലാത്ത ക്ഷീണം എന്റെ ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണെന്ന് എനിക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്…
ഞാൻ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു.
സീറ്റിലിരുന്ന ഒരു വെള്ളക്കുപ്പിയുമെടുത്ത് ഞാൻ ലാവറ്ററിയിലേക്ക് നടന്നു. ഉറക്കം കൊണ്ട് മുഖമാകെ വാടിയിരിക്കുന്നു..
അടപ്പ് തുറന്ന് കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖത്തേക്ക് ശക്തിയായി ഒഴിച്ചു. തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ നേരിയൊരാശ്വാസം തോന്നി.
ശേഷം ഞാൻ പതിയേ തലയുയർത്തി മുന്നിലെ കണ്ണാടിയിലൂടെ എന്റെ കണ്ണുകളിലേക്കും മുഖത്തേക്കും സൂക്ഷിച്ചു നോക്കി.
ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു ഭയം…
എന്നിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ?
അടയാളങ്ങളോ നിറം മാറ്റങ്ങളോ അങ്ങനെ എന്തെങ്കിലും…
പക്ഷേ, പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഞാൻ കണ്ടില്ല. ഉറക്കം കൊണ്ട് കലങ്ങിയ കണ്ണുകളും, യാത്രയുടെ തളർച്ചയും മാത്രം…
ചിലപ്പോൾ എല്ലാം വെറും തോന്നലായിരുന്നിരിക്കാം.
കൂടുതൽ നേരം അതിനുള്ളിൽ നിൽക്കാതെ, ഞാൻ മുഖം തുടച്ച് പുറത്തിറങ്ങി തിരികെ സീറ്റിലേക്ക് നടന്നു.
സീറ്റിൽ ചെന്നിരുന്നതും ട്രെയിൻ നീങ്ങുന്നതിന് മുന്നോടിയായുള്ള ആ നീണ്ട ഹോൺ മുഴങ്ങി.
”കൂ……….”
ആ ശബ്ദം കേട്ടതും നിധിയും ഞാനും പരസ്പരമൊന്ന് നോക്കി….
”അവര് ഇതുവരെ വന്നില്ലല്ലോ…”
”ഇല്ല… കാണുന്നില്ല…”
അവൾ വേവലാതിയോടെ പറഞ്ഞു.
”നീ വാ… നമുക്ക് നോക്കാം…”
അവൾ വേഗത്തിൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിനടുത്തേക്ക് നടന്നു. ഞാനും അവളുടെ പിന്നാലെ വെച്ചുപിടിച്ചു.
ഞങ്ങൾ വാതിലിലൂടെ പുറത്തേക്ക് തലയിട്ട് പ്ലാറ്റ്‌ഫോമിലേക്ക് നോക്കിയെങ്കിലും അവരെയാരെയും കാണാൻ സാധിച്ചില്ല…
ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങി….
പ്ലാറ്റ്‌ഫോമിലെ തിരക്കുകൾ പിന്നിലേക്ക് പതിയേ വഴുതിമാറി പോകുന്നു….
നിധിയുടെ മുഖത്ത് പരിഭ്രാന്തി പടർന്നു.
”നമുക്ക് ഇറങ്ങിയാലോ?എനിക്കെന്തോ ഒരു പേടി….”
അവൾ എന്റെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു….
”വേണ്ട… വെയിറ്റ് ചെയ്യാം….”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ എന്റെ കണ്ണുകൾ അപ്പോഴും പ്ലാറ്റ്‌ഫോമിലേക്ക് തന്നെയായിരുന്നു
പെട്ടെന്നാണ് ദൂരെ നിന്നും ഓടി വരുന്ന ആ രൂപങ്ങൾ കണ്ണിൽ പെട്ടത്.
സച്ചിനും രാഹുലും, അവരുടെ മുന്നിലായി ഓടുന്ന റോസും കൃതികയും ആമിയും!
അവരുടെ കൈകളിൽ നിറയെ കവറുകളുണ്ട്.
പ്ലാറ്റ്‌ഫോമിലൂടെ അവർ ട്രെയിനിനൊപ്പം ഓടുകയാണ്. സച്ചിനും രാഹുലും പിന്നിൽ നിന്ന് അവരോട് വേഗം കയറാൻ ആക്രോശിക്കുന്നുണ്ടായിരുന്നു.
ആദ്യം റോസ്, തൊട്ടുപിന്നാലെ കൃതിക; രണ്ടുപേരും ആഞ്ഞുപിടിച്ച്
ഫുട്ബോർഡിലേക്ക് ചാടിക്കയറി. ശ്വാസം കിട്ടാതെ കിതച്ചുകൊണ്ട് അവർ അകത്തേക്ക് നീങ്ങിനിന്നതും ആമി വാതിൽക്കലേക്ക് കൈനീട്ടി. പക്ഷേ കുറച്ചുകൂടി വേഗത കൈവരിച്ച ട്രെയിനിന്റെ കമ്പിയിൽ അവൾക്ക് പിടി കിട്ടുന്നില്ലായിരുന്നു. ആ വെപ്രാളം കണ്ട് ഞാൻ കൈ നീട്ടിയതും അവളതിൽ മുറുകെ പിടിച്ചു. കിതച്ചുകൊണ്ട് എന്റെ കൈകളിൽ അഭയം തേടിയ അവളെ സർവ്വ ബലവും കൊടുത്ത് ഞാൻ അകത്തേക്ക് വലിച്ചു കയറ്റി
