നിധിയുടെ കാവൽക്കാരൻ – 17 92അടിപൊളി 

 

“മതി… മതി… ഒന്നും ഉണ്ടായില്ലല്ലോ…”

 

എന്റെ ശബ്ദം അല്പം ഉച്ചത്തിലായിരുന്നു. ആ വാക്കുകൾക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഗൗരവമുണ്ടായിരുന്നു.

 

പെട്ടെന്ന് അവിടെയുണ്ടായിരുന്ന കളിചിരികൾക്ക് ഒരു ഫുൾസ്റ്റോപ്പ് വീണു.

 

അന്തരീക്ഷം ആകെ നിശബ്ദമായി.

 

എല്ലാവരും അത്ഭുതത്തോടെ എന്നെ നോക്കി.

 

സച്ചിൻ എന്റെ അരികിലേക്ക് നീങ്ങി നിന്ന് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

 

“നിനക്കിതെന്ത് പറ്റിയെടാ…? മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു…?”

 

അവന്റെ ചോദ്യത്തിൽ നിറയെ ആശങ്കയായിരുന്നു.

 

“ഒന്നുമില്ല… നിങ്ങളവിടെ പോയിരിക്ക്…”

 

ഞാൻ മുഖം വെട്ടിത്തിരിച്ചു കൊണ്ട് പറഞ്ഞു. എന്റെ ശബ്ദത്തിലെ അസ്വസ്ഥത അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

 

എല്ലാവരും പരസ്പരം നോക്കി. ഒടുവിൽ മടിച്ചുമടിച്ച് അവർ അകത്തേക്ക് നടക്കാൻ തുടങ്ങി.

 

അപ്പോഴും കൃതിക മാത്രം വാതിൽക്കൽ തന്നെ നിന്നു.

 

“നീ വരുന്നില്ലേ…?”

 

അവൾ ചോദിച്ചു.

 

“ഞാൻ… ഞാൻ കുറച്ച് കഴിഞ്ഞ് വരാം…”

എന്റെ മറുപടി കേട്ടതും അവൾ ഒന്ന് മൂളിക്കൊണ്ട്, സംശയത്തോടെ എന്നെ നോക്കി ബാക്കിയുള്ളവരുടെ പിന്നാലെ സീറ്റിലേക്ക് നടന്നു.

 

അവർ കംപ്പാർട്ട്‌മെന്റിനുള്ളിലേക്ക് കയറി എന്ന് ഉറപ്പായതും ഞാൻ പതിയെ ആ വാതിലിനരികിലെ തറയിലേക്കിരുന്നു.

 

ട്രെയിൻ ഇപ്പോൾ നല്ല വേഗത കൈവരിച്ചിരിക്കുന്നു. പുറത്തെ കാറ്റിന് വല്ലാത്തൊരു ശക്തിയുണ്ട്. അത് എന്റെ മുടിയിഴകളെ വല്ലാതെ ഉലച്ചുകൊണ്ടിരുന്നു.

 

ഞാൻ പടിഞ്ഞാറൻ ദിശയിലേക്ക് കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു.

 

സൂര്യൻ…

 

അതൊരു സാധാരണ അസ്തമയമായിരുന്നില്ല. ചക്രവാളത്തിൽ ചോര കലങ്ങിയതുപോലെ ആകാശം ചുവന്നു തുടുത്തിരിക്കുന്നു.

 

മേഘക്കീറുകൾക്കിടയിലൂടെ സൂര്യൻ അവസാനമായി ഭൂമിയെ നോക്കി യാത്ര പറയുകയാണ്. ആ ചുവന്ന വെളിച്ചം എന്റെ മുഖത്ത് വീണപ്പോൾ, എന്നിലെ പഴയ ഞാനിനെ അത് പതിയെ മായ്ച്ചുകളയുന്നതുപോലെ തോന്നി.

 

ആകാശത്തിന്റെ ഒരു കോണിൽ നിന്ന് പെട്ടെന്നാണ് ഒരു കൂട്ടം പക്ഷികൾ ചിറകടിച്ചുകൊണ്ട് ഉയർന്നു പൊങ്ങിയത്.

 

അവയുടെ കരച്ചിലിന് വല്ലാത്തൊരു കാഠിന്യമുണ്ടായിരുന്നു. സാധാരണ കേൾക്കാറുള്ള കിളിനാദമായിരുന്നില്ല അത്;

മറിച്ച് എന്തോ ആപത്ത് വരാൻ പോകുന്നതിന്റെ സൂചന നൽകുന്ന, കർണ്ണകഠോരമായ ശബ്ദം.

 

കറുത്ത നിഴലുകൾ പോലെ അവ ആ ചുവന്ന ആകാശത്തിലൂടെ വട്ടം ചുറ്റി പറന്നു.

കാഴ്ചകൾ പിന്നിലേക്ക് പാഞ്ഞുപോകുന്നതിനിടയിൽ എന്റെ കണ്ണുകൾ ചില അശുഭലക്ഷണങ്ങളിൽ ഉടക്കി.

 

ദൂരെ പാടവരമ്പത്ത്, ഇലകൾ മുഴുവൻ കൊഴിഞ്ഞുപോയ, ഉണങ്ങി മുരടിച്ച ഒരു ഒറ്റമരം…

അതിന്റെ ഒരറ്റത്ത് ഒട്ടും അനങ്ങാതെ, താഴേക്ക് നോക്കി ഇരിക്കുന്ന ഒരു വലിയ കഴുകൻ. ട്രെയിനിന്റെ വേഗതയിലും അതിന്റെ കൂർപ്പിച്ച നോട്ടം എന്നെ പിന്തുടരുന്നത് പോലെ തോന്നി.

 

തൊട്ടപ്പുറത്ത്, വിജനമായ ഒരു പഴയ കെട്ടിടത്തിന്റെ മുകളിൽ കറുത്ത കൊടിപോലെ എന്തോ ഒന്ന് കാറ്റിൽ പറക്കുന്നു.

പെട്ടെന്ന് അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതി മാറി. അതുവരെ ഉണ്ടായിരുന്ന കുളിർമ്മ മാറി, വല്ലാത്തൊരു രൂക്ഷഗന്ധം… പഴകിയ മാംസം ചീഞ്ഞഴുകുന്നതുപോലെയുള്ള ഒരു നാറ്റം കാറ്റിലൂടെ എന്റെ മൂക്കിലേക്ക് അടിച്ചുകയറി.

 

ഞാൻ വേഗം മൂക്ക് പൊത്തിപ്പിടിച്ചു.

 

ദൂരെ എവിടെയോ നിന്ന് ഒരു നായയുടെ ഓരിയിടൽ ശബ്ദം ട്രെയിനിന്റെ ഇരമ്പലിനിടയിലും വ്യക്തമായി കേൾക്കാം. അതൊരു സാധാരണ കുരയായിരുന്നില്ല, മരണത്തെ മുന്നിൽ കണ്ടതുപോലെയുള്ള ദീനമായ കരച്ചിൽ…

 

ആകാശത്തിലെ ചുവപ്പ് നിറം പതിയെ ഇരുളിന് വഴിമാറുന്നു. സൂര്യൻ പൂർണ്ണമായും മറഞ്ഞു കഴിഞ്ഞു. ഇപ്പോൾ ചുറ്റും പരക്കുന്നത് കട്ടപിടിച്ച ഇരുട്ടാണ്.

എന്റെ ഉള്ളിലെ ഭയം വീണ്ടും ഉണർന്നു. ഈ കണ്ട കാഴ്ചകളും കേട്ട ശബ്ദങ്ങളും വെറും യാദൃശ്ചികമാണോ? അതോ വരാനിരിക്കുന്ന വലിയൊരു വിപത്തിന്റെ മുന്നറിയിപ്പുകളാണോ?

Leave a Reply

Your email address will not be published. Required fields are marked *