ശരിക്കും പറഞ്ഞാൽ, എന്റെ ലോകം അവളിലേക്ക് ചുരുങ്ങി. അവൾ ചിരിച്ചാൽ ഞാൻ ചിരിക്കും, അവൾ കരഞ്ഞാൽ എനിക്ക് വേദനിക്കും.
രണ്ട് ശരീരമാണെന്നേയുള്ളൂ, മനസ്സ് കൊണ്ട് ഞങ്ങൾ ഒന്നാണ്. നിധിയില്ലെങ്കിൽ ഈ ആമിയില്ല… അത്രമേൽ അവളെന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.”””
പറഞ്ഞു നിർത്തുമ്പോൾ ആമിയുടെ ശബ്ദം ഇടറിയിരുന്നു. അവളുടെ വാക്കുകളിൽ നിധിയോടുള്ള സ്നേഹം ഒരു കടൽ പോലെ ഇരമ്പുന്നത് എനിക്ക് കാണാമായിരുന്നു.
രക്തബന്ധത്തേക്കാൾ എത്രയോ വലിയ ബന്ധമാണ് അവരുടേതെന്ന് ആ നിമിഷം ഞാൻ തിരിച്ചറിയുകയായിരുന്നു.
ഞാൻ വെറുതെ ഉള്ളിലേക്കൊന്നെത്തി വലിഞ്ഞു നോക്കി. അവിടെ സീറ്റിൽ സച്ചിനോടും രാഹുലിനോടും തർക്കിച്ചു ജയിച്ച് പൊട്ടിച്ചിരിക്കുന്ന നിധിയെ കാണാം.
ആ ചിരിക്ക് പിന്നിൽ, ആമിയെന്ന ഒരു പാവം പെൺകുട്ടിയുടെ ജീവശ്വാസമുണ്ടെന്ന് ഞാനപ്പോഴാണ് ശരിക്കും മനസ്സിലാക്കിയത്….
ആമിയുടെ വാക്കുകളിൽ ഒരു നിമിഷം മൗനം വന്നു നിറഞ്ഞു.
അവൾ ചായക്കപ്പ് ചുണ്ടോട് ചേർത്ത്, ആ ഇരുളിലേക്ക് നോക്കി എന്തോ ഓർത്തെടുക്കും പോലെ തുടർന്നു.
“അങ്ങനെ ഒരേ താളത്തിൽ, ഒരേ ശ്വാസത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്കാണ്… ദേവ എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നത്.”
അവൾ പതിയേ മുഖം തിരിച്ച് എന്നെ നോക്കി.
ആ നോട്ടത്തിന് വല്ലാത്തൊരു ആഴമുണ്ടായിരുന്നു.
“പക്ഷേ, സത്യം എന്താണെന്നറിയാമോ ദേവാ? നീ ഈ നാട്ടിലേക്ക് വരുന്നതിനും, നമ്മൾ തമ്മിൽ നേരിട്ട് കാണുന്നതിനും മുൻപേ… എന്റെ കണ്ണുകൾ നിന്നെ കണ്ടിരുന്നു.”
എന്റെ നെറ്റി ചുളിഞ്ഞു.
“എന്നെ കണ്ടെന്നോ…? അതെങ്ങനെ? ഞാൻ അന്ന്…”
എന്റെ ചോദ്യം പൂർത്തിയാക്കാൻ അവൾ അനുവദിച്ചില്ല.
“അതേ… കണ്ടിരുന്നു. കൃത്യമായി പറഞ്ഞാൽ…”
അവൾ തന്റെ പോക്കറ്റിൽ നിന്നും അലങ്കാരപ്പണികൾ നിറഞ്ഞ, മനോഹരമായ ഒരു ചെറിയ പെട്ടി പുറത്തെടുത്തു.
സ്വർണ്ണമോ വജ്രമോ ഒക്കെ സൂക്ഷിക്കാൻ മാത്രം ഉപയോഗിക്കുന്ന തരം, കണ്ടാൽ തന്നെ പ്രൗഢി തോന്നിക്കുന്ന ഒന്ന്.
എന്നെയും ആ പെട്ടിയെയും മാറി മാറി നോക്കിക്കൊണ്ട് അവളത് സാവധാനം തുറന്നു.
ആ അരണ്ട വെളിച്ചത്തിലും, അതിനുള്ളിലിരുന്ന മോതിരം അപൂർവ്വമായൊരു ശോഭയോടെ മിന്നിത്തിളങ്ങി. അതിൽ നിന്നും വയലറ്റും ചുവപ്പും പച്ചയും കലർന്ന മൂന്ന് വ്യത്യസ്ത വർണ്ണരശ്മികൾ ഒരേസമയം പുറത്തേക്ക് ചിതറി…
ഒരു നിമിഷത്തേക്ക് ആ തീവ്രമായ നേർത്ത പ്രകാശം ഒരു സൂചിമുന പോലെ എന്റെ കണ്ണുകളെ തുളച്ചുകയറുന്നതുപോലെയാണ് എനിക്ക് തോന്നിയത്
“ഞാൻ ഈ മോതിരം… എന്റെ വിരലുകളിൽ അണിഞ്ഞ ആ ദിവസം.”
അവളുടെ ശബ്ദം പതിയേ നേർത്തു.
“അന്നത്തെ ദിവസം എനിക്കിന്നും നല്ല ഓർമ്മയുണ്ട്. കണ്ണാടിയുടെ മുന്നിൽ നിന്ന്, വിറയ്ക്കുന്ന കൈകളോടെ ആ മോതിരം വിരലിലണിയുമ്പോൾ… എന്റെ ഉള്ളിൽ തെളിഞ്ഞത് മറ്റാരുമായിരുന്നില്ല ദേവാ… അത് നീയായിരുന്നു.
എന്നാൽ, ആ അഞ്ച് സെക്കന്റിൽ മിന്നിമറഞ്ഞ നമ്മുടെ ഭാവിയിൽ നീയും ഞാനും മാത്രമല്ല… നിധിയും ഉണ്ടായിരുന്നു! നമ്മൾ മൂന്നുപേരും ഒന്നിച്ചുള്ള നിമിഷങ്ങൾ… യാത്രകൾ, തമാശകൾ… നമ്മൾ മൂവരും എത്രമാത്രം സന്തോഷത്തോടെയാണ് ആ ഭാവിയിൽ ജീവിക്കുന്നതെന്ന് ആ കാഴ്ചകൾ എനിക്ക് കാണിച്ചുതന്നു”
അന്നുവരെ കണ്ടിട്ടില്ലാത്ത, അറിയാത്ത ഒരാളുടെ മുഖം. പക്ഷേ, ആ നിമിഷം… ആ മുഖം എനിക്ക് അപരിചിതമായി തോന്നിയില്ല.
വർഷങ്ങളായി അറിയാവുന്ന, എപ്പോഴോ നഷ്ടപ്പെട്ടുപോയ എന്റെ പ്രിയപ്പെട്ട ആരോ ഒരാളെ തിരികെ കിട്ടിയത് പോലൊരു തോന്നലായിരുന്നു അന്നെനിക്ക്.
പിന്നീട് നീ നാട്ടിലെത്തി, നിന്നേ നേരിട്ട് കണ്ടപ്പോൾ… ഞാൻ ഞെട്ടിപ്പോയി. മനസ്സിൽ കണ്ട അതേ മുഖം. അന്നേ എനിക്ക് മനസ്സിലായതാ ദേവാ, നീ വെറുമൊരു യാത്രക്കാരനല്ല… ഞങ്ങളുടെ ജീവിതത്തിലേക്ക് വിധിയെന്നോണം കടന്നുവന്ന ആളാണെന്ന്.”
