ചേച്ചി എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.
അതുകേട്ട് പാർവണ നാണത്തോടെ എന്നെ നോക്കി. ഞാൻ പെട്ടെന്ന് എഴുന്നേറ്റ് ടേബിളിനടുത്തേക്ക് നടന്നു.
”അത് ഞാൻ… ആ ജനൽ കാറ്റടിച്ച് തുറന്നപ്പോ അടക്കാൻ വേണ്ടി പോയതാ ചേച്ചീ, വെറുതെ ഓരോന്ന് പറയാതെ…”
ഞാൻ ചമ്മൽ മറയ്ക്കാൻ ശ്രമിച്ചു.
”ഉവ്വ്… ജനൽ അടക്കാൻ പോയതാത്രേ… ഈ തള്ളൊക്കെ ബാക്കിയുള്ളവരോട് മതിട്ടോ,”
ചേച്ചി വീണ്ടും കളിയാക്കി.
”മതി നിർത്ത് അനഘേ… വന്നിരുന്ന് കഴിക്കാൻ നോക്ക്,”
അമ്മ സ്നേഹത്തോടെ ശാസിച്ചുകൊണ്ട് എല്ലാവർക്കും പ്ലേറ്റുകൾ എടുത്തുവെച്ചു.
ഞങ്ങൾ നാലുപേരും ആ വലിയ ഡൈനിങ് ടേബിളിന് ചുറ്റുമിരുന്നു. അമ്മ നല്ല ചൂട് ചോറും, കൂടെ തേങ്ങയരച്ചുവെച്ച മീൻകറിയും മീൻ വറുത്തതും വിളമ്പി. ഇന്ദ്രനീലം തറവാട്ടിൽ കൂടുതലും സസ്യഭക്ഷണമായതുകൊണ്ട് അവൾക്കിത് വലിയൊരു മാറ്റമായിരുന്നു.
ചോറിലേക്ക് മീൻകറി ഒഴിച്ച് ഒരു പിടി കഴിച്ചതും പാർവണയുടെ മുഖത്ത് വലിയൊരു സന്തോഷം വിടർന്നു.
”അടിപൊളി ആയിട്ടുണ്ട്ട്ടോ അമ്മേ മീൻകറി… തറവാട്ടിൽ കൂടുതലും സദ്യേം അങ്ങനത്തെ കറികളുമല്ലേ… ഇതിന്റെ ടേസ്റ്റ് വേറെ തന്നെയാ. എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടായി…”
അവൾ ആവേശത്തോടെ പറഞ്ഞു.
അമ്മയുടെ മുഖത്ത് വലിയൊരു അഭിമാനം വിരിഞ്ഞു.
“മോളെ… നിനക്ക് ഇഷ്ടായെങ്കിൽ അമ്മ എന്നും ഉണ്ടാക്കിത്തരാം.”
”എന്നാപ്പിന്നെ പകരത്തിന് നീയെനിക്ക് കുറച്ച് പാലക്കാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിപ്പിച്ചു തരണം ട്ടോ പാർവണേ,”
അനഘ ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇവന് പാലക്കാട്ന്ന് കിട്ടിയ ഈ പെണ്ണിനെ മാത്രമല്ല, അവിടുത്തെ കാറ്റും വെള്ളവും ഊണും ഒക്കെ ഭയങ്കര ഇഷ്ടാ… അല്ലേടാ ആദീ?”
”അത് പിന്നെ അങ്ങനെയാണല്ലോ… അല്ലേലും പാലക്കാട്ടുകാർക്ക് ഒരു പ്രത്യേക സ്നേഹമാണല്ലോ,”
ഞാൻ പാർവണയെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
എന്റെ ആ ഡയലോഗ് കേട്ടതും മീൻകറി കൂട്ടി ചോറുണ്ണുകയായിരുന്ന പാർവണയുടെ തൊണ്ടയിൽ ചോറ് കുടുങ്ങി അവൾ ചുമയ്ക്കാൻ തുടങ്ങി. ഞാൻ വേഗം വെള്ളമെടുത്ത് അവളുടെ കയ്യിൽ കൊടുത്തു. വെള്ളം കുടിക്കുന്നതിനിടയിലും, ‘ചുമ്മാ ഇരിക്ക് മനുഷ്യ’ എന്ന മട്ടിൽ അവളെന്നെ നോക്കി കണ്ണുരുട്ടി.
”അവളെയൊന്ന് സമാധാനമായിട്ട് ഭക്ഷണം കഴിക്കാൻ സമ്മതിക്കുമോ രണ്ടാളും…”
അമ്മ ഞങ്ങളെ വഴക്കുപറഞ്ഞെങ്കിലും ആ മുഖത്ത് വലിയൊരു ചിരിയുണ്ടായിരുന്നു.
ആ ഊണുമേശയിൽ അപ്പോൾ നിറഞ്ഞുനിന്നത് വിഭവങ്ങളുടെ രുചിയേക്കാൾ വലിയൊരു സ്നേഹമായിരുന്നു. അമ്മയുടെ വാത്സല്യവും, ചേച്ചിയുടെ കളിയാക്കലുകളും, പാർവണയുടെ കുസൃതി നിറഞ്ഞ ആ പാലക്കാടൻ ചിരിയും… എല്ലാ അർത്ഥത്തിലും അവൾ എന്റെ കുടുംബത്തിന്റെ ഏറ്റവും മനോഹരമായ പാതിയായി മാറിക്കഴിഞ്ഞിരുന്നു…….
വൈകുന്നേരം വെയിൽ ചാഞ്ഞ് മുറ്റത്തെ പവിഴമല്ലിമരത്തിന്റെ നിഴൽ നീളാൻ തുടങ്ങിയിരുന്നു. ജനാലയിലൂടെ വരുന്ന ഇളംകാറ്റിന് നഗരത്തിന്റെ വൈകുന്നേരങ്ങളുടേതായ ഒരു നേർത്ത ചൂടുണ്ടായിരുന്നു.
ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ, കുളിച്ച് ഈറൻമാറി കസവുകരയുള്ള ഒരു ഇളംചുവപ്പ് സാരിയുടുത്ത് നിൽക്കുകയായിരുന്നു എന്റെ പാർവണ. നനഞ്ഞ മുടിയിഴകളിൽ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ട്. നെറ്റിയിൽ ചെറിയൊരു ചന്ദനപ്പൊട്ടും, നെറുകയിൽ ചുവന്നുതുടുത്ത സിന്ദൂരവും… ഒരുപാടൊന്നും അണിഞ്ഞൊരുങ്ങിയില്ലെങ്കിലും ആ വേഷത്തിൽ അവളെ കാണാൻ വല്ലാത്തൊരു ഐശ്വര്യമായിരുന്നു.
അമ്മ അപ്പോഴാണ് പൂമുഖത്തേക്ക് നിലവിളക്കുമായി വന്നത്.
”ആദീ… സന്ധ്യയാകുന്നു. ഇന്നലെ കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, നിങ്ങൾ പോയി ആ ദേവീക്ഷേത്രത്തിൽ ഒന്ന് തൊഴുതിട്ട് വാ.,”
അമ്മ നിലവിളക്കിലെ തിരി നീട്ടിക്കൊണ്ട് പറഞ്ഞു.
”ശരി എന്റെ അമ്മക്കുട്ടി, ഞങ്ങൾ ദാ പോയിട്ട് വരാം,”
ഞാൻ അവളോട് വരാൻ ആംഗ്യം കാണിച്ചു.
വീട്ടിൽ നിന്നും നടക്കാനുള്ള ദൂരമേ ആ അമ്പലത്തിലേക്കുള്ളൂ. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, വലിയ അരയാൽമരങ്ങൾ അതിരിട്ട ഒരു ചെറിയ അമ്പലം. അവിടെയെത്തുമ്പോഴേക്കും ദീപാരാധന തുടങ്ങിയിരുന്നു. പടിപ്പുര കടന്ന് അകത്തേക്ക് കയറുമ്പോൾ, പാലക്കാട്ടെ ആ വലിയ തറവാട്ടിലെ സർപ്പക്കാവും അവിടെ അവൾ ദീപം തെളിയിച്ചതുമൊക്കെ എന്റെ ഓർമ്മകളിലേക്ക് ഓടിയെത്തി. ഞാൻ അവളുടെ വിരലുകളോട് എന്റെ വിരലുകൾ കോർത്തുപിടിച്ചു. എന്റെ സ്പർശനത്തിൽ അവളൊന്ന് തിരിഞ്ഞുനോക്കി മനോഹരമായി ചിരിച്ചു.
