തന്റെ മാറിൽ പറ്റിച്ചേർന്നുറങ്ങുന്ന ഷാനുവിന്റെ പുറത്ത് കൈത്തലം പതുക്കെ തട്ടിക്കൊണ്ട് അവൾ കിടന്നു …
ബാത്റൂമിൽ പോകാനായി രാവിലെ മോളി കരഞ്ഞപ്പോഴാണ് ജാസ്മിൻ എഴുന്നേറ്റത്… മോളിയെ റെഡിയാക്കിയ ശേഷം അവളും റെഡിയായി. മോളിയാണ് ഷാനുവിനെ വിളിച്ചേല്പിച്ചത് ….
ഷാനുവും ജാസ്മിനും മോളിയും മാഷിന്റെ റൂമിലെത്തുമ്പോൾ , മാഷ് റെഡിയായിരുന്നു … മുംതാസുമ്മ ഒരുങ്ങിക്കൊണ്ടിരിക്കുന്നു …
“മോള് നേരത്തെ എഴുന്നേറ്റോ …?” മാഷ് ചോദിച്ചു..
” വീടു മാറിയിട്ടാകാം … ഉറങ്ങിയില്ല … ” ജാസ്മിൻ പറഞ്ഞു. ചെറിയ ആശ്ചര്യത്തോടെ ഷാനു തന്നെ നോക്കുന്നതവൾ കണ്ടു..
കോട്ടേജിനു പുറത്ത് മാഷിന്റെ സുഹൃത്തു പറഞ്ഞേല്പിച്ച ഒരു ഗൈഡ് നിന്നിരുന്നു … പ്രഭാത ഭക്ഷണം കഴിക്കാൻ അയാളെ മാഷ് ക്ഷണിച്ചെങ്കിലും വന്നില്ല. അവർ ഭക്ഷണം കഴിച്ചു വരുന്നതു വരെ അയാൾ കാത്തിരുന്നു …
അയ്യപ്പനെ പുറത്തെങ്ങും കണ്ടില്ല , അയാൾ ഉറക്കത്തിൽ തന്നെയാവുമെന്ന് ഷാനു വിചാരിച്ചു.
കുറച്ചു നടക്കാനുണ്ടായിരുന്നു സിയാറത്തിലേക്ക് … സ്വതവേ പതിയെ നടക്കുന്ന മുംതാസുമ്മയുടെ നടത്തത്തിന്റെ ആവേശം ജാസ്മിനെ അമ്പരപ്പിക്കുന്നതായിരുന്നു ….
വിശ്വാസം എന്ന മൂന്നക്ഷരത്തിന്റെ ശക്തിയോർത്ത് അവൾ അത്ഭുതപ്പെട്ടു …
മസ്ജിദിലേക്കടുക്കും തോറും വിശ്വാസികളുടെ എണ്ണം കൂടുതലായി കണ്ടു തുടങ്ങി … സൂര്യനുദിച്ചു തുടങ്ങിയ നേരത്തും ഭിക്ഷാടനക്കാർ വഴിയരികിൽ ഇഴയുന്നതും കിടക്കുന്നതും കണ്ട് ജാസ്മിനൊന്നു വല്ലാതെയായി ….
കരി പുരണ്ട് , പിഞ്ചിത്തുടങ്ങിയ ഫ്രോക്കണിഞ്ഞ , അഞ്ചു വയസ്സോളം പ്രായം വരുന്ന പെൺകുട്ടി, വഴിയിലൂടെ നടന്നു പോകുന്നവരുടെ ശ്രദ്ധ തിരിക്കാൻ , കയ്യിലെ പിഞ്ഞാണത്തിലിരുന്ന നാണയത്തുട്ടുകൾ കിലുക്കുന്ന ശബ്ദം അവൾ കേട്ടു.
ഉള്ളിലുണ്ടായ ചെറിയ നടുക്കത്തോടെ മോളിയുടെ കയ്യിലുള്ള തന്റെ പിടുത്തം അവൾ മുറുക്കി …
ദർഗ്ഗയിലേക്കടുക്കുന്തോറും വിശ്വാസികൾ കൂടി വന്നു … പക്ഷേ ഗൈഡ് ഉള്ളതിനാൽ അവരുടെ കാര്യങ്ങൾക്കു തടസ്സങ്ങളൊന്നും നേരിട്ടതില്ല….
ദർഗ്ഗയിൽ പട്ടുമൂടുന്നതായിരുന്നു മുംതാംസുമ്മയുടെ നേർച്ച … അതിനായി കൂടെ വന്നയാൾ സൗകര്യമൊരുക്കുന്നതിനു മുന്നിൽ നിന്നു ..
അന്നേ ദിവസം അവരുടെ രണ്ടു നേരം നിസ്ക്കാരവും അവിടെത്തന്നെയായിരുന്നു.. അതിന്റെ ഇടവേളകളിൽ മറ്റിടങ്ങളിൽ സന്ദർശിച്ചും ഫോണിൽ ചിത്രങ്ങളെടുത്തും അവർ കഴിച്ചു കൂട്ടി ….
നാലുമണിയാകാറായപ്പോഴാണ് അവർ മസ്ജിദിനു പുറത്തിറങ്ങിയത് … ഇതിനിടയിൽ മാഷ് പണം കൊടുത്തെങ്കിലും സ്വീകരിക്കാതെ ഗൈഡ് പോയിരുന്നു …
മണലടിഞ്ഞു കിടക്കുന്ന വഴികളിൽ ചവിട്ടിയപ്പോഴാണ് കടലിൽ പോകണമെന്ന് പറഞ്ഞു മോളി ബഹളമുണ്ടാക്കാൻ തുടങ്ങിയത് …
മാഷിന് പ്രശ്നമില്ലായിരുന്നു …. മുംതാസുമ്മ കൂടി നടക്കാമെന്ന് സമ്മതിച്ചതോടെ ബീച്ചിലേക്ക് പോകാൻ തീരുമാനമായി.
സാഗരത്തിനു മുന്നിൽ ജനസാഗരം തന്നെയായിരുന്നു …. ആബാലവൃദ്ധം ജനങ്ങളും തീരത്തുണ്ടായിരുന്നു …. ഇരിപ്പിടങ്ങൾ ഒന്നും തന്നെ ഒഴിവുണ്ടായിരുന്നില്ല … ഐസ് ക്രീം, പോപ്കോൺ, സ്പോഞ്ച് മിഠായി ക്കാർ , കയ്യിലിരിക്കുന്ന മണി കിലുക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു ..
ഷാനു മോളിയേയും കൊണ്ട് തീരത്തേക്കിറങ്ങി ….
സൂര്യൻ കടലിലേക്കു ചായുന്നതും നോക്കി മുംതാസുമ്മയിരിക്കുന്നത് ജാസ്മിൻ ശ്രദ്ധിച്ചു … അവരും ഏതോ ഗതകാല സ്മരണകളിലാവാം എന്നവളോർത്തു.
ഉപ്പുരസമുള്ള ഈറൻ കാറ്റ് വലയം ചെയ്യുന്ന കരയിലിരിക്കുമ്പോൾ കുറച്ചു ദൂരെ രണ്ട് കുട്ടികൾ തിരയിലടിഞ്ഞ ചിരട്ട കൊണ്ട് മണ്ണപ്പം ചുടുന്നത് ജാസ്മിൻ കണ്ടു ….
ഒരു ശക്തിയേറിയ തിര തീരത്തടിച്ചു ചിതറിപ്പോയി ….
ഷാ…. ഷാനു എവിടെ ….?
ഒരു രാത്രി കിടക്കയിൽ വെച്ച് തന്റെ ചെവിയിലവനോതിയ സ്വപ്ന ശകലങ്ങൾ കടൽച്ചൊരുക്കേറ്റ് അവൾക്കു തികട്ടി വന്നു ….
പോപ് കോൺ വാങ്ങി മാഷ് വരുന്നതവൾ കണ്ടു ….
” ഞാനും കൂടെ ഒന്നങ്ങോട്ട് പോയി നോക്കട്ടെ ഉമ്മാ….” മാഷ് അടുത്തെത്തിയപ്പോൾ അവൾ പറഞ്ഞു.
