ഗൗരി എന്ന സ്ത്രീയും ഞാനും 4

മാഡം ഫയൽ മടക്കി. നിവർന്നിരുന്നു. എന്നെ ഉറ്റുനോക്കി. സീ കേശവൻ. മുകുന്ദൻ സാറിൻ്റെ മകനായതുകൊണ്ടു മാത്രമാണ് കേശവനെ ഇവിടെ രണ്ടു മാസത്തേക്ക് അപ്രൻ്റീസായി എടുക്കാമെന്ന് ഞാൻ അലക്സിച്ചായനോട് സമ്മതിച്ചത്. കണ്ടില്ലേ! അവർ വെളിയിലേക്കു നോക്കി. ഈ ഡിപ്പാർട്ട്മെൻ്റ് നടത്തിക്കൊണ്ടു പോവാൻ… ഐ ആം സ്റ്റ്രഗ്ലിങ്ങ്. അതുകൊണ്ട് ദയവായി ഉപകാരമൊന്നും ചെയ്തില്ലെങ്കിലും ഒരുപദ്രവമാവരുത്. ഡൂ ഐ മേക്ക് മൈസെൽഫ് ക്ലിയർ? അവരെന്നെ തറപ്പിച്ചു നോക്കി.

എനിക്കെന്തോ ഉള്ളിൽ ചിരിയാണ് വന്നത്. എൻ്റെ ലക്ഷ്യം ഇവിടെനിന്നും ഇത്തിരി പ്രാക്റ്റിക്കൽ നോളഡ്ജ് കരസ്ഥമാക്കുക എന്നതാണ്. ഞാനൊരിക്കലും ഒരു ശല്ല്യമാവില്ല മാഡം. ഞാനാ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

ശരി… ആ വിടർന്ന കണ്ണുകൾ തീരെ മൃദുവായില്ല. യൂ കാൻ സ്റ്റാർട്ട്. ശങ്കരൻ സർ വിൽ ഹെൽപ്പ് യൂ. ഇതൊരു ലോൺ ഡിപ്പാർട്ട്മെൻ്റാണ്. സോ യൂ നീഡ് റ്റു ചെക്ക് ദി ഡോക്കുമെൻ്റ്സ്.

ഞാനിറങ്ങി. ഈ പെണ്ണുമ്പിള്ളയെ അങ്ങവഗണിക്കണതാണ് നല്ലതെന്നു തോന്നി.

അടുത്ത ദിവസങ്ങൾ ഞാൻ നന്നായി പണിയെടുത്തു. ഗൗരി മാഡത്തിനെ പൂർണ്ണമായും അവഗണിച്ചു. അവരെന്നേയും. ഞാനൊരു ന്യൂയിസൻസ് ആയിരുന്നിരിക്കണം!

ഈ ലോൺ ഡിപ്പാർട്ട്മെൻ്റിൽ പാതിയോളം അപേക്ഷകളും, പേഴ്സണൽ ലോണുകളാണ്. ഇതിൽ ഈടുവെയ്പില്ല. ബാക്കി പാതി വല്ല സ്വർണ്ണവും ഈടു വെച്ചിട്ട് ലോണെടുക്കുന്നത്. വല്ലപ്പോഴും വാഹനങ്ങളോ മറ്റോ വാങ്ങാൻ വേണ്ടിയുള്ള ലോണപേക്ഷകളും വരാറുണ്ട്. പല ആവശ്യങ്ങൾക്കായി പാവങ്ങളും മിഡിൽ ഇൻകം എന്നറിയപ്പെടുന്ന സത്യം പറഞ്ഞാൽ പാവങ്ങളേക്കാളും ശോകമായ ആളുകളുമായിരുന്നു ഞങ്ങടെ ബാങ്കില് ലോണിനപേക്ഷിച്ചിരുന്നവരിൽ ഭൂരിഭാഗവും.

മോനേ, നമ്മടെ ബാങ്ക് ശരിക്കും പഴയ ചിട്ടിക്കമ്പനീടെ സ്വഭാവത്തീന്ന് മുഴുവനായങ്ങ് മാറീട്ടില്ല. ഇവിടെ ലോണിനു വരുന്നവരോട് നമ്മളു നന്നായി പെരുമാറണം. നമ്മള് റെക്കമെൻ്റു ചെയ്ത് ഗൗരി അപ്രൂവു ചെയ്താല് ഒരു ലക്ഷം വരെയൊള്ള ലോണ് ഇവിടന്നു പാസ്സാക്കും. അവസാനം ബ്രാഞ്ചു മാനേജരുടെ ഒപ്പു മതി. അതിനും മോളിലാണേല് സോണൽ ബ്രാഞ്ചിലേക്കയക്കണം. ശങ്കരേട്ടൻ പറഞ്ഞുതന്നു.

ആദ്യമൊക്കെ ലോണിനപേക്ഷിച്ചു വരുന്നവരുടെ സപ്പോർട്ടിങ്ങ് രേഖകൾ പരിശോധിക്കുക എന്നതായിരുന്നു ഞാനേറ്റെടുത്ത പണി. മാഡം പറഞ്ഞിട്ടൊന്നുമല്ല. പാവം ശങ്കരേട്ടൻ്റെ നടുവൊടിയുന്ന പണിയായിരുന്നു ഇത്. പാവത്തിന് തിമിരവും ഒരുകണ്ണിൽ തുടങ്ങിയിരുന്നു. ഞങ്ങൾ അനൗപചാരിചമായി പണികൾ വിഭജിച്ചു. ലോണിനു വേണ്ടി വരുന്നവരെ ശങ്കരേട്ടൻ കണ്ടു കാര്യങ്ങൾ മനസ്സിലാക്കും. അതിനായി വേറൊരു ചെറിയ മീറ്റിങ്ങ്റൂമുണ്ടായിരുന്നു. അവർ സമർപ്പിക്കുന്ന രേഖകൾ ഞാൻ ഞങ്ങടെ ബാങ്കിൻ്റെ പോളിസികൾ അനുസരിച്ച് കാര്യമായി പരിശോധിച്ചുതുടങ്ങി. ലൈബ്രറിയിൽ ഇരുന്ന് പുസ്തകങ്ങൾ പരതുന്ന സ്വഭാവം എൻ്റെ തുണയ്ക്കെത്തി. ഒറ്റ കേസിലും രേഖകൾ പൂർണ്ണമായിരുന്നില്ല. അന്നീ ആധാറൊന്നുമില്ല. റേഷൻ കാർഡ് , വോട്ടേർസ് ലിസ്റ്റ്, യൂട്ടിലിറ്റി ബില്ലുകൾ, ഇത്യാദി…. പലപ്പോഴും ഡോക്കുമെൻ്റ്സ് വീണ്ടും സമർപ്പിക്കേണ്ടിവന്നു. ഞാനൊരിക്കലും ഒരു ചുവടും പിന്നിലേക്കു വെച്ചില്ല. പിന്നെ ഇതൊക്കെ കമ്പ്യൂട്ടറിലേക്കു ഫീഡു ചെയ്യുന്ന പണി എൽസീടേയും.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ രണ്ടു കാര്യങ്ങൾ ഞാൻ മനസ്സിലാക്കി.

ഒന്ന്: ശങ്കരേട്ടനെക്കൊണ്ട് ഒരു കാര്യവും നേരേ ചൊവ്വേ മുഴുമിക്കാൻ പറ്റുന്നില്ല. പുള്ളി റെഫറു ചെയ്യുന്ന പല കേസുകളും ഒന്നൂടി പരിശോധിക്കുമ്പോൾ റിജക്ക്റ്റ് ചെയ്യാറാണ് പതിവ്. രണ്ട്. എൽസി. ബോസ് അവളെയെടുത്തിട്ടു കുടയുന്നതിൽ ഒരത്ഭുതവും വേണ്ട. ഒരു സ്വപ്നജീവിയാണവൾ. എന്തു ചെയ്താലും… ഫയലിങ്ങാവട്ടെ, റെക്കോർഡ് കീപ്പിങ്ങാവട്ടെ, ടൈപ്പിങ്ങാവട്ടെ… മുഴുവനും തെറ്റുകളും പ്രശ്നങ്ങളുമാണ്. അപ്പോൾ നമ്മടെ ഗൗരിയമ്മേടെ (ഞാനവരെ മനസ്സിൽ അങ്ങിനെ നാമകരണം ചെയ്തിരുന്നു) ഒരു നല്ല ഭാഗം സമയം പോവുന്നത് ഈ തെറ്റുകൾ തിരുത്താനാണ്!