ഗൗരി എന്ന സ്ത്രീയും ഞാനും 4

ആ കണ്ണുകൾ ഇത്തിരി മൃദുവായി. ശങ്കരൻ സർ! കിഴവൻ പിടഞ്ഞുകൊണ്ടെണീറ്റു.

യെസ് മാം.

കേശവനെ കാൻ്റീനിൽ കൊണ്ടുപോയി ഒരു ചായ വാങ്ങിക്കൊടുത്താട്ടെ.

പെണ്ണുങ്ങൾ അകത്തേക്കും ഞങ്ങൾ വെളിയിലേക്കും നീങ്ങി.

ബേസ്മെൻ്റിലെ തരക്കേടില്ലാത്ത കഫെയിൽ ചെന്നിരുന്നപ്പോൾ ശങ്കരേട്ടൻ (എന്തോ അങ്ങനെ വിളിക്കാനാണ് തോന്നിയത്) ഒന്നയഞ്ഞു. കണ്ണുകളിലെ ക്ഷീണവും പരവേശവും കുറഞ്ഞപോലെ. മുഖത്തൊരു ജീവൻ വന്നു.

ചെക്കൻ വന്നു. ഞാനൊരു ബ്ലാക്ക് കോഫിക്കു പറഞ്ഞു. ശങ്കരേട്ടൻ ചായയ്ക്കും.

മോനെത്ര ദിവസം കാണും? സ്വാഭാവികമായ ടോൺ. സത്യം പറഞ്ഞാൽ എന്നെ മോനേ എന്നാരും വിളിച്ചതോർമ്മയില്ല! ഞാൻ ശങ്കരേട്ടനെ ഒന്നു സൂക്ഷിച്ചു നോക്കി. വെളുത്ത കുറിയ മനുഷ്യൻ. ബാക്കിയുള്ള മുടി മുക്കാലും നരച്ചിരിക്കുന്നു.

മാക്സിമം എട്ടാഴ്ച്ച. ഞാൻ ആവി പറക്കുന്ന കടുപ്പമുള്ള കട്ടൻകാപ്പി ഒരിറക്കു കുടിച്ചു. ശങ്കരേട്ടൻ ഈ ബാങ്കിൽ ചേർന്നിട്ട് കൊറേനാളായോ?

പുള്ളി മന്ദഹസിച്ചു. ഈ ബാങ്കു തന്നെ തുടങ്ങിയിട്ട് മൂന്നു വർഷമേ ആയിട്ടൊള്ളൂ. അതിനു മുൻപ് ഇരുപത്തിയൊമ്പതു വർഷം ഞാനിവരുടെ ചിട്ടിക്കമ്പനിയിലാരുന്ന്. ടൈപ്പിസ്റ്റും, സ്റ്റെനോയുമൊക്കെയായി തൊടങ്ങിയതാ. അന്നത്തെ മൊതലാളി മാത്തച്ചനാരുന്ന്. ഒരിക്കലും കള്ളം കാട്ടാത്ത ആളാരുന്ന്. ചുറ്റിലുമുള്ളോര് ഡെപ്പോസിറ്റു ചെയ്യണവർക്ക് വല്ല്യ പലിശ കൊടുത്തു വളരുമ്പോഴും മൊതലാളി ബാങ്കിനേക്കാളും ഒരിത്തിരിമാത്രം പലിശ കൂട്ടിയാരുന്ന് കൊടുത്തത്. അതേ പോലെ സ്വർണ്ണമോ വസ്തു വകകളുടെ ആധാരങ്ങളോ പണയം വെക്കാൻ വരുന്ന പാവങ്ങളോട് കൊള്ളപ്പലിശയൊന്നും ഈടാക്കത്തുമില്ല. അതുകൊണ്ടെന്നാ! കൂണു പോലെ മൊളച്ചുവന്ന ഫിനാൻസ് കമ്പനികള് ഈയാമ്പാറ്റകളേപ്പോലെ എരിഞ്ഞൊടുങ്ങിയപ്പഴ് നമ്മടെ കമ്പനി ഇത്രേം നാളു കഴിഞ്ഞും പുരോഗമിക്കുവല്ലേ!

പിന്നെന്തിനാ ബാങ്കു തൊടങ്ങിയത്? എൻ്റെ താല്പര്യം വർദ്ധിച്ചു. ഭാവിയിൽ എൻ്റെ കളിയിടമാണ്. ഇതാ മൈതാനത്തു നിന്നും നേരിട്ട് കമൻ്ററി!

അത് മോനേ! ഇപ്പഴത്തെ ബോസ് രവി മാത്തനാണ്. അപ്പനേക്കാളും തലയും ഹൃദയോമൊള്ള ആളാണ്. അന്നാമ്മേടത്തീടെ… അമ്മച്ചീടെ ഗൊണോമൊണ്ടേ. മാറണ നാട്ടിൻ്റെയൊപ്പം നമ്മളും മാറണംന്ന് പുള്ളിയാ തീരുമാനിച്ചത്. ഇപ്പോ ഈ പ്രൈവറ്റ് ബാങ്കുകൾടെ നിയമങ്ങള് കൊറച്ചൂടി നന്നാക്കി.

ഗൗരി മാഡത്തിനെ നേരത്തേ അറിയാരുന്നോ?

ഗൗരി മോള്. അന്ന് ചിട്ടിക്കമ്പനീല് വരുമ്പോഴ് സി എ ഇൻ്ററു കഴിഞ്ഞാരുന്ന്. … പെട്ടെന്നങ്ങേര് വാച്ചിൽ നോക്കി.

മോനേ! അരമണിക്കൂറായി. പുള്ളി ചായ കുടിച്ചു തീർത്തു. പോയാലോ?

ഞാനും കാപ്പി ഒരിറക്കൂടി കുടിച്ചിട്ടെണീറ്റു.

തിരികെയെത്തിയപ്പോൾ ഡിപ്പാർട്ട്മെൻ്റിലെ അന്തരീക്ഷം ശോകമൂകമായിരുന്നു. എൽസിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ!

ഞാൻ സീറ്റീൽ പോയിരുന്നു.

വന്നാലുടനെ ഇയാളോട് ചെല്ലാൻ മാഡം പറഞ്ഞിട്ടുണ്ട്. ആ പെണ്ണിരുന്നു വിക്കി.

എൻ്റെ പേര് കേശവൻ എന്നാണ് കേട്ടോ. “ഇയാൾ” അല്ല. ഞാൻ സൗമ്യമായി പറഞ്ഞിട്ട് അവളെ നോക്കിച്ചിരിച്ചു.

എൽസിയും അറിയാതെ മന്ദഹസിച്ചുപോയി…

ഞാനെണീറ്റകത്തേക്ക് നടന്നു. ആ പിന്നേ… അവളുടെയടുത്തെത്തിയപ്പോൾ ഒന്നു കുനിഞ്ഞു… ഇയാള് ചിരിക്കുമ്പഴാണ് കരയുന്നതിനേക്കാൾ ഭംഗി. അവളന്തം വിട്ടുകാണണം. അതിനേക്കാളും അന്തം വിട്ടത് ഞാനാണ്! ഒരു പെണ്ണിനോടും ഇന്നേവരെ ഈ കേശവൻ മുകുന്ദൻ കിന്നാരം പറഞ്ഞ ചരിത്രമില്ല!

കാബിന് രണ്ടു വാതിലുകളുണ്ടായിരുന്നു. ഉള്ളിലെ കതകുകൾ തുറന്നിരുന്നു. സ്പ്രിങ്ങു പിടിപ്പിച്ച ഹാഫ് ഡോറു തുറന്നു ഞാൻ അകത്തേക്കു കടന്നു.

ഗൗരി മാഡം ഏതോ ഫയലു തുറന്ന് വായിക്കുകയായിരുന്നു. ഞാൻ വന്നതറിഞ്ഞ് ഫയലിൽ നിന്നും മുഖമുയർത്താതെ എതിരേയുള്ള കസേരയിലേക്ക് കൈ ചൂണ്ടി. ഞാനിരുന്നു.

രണ്ടു മിനിറ്റ് കേശവൻ. ആ കണ്ണുകളുയർന്നു. എന്നെയൊന്നുഴിഞ്ഞിട്ട് പിന്നെയും താണു.

ആ നീണ്ട മൂക്കൂം കൊഴുത്ത മുടിയും നീളമുള്ള കൺപീലികളും ആകർഷണീയമായ മുഖവും നോക്കി ഞാനിരുന്നു. സമയം ചെലവഴിക്കാൻ ഇതിലും നല്ല വഴി വേറെയുണ്ടോ കോമ്രേഡ്സ്?