“എന്നിട്ട്…” ധൃതിയില്‍ ഞാൻ ചോദിച്ചു. അപ്പോ അണ്ണനാണ് തുടര്‍ന്നത്—,
“ഞാൻ മല്ലികയെ കൂട്ടിക്കൊണ്ടു എന്റെ ആളൊഴിഞ്ഞ വീട്ടിലേക്കാണ് പോയത്. കുറച്ചു ദിവസത്തേക്ക് എന്റെ ബന്ധുക്കള്‍ ഞങ്ങളുടെ കൂടെ വന്നു താമസിച്ചു. ശേഷം അവർ പോയി. ഒരു മാസം കഴിഞ്ഞ് കുഞ്ഞമ്മയ്ക്ക് ഞാൻ ഡിവേർസ് നോട്ടീസ് അയച്ചു. എന്തോ ഭാഗ്യത്തിന് ഡിവോർസും കിട്ടി. ഞാനും മല്ലികയെ കല്യാണം കഴിച്ചു. എന്റെ ആരോഗ്യം വഷളായിരുന്നത് കൊണ്ട് പ്രതികാരം ചെയ്യാനുള്ള മനസ്സ്സ്ഥിതി ഇല്ലായിരുന്നു. എന്റെ കഴിവ് കേടും വിധിയേയും പഴിച്ച് കൊണ്ട് ഞങ്ങൾ അവിടെ ജീവിക്കാൻ തുടങ്ങി. ഉള്ളില്‍ പക എപ്പോഴും കത്തികൊണ്ടിരുന്നു. എന്നെങ്കിലും സന്ദര്‍ഭം നോക്കി പ്രതികാരം ചെയ്യാൻ ഞാൻ തീരുമാനിച്ചിരുന്നു. പക്ഷേ മല്ലികയുടെ കൂടെ ജീവിക്കാൻ തുടങ്ങിയപ്പോ ഒരു സമാധാനം കിട്ടിയിരുന്നു. ഒരു ചെറിയ കമ്പനിയിൽ സെക്യൂരിറ്റി സൂപ്പർവൈസറായി ജോലി ചെയ്യാൻ തുടങ്ങി. ഞങ്ങൾ കല്യാണം കഴിച്ചിട്ട് പതിനാറ് വർഷങ്ങൾ വേഗം ഉരുണ്ടോടി.
അത്രയും പറഞ്ഞിട്ട് അണ്ണൻ എന്റെ കണ്ണില്‍ നോക്കി പുഞ്ചിരിച്ചു.
“അങ്ങനെ, നാലു വര്‍ഷം മുമ്പ്, ഒരു രാത്രി വാതിലിൽ മുട്ടുന്നത് കേട്ട് ഞാൻ ചെന്ന് വാതിൽ തുറന്നു. പുറത്ത് ഒരു ചെറുപ്പക്കാരൻ നില്‍ക്കുന്നത് കണ്ടു. എന്തു വേണമെന്ന് ഞാൻ അവനോട് ചോദിച്ചു. അപ്പോ — ‘എന്റെ പേര് റൂബിന്‍. എനിക്ക് നിങ്ങളോട് ഗൗരവമേറിയ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്’ എന്ന് ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു. സാധാരണയായി എന്നെ ആദ്യമായി കാണുന്നവര്‍ എന്റെ ആറര അടി പൊക്കവും മസിലും കണ്ട് ഒന്ന് ഭയപ്പെടുന്നതാണ് പതിവ്… എന്റെ കണ്ണില്‍ അധികം ആരും നോക്കാറില്ല. പക്ഷേ ഒരു കൂസലുമില്ലാതെ അവന്‍ എന്റെ കണ്ണില്‍ നോക്കിയാണ് സംസാരിച്ചത്. ഞാൻ അവനെ അകത്തേക്ക് ക്ഷ—”
അന്നേരം പെട്ടന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ട് സാമുവേല്‍ അണ്ണൻ ഉടനെ നിശബ്ദനായി. ഞങ്ങൾ മൂന്നുപേരും പരസ്പ്പരം നോക്കി.
“ഇത് റൂബിന്‍ തന്നെ…” അണ്ണൻ ഡോറിനെ നോക്കി പൊട്ടിച്ചിരിച്ചു.
“അവനെ കുറിച്ച് അത്താൻ വായ് തുറന്നില്ല, അപ്പോഴേക്കും അവന്‍ ഇവിടെ എത്തിക്കഴിഞ്ഞു.” ചേച്ചി പുഞ്ചിരിച്ചു.
എന്റെ ചുണ്ടിലും പെട്ടന്ന് ചിരി വിടര്‍ന്നു. ഉള്ളിൽ സന്തോഷം നിറഞ്ഞു. ഞാൻ എഴുനേറ്റ് ഓടി. വേഗം വാതില്‍ തുറന്നു നോക്കി.
“ഹോ.. എന്തു തണുപ്പ്…!!” റൂബി ചേട്ടൻ വേഗം അകത്തു കേറി വാതിൽ അടച്ചു. എന്നിട്ട് ഞങ്ങൾ മൂന്ന് പേരെയും നോക്കി പുഞ്ചിരിച്ചു.
ചേട്ടന്റെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു. കിടന്നതും ഉറങ്ങും എന്നപോലെ കണ്ണുകളിൽ ഭാരം കണ്ടു.
ഞാൻ ചേട്ടനെ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ട് ചേട്ടൻ പിന്നെയും പുഞ്ചിരിച്ചു. ചേട്ടന്റെ ആ പുഞ്ചിരിയെ എന്റെ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുക്കാൻ ഞാൻ കൊതിച്ചു.
“വാ, വന്നിരിക്ക് റൂബി.” മല്ലിക ചേച്ചി ക്ഷണിച്ചു.
“ആ ഫ്ലാസ്ക്കിൽ ചായ ഉണ്ടോ മല്ലി ചേച്ചി?” ചേട്ടൻ ചോദിച്ചു കൊണ്ട് അങ്ങോട്ട് നടന്നതും ഞാനും കൂടെ ചെന്നു.
“ചായ തീര്‍ന്നു. നി ഇരിക്ക് ഞാൻ ചായ ഇപ്പൊ റെഡിയാക്കാം.” ചേച്ചി വേഗം എഴുനേറ്റ് അടുക്കളയില്‍ പോകാൻ തുടങ്ങി.
“വേണ്ട ചേച്ചി. ചായ ഒന്നും ഉണ്ടാക്കേണ്ട. ഞങ്ങൾ ഇപ്പൊ പോകും. എനിക്ക് വല്ലാത്ത ക്ഷീണം… എനിക്ക് നന്നായൊന്ന് ഉറങ്ങണം…” ചേട്ടൻ അണ്ണനേയും ചേച്ചിയേയും നോക്കി പറഞ്ഞു.
“പോയ കാര്യം എന്തായി..?” അണ്ണൻ ചോദിച്ചു.
“ഞാൻ ചെല്ലും മുമ്പ് പോലീസ് എത്തി. പൊലീസിനെ കണ്ടതും അവന്മാരുടെ ബോധം തിരിച്ചു വന്നു. പിന്നെ അവർ മര്യാദയ്ക്ക് ആംബുലന്‍സിൽ കേറി. ആര്‍ക്കും പരാതി ഇല്ലാത്തത് കൊണ്ട് പോലീസ് അധികം ഇടപെട്ടില്ല. എനിക്ക് അറിയാവുന്ന പോലീസ് ആയിരുന്നു, അതുകൊണ്ട് പോലീസിനെ വേഗം ഒഴിവാക്കാൻ കഴിഞ്ഞു. ആശുപത്രിയിൽ നിന്നും തിരികെ വന്നതും സ്ഥലം കാലിയാക്കാൻ അവന്മാരോട് ഞാൻ പറഞ്ഞിട്ടുണ്ട്. ആ പ്രശ്‌നം തീര്‍ന്നു.”
