“എനിക്കൊന്നും അറിയില്ല…” ചേട്ടൻ പറഞ്ഞു.
“പിന്നെ നിനക്ക് എന്നാണ് ജോയിൻ ചെയ്യേണ്ടത്..?” മിനി ചോദിച്ചു.
അങ്ങനെ അവരോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. ഇന്നു രാത്രി ഇവിടെ നിന്ന് തിരിക്കുന്ന കാര്യവും പറഞ്ഞു.
“ഹൈ ഡാലിയ, ഹലോ പ്രോ..” പെട്ടന്ന് രാഹുല്‍ ചേട്ടന്റെ ശബ്ദം ഫോണിലൂടെ ഭയങ്കര ഉച്ചത്തില്‍ കേട്ടു. “ഞങ്ങൾ എല്ലാവരും ഇപ്പൊ നമ്മുടെ പട്ടാളക്കാരന്റെ വീട്ടിലാണ്. നാളെ വൈകിട്ട് നാലു മണിക്ക് ഇവിടെ നിന്ന് ഞങ്ങൾ തിരിക്കും.. നേരെ നിങ്ങളുടെ വീട്ടിലേക്ക്. ഞങ്ങൾ എട്ടുപേരും ഉണ്ടാവും. ഞങ്ങളുടെ കുട്ടികളെയും കൂട്ടി വരുന്നുണ്ട്. പിന്നെ ഞങ്ങൾ വരുന്ന കാര്യം ഞങ്ങൾ തന്നെ അങ്കിള്‍, ആന്റി, വല്യമ്മ, വല്യച്ചനോടും വിളിച്ചു പറഞ്ഞോളാം, കേട്ടോ.”
“എടാ കള്ളന്മാരെ, അപ്പോ നിങ്ങൾ എല്ലാവരും കൂടി നിങ്ങളുടെ ബിസിനസ്സ് കാര്യം തീരുമാനിച്ച് ഉറപ്പിച്ചു അല്ലേ..!!” പെട്ടന്ന് ചേട്ടൻ പറഞ്ഞതും അപ്പുറത്ത് ചിരി കേട്ടു.
“എല്ലാം നേരിട്ട് കാണുമ്പോ വിശദമായി പറയാം, ബ്രോ. അതുവരെ ക്ഷമിക്ക്. എന്നാ ബൈ.” ഫ്രാന്‍സിസ് ചേട്ടൻ പറഞ്ഞിട്ട് കോൾ കട്ടാക്കി.
ഒന്നും മനസ്സിലാവാതെ ഞാൻ ചേട്ടനെ നോക്കി. “അവരുടെ എന്തു ബിസിനസ്സ് കാര്യം…?”
“നാട്ടില്‍ വച്ച് അവന്മാര് നാലു പേരും ബിസിനസ്സ് എങ്ങനെ നടത്തണം എന്ന് വിശദമായി എന്നോട് ചോദിച്ചായിരുന്നു.” ചേട്ടൻ റോഡിൽ നോക്കി പറഞ്ഞു.
“ചേട്ടനോട് എന്തിനാ അവർ അതൊക്കെ ചോദിച്ചത്..?”
“ഞാൻ പലതരത്തിലുള്ള ബിസിനസ്സ് ചെയ്യുന്നു എന്ന് അറിഞ്ഞ ശേഷമാണ് അവർ ചോദിച്ചത്. ഞാനും പറഞ്ഞു കൊടുത്തു. അതിനുശേഷം ഇടക്കിടക്ക് ഓരോ സംശയങ്ങളും ചോദിച്ച് വിശദീകരണങ്ങളും അവർ ആവശ്യപ്പെട്ടിരുന്നു. അവർ പോയ ശേഷവും എനിക്ക് കോൾ ചെയ്ത് ഒരുപാട് കാര്യങ്ങൾ തിരക്കിയിരുന്നു. ഞാൻ എല്ലാ വിവരങ്ങളും പറഞ്ഞു കൊടുത്തു. നീലഗിരിയിൽ അവർ എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയാല്‍ അവര്‍ക്ക് വേണ്ട സപ്പോര്‍ട്ട് ചെയ്യാൻ കഴിയുമോ എന്നും അവർ ചോദിച്ചായിരുന്നു.”
“ധനസഹായം ആണോ…?”
“അല്ല. കാശൊക്കെ അവർ അറേഞ്ച് ചെയ്തോളും. ഇത് അവര്‍ക്ക് അറിയാത്ത നാടും ബിസിനസ്സും അല്ലേ, അതുകൊണ്ട് ഈ നാടും, പിന്നെ ചെയ്യാൻ ഉദ്ദേശിക്കുന്ന ബിസിനസ്സിനെ കുറിച്ചുള്ള എക്സ്പീരിയൻസ് കിട്ടുന്നത് വരെ ഞാൻ അവരുടെ കൂടെ നിന്ന് സഹായിക്കണം പോലും.”
“ചേട്ടൻ എന്തു മറുപടി കൊടുത്തു…?”
“അവരൊക്കെ നല്ലവരാണ്. അവർ എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് ഞാൻ ഓക്കെ പറഞ്ഞു. പക്ഷേ ഇത്രയും പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് ഞാൻ കരുതിയില്ല.”
“അപ്പോ അവർ എല്ലാവരും നീലഗിരിയിൽ വന്ന് സെറ്റില്‍ അവാനാണോ പ്ലാൻ..??!” ചേട്ടനോട് ഞാൻ ചോദിച്ചു. ശെരിക്കും എനിക്ക് സന്തോഷമാണ് തോന്നിയത്.
“ആയിരിക്കാം. എന്തായാലും അവരുടെ പ്ലാൻ എന്താണെന്ന് നാളെ അറിയാം.” ചേട്ടൻ ചിരിച്ചു. “അത് പോട്ടെ. നമുക്ക് ഒന്ന് ചുറ്റി കറങ്ങിയാലോ…?” ചേട്ടൻ ചോദിച്ചതും എന്റെ കണ്ണുകൾ വിടര്‍ന്നു വലുതായി.
“ഞാൻ റെഡി…” സന്തോഷത്തോടെ ഞാൻ പറഞ്ഞു.
***************
ഡീർ പാർക്കും, മുദുമലൈ പാർക്കും, ബോട്ട് ഹൌസും, ദൊഡ്ഡബെട്ട പീക്കും ചുറ്റി കണ്ടു എൻജോയ് ചെയ്തപ്പഴേ അഞ്ചു മണി കഴിഞ്ഞിരുന്നു. അതുകഴിഞ്ഞ് ബൊട്ടാനിക്കൽ ഗാർഡനിലും കേറി, അത് ആറര വരെ മാത്രമേ തുറന്നിരിക്കുകയുള്ളു. അതുകൊണ്ട് ആറരയ്ക്ക് അവിടെ നിന്നും ഇറങ്ങി. പിന്നീട് ഞങ്ങൾ ചെറിയച്ചെറിയ പാര്‍ക്കും പൂന്തോട്ടത്തിലും എല്ലാം പോയി. ശേഷം വണ്ടിയില്‍ തന്നെ ചുറ്റി കറങ്ങി ഒരുപാട് നല്ല സ്ഥലങ്ങള്‍ ചേട്ടൻ കാണിച്ചു തന്നു. അവസാനം, രാത്രി വലിയൊരു ഹോട്ടലിൽ കേറി കഴിച്ച ശേഷമാണ് വീട്ടിലേക്ക് തിരിച്ചത്.
സത്യത്തിൽ എന്റെ മനസ്സ് നിറഞ്ഞിരുന്നു. മാനും, ആനയും, പല തരത്തിലുള്ള പൂക്കളും, മറ്റു കാഴ്ചകളും ഒക്കെ കണ്ടത് കൊണ്ടുമാത്രം അല്ല, എവിടെ ചെന്നാലും ചേട്ടന്റെ കൈയും പിടിച്ചു നടന്നു കൊണ്ട് ഓരോന്ന് കാണാന്‍ കഴിഞ്ഞത് കൊണ്ടുമാണ് മനസ്സ് നിറഞ്ഞത്.
