“”ഞാൻ അനികയെ കാണാൻ വന്നതാ”” തല താഴ്ത്തി ഞാൻ പറഞ്ഞപ്പോൾ അത് വരെ ശബ്ധിച്ചവരെല്ലാവരും മിണ്ടാതെ നിന്നു. അങ്കിയുടെ അച്ഛനും അമ്മയും അതുകേട്ടു ഞെട്ടി അവളെ നോക്കി. അവളെ കാണാതായപ്പോൾ അവർ രണ്ടു പേരും റൂമിലേക്ക് അവളെ തിരഞ്ഞു പോയി.
“”നീയെന്തിനാ ഈ നേരത്തു അവളെ കാണുന്നെ..”” ചെറിയമ്മാവൻ ചോദിച്ചു. എല്ലാവരുടെയും കണ്ണുകളും കാതുകളും എന്റെ നേർക്കായി..
“”ഞങ്ങൾ ഇഷ്ടത്തിലാ “” തലയുയർത്താതെ ഞാനതു പറഞ്ഞപ്പോൾ അമ്മ എണീറ്റ് വന്നു.
“”പക്ഷെ ആ ഓടിപ്പോയ പെണ്ണെതാ, അതെന്തായാലും അനികയല്ല “” ചെറിയമ്മായി വീണ്ടും ചോദ്യങ്ങൾ ചോദിച്ചു..
“”അതെനിക്കറിയില്ല “” തലയുയർത്തി ഞാൻ പറഞ്ഞു. ആ ഒരു ചോദ്യം എന്റെ മനസിലും ഉണ്ടായിരുന്നു..
“”അവന്റെ അഭിനയം കണ്ടില്ലേ, അനികയെവിടെ..”” അമ്മാവന്മാർ കലിപ്പിലാണ്. അവർ അനികയെ തിരഞ്ഞു.. അപ്പോഴേക്കും കരഞ്ഞുകലങ്ങിയ മുഖവുമായി അങ്കിയും അവളുടെ അച്ഛനും അമ്മയും വന്നു.
“”ഇവൻ പറയുന്നത് സത്യമാണോ? നിന്നെ കാണാനാണോ ഇവൻ വന്നേ? “” ചെറിയമ്മായി ദേഷ്യത്തിൽ അവളെ പിടിച്ചു ചോദിച്ചു.. അവളുടെ മറുപടിക്കായി എല്ലാവരും കാത്തു നിൽക്കെ അവൾ അവളുടെ അച്ഛനെയും അമ്മയേയും നോക്കി.
“”അല്ല “” കണ്ണുനീർ പൊഴിച്ചു കൊണ്ടു അവൾ പറഞ്ഞു.. ഒരിടി മുഴക്കം പോലെയായിരുന്നു ഞാനതു കേട്ടത്.
“”അപ്പൊ നിന്നെ കാണാനല്ല ഇവൻ വന്നത് എന്നാണോ പറയുന്നേ “” ദേവകിയമ്മയുടെ ചോദ്യത്തിൽ എല്ലാവരും അവളെ നോക്കി.
“”അല്ല, എന്നെ കാണാനല്ല “” അതുകേട്ടു തളർന്നു പോയ ഞാൻ അവളുടെ അടുത്തേക്കൊടി.
“”അങ്കി, നീയെന്തായിങ്ങനെ പറയുന്നേ.. പ്ലീസ് സത്യം പറയെടീ “” കരഞ്ഞു കൊണ്ടു ഞാനവളുടെ മുമ്പിൽ കേണ് പറഞ്ഞു.. പക്ഷെ അവൾ ചെവികൊണ്ടില്ല..
വീണ്ടും വീണ്ടും ഞാൻ അവളോട് അപേക്ഷിച്ചു.. കാര്യമില്ലെന്നു മനസിലായ ഞാൻ എല്ലാവരുടെയും മുമ്പിലിരുന്നു കരഞ്ഞു..
“”ഇങ്ങനെയൊരു സംഭവം ഈ തറവാട്ടിൽ ഉണ്ടായിട്ടേയില്ല.. കണ്ട പെണ്ണുങ്ങളെയും വിളിച്ചു കേറ്റി.. ശേ “” അമ്മാവന്മ്മാർ അത് പറഞ്ഞപ്പോൾ എല്ലാവരും ഞാനൊരു വൃത്തികെട്ടവനാണെന്ന് ശരി വച്ചു.
ഇനിയീ തറവാട്ടിൽ എങ്ങനെ നിൽക്കും. കുട്ടികളെ എന്ത് വിശ്വസിച്ചു നിർത്തും.. ഇങ്ങനെയുള്ള ചോദ്യങ്ങളുയർന്നപ്പോൾ കണ്ണീരു തുടച്ചു കൊണ്ടു എണീറ്റ് വന്ന അമ്മ എന്റെ കൈകൾ പിടിച്ചു ദേഷ്യത്തോടെ അമ്മയുടെ മുറിയിലേക്ക് നടന്നു. എല്ലാവരും അതും ഇതും പറഞ്ഞു പിരിഞ്ഞു..
നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ ഞാൻ എന്നെ നോക്കുന്ന അങ്കിയെ കണ്ടു. കണ്ണീരിൽ കുതിർന്ന അവളുടെ അപ്പോഴത്തെ മുഖം കണ്ടപ്പോൾ ആദ്യമായി എനിക്കവളോട് വെറുപ്പ് തോന്നി.. അവൾ കാണെ കാർകിച്ചു തുപ്പി ഞാൻ തല തിരിച്ച് നടന്നു.
മുറിയിലെത്തിയ എന്നെ അമ്മ ഒരുപാട് തല്ലി.. കയ്യിൽ കിട്ടിയതെല്ലാമെടുത്തു തല്ലി.. ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ഞാനെല്ലാം ഏറ്റു വാങ്ങി. എന്റെ ശബ്ദം ആ മുറിയിലും വീട്ടിലും മുഴങ്ങി നിന്നു. പ്രകമ്പനം പോലെ..
————————————————————————-
മോനെ ….. സ്നേഹത്തോടെയുള്ള ആ വിളി കാതുകളെ തഴുകിയപ്പോൾ ഓർമകളുടെ മുറ്റത്തു നിന്നും ഞാൻ തിരിച്ചു വന്നു.. ഗേറ്റിലെ കമ്പി അമർന്നു നിന്ന പാടുകളുള്ള മുഖവുമായി ഞാൻ തിരിഞ്ഞു നോക്കി.. കല്ല്യാണിയമ്മ!! എന്റെ മുഖം കണ്ടതും അവരുടെ മുഖത്തു സന്തോഷം ഞാൻ കണ്ടു.. ഉതിർന്നു വന്ന കണ്ണീരുകളെ തുടച്ചു ഞാൻ അവരെയും കൂട്ടി തറവാട്ടിലേക്കു നടന്നു. ദേവകിയമ്മയുടെ കയ്യിൽ നിന്നും 500 രൂപ വാങ്ങി അവർക്കു കൊടുത്തു.. ആദ്യമായി കരഞ്ഞു കൊണ്ടവർ നന്ദി പറഞ്ഞു പോയി.. പടി വാതിൽക്കലെത്തിയപ്പോൾ ആ കണ്ണീരുകൾ മാഞ്ഞു വലിയൊരു ചിരിയുമായി അവർ മടങ്ങി..
“”ഇങ്ങനെയൊക്കെ നല്ല ശീലം ള്ളത് നല്ലതാ സഞ്ചൂട്ടാ “” ഞാൻ അവർക്ക് പൈസ കൊടുത്തതിഷ്ടപ്പെട്ട അച്ഛമ്മ ദേവകിയമ്മ പറഞ്ഞു.
