ടേബിളിലേക്ക് കൊണ്ടുവച്ച വെള്ളയരി ചോറും മോര് കറിയും മാമ്പഴ പുളിശ്ശേരിയും കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി. ആർത്തിയോടെ കഴിച്ചു അവസാനം വിരലുകൾ ഊമ്പിയെടുക്കുന്നത് വരെ ദേവകിയമ്മയും വിലാസിനിയും എന്നെ നോക്കികൊണ്ടേയിരുന്നു..
“”എന്ത് തീറ്റയാ സഞ്ജു..എത്ര വേഗത്തിലാ നീ കഴിച്ചേ. പഴയ സ്വഭാവത്തിന് ഒരു മാറ്റൊല്ല “” ഒരു ചിരിയോടെ എന്നെ നോക്കി ദേവകിയമ്മ ചോദിച്ചു..
“”ഇത്രേം രുചിയുള്ള ഭക്ഷണം കഴിച്ചിട്ട് നാളെത്രെയായെന്നറിയോ അച്ഛമ്മയ്ക്ക് “” ഒരു ഗ്ലാസ് വെള്ളവും കുടിച്ചു നല്ലൊരു എമ്പക്കവും വിട്ടു ഞാൻ ചോദിച്ചു.
“”ഇനിയൊന്നുറങ്ങണം “” കസേരയിൽ നിന്നെഴുനേറ്റ് ഞാൻ പറഞ്ഞു..
“”ഉറങ്ങെ, ഇതാപ്പോ നന്നായെ, സഞ്ജുട്ടന് അറിയാലോ ഇവിടെ ഭക്ഷണം കഴിഞ്ഞാൽ കുറച്ചു നടക്കണം എന്നിട്ടേ ഉറങ്ങാൻ പാടുള്ളു.. പഴയതൊക്കെ മറന്നൊ നിയ്യ് “”
“”ഇന്ന് വന്നല്ലേയുള്ളു ദേവകി.. ഞാനൊന്നു കിടക്കട്ടെ “” ഞാനവരുടെ താടിക്ക് പിടിച്ചു പറഞ്ഞു. പേര് വിളിച്ചതിനു രണ്ടടിയും വാങ്ങി ഞാൻ റൂമിലേക്ക് നടന്നു.
കിടക്കുമ്പോൾ ഫാമിലി ഗ്രൂപ്പിൽ ഒരു മെസ്സേജ് ചെയ്തു. കാര്യങ്ങളൊക്കെ ചർച്ച ചെയ്തു.. രണ്ടു ദിവസത്തിനുള്ളിൽ എല്ലാവരും വരും.. സാധനങ്ങൾ ഒരുപാട് വാങ്ങാനുണ്ട്.. ഇവിടെ തല്ക്കാലം കൂട്ടുകാർ ഇല്ലാത്തോണ്ട് വിലാസിനിചേച്ചിയെ കൂട്ടാം.. ഉള്ള കൂട്ടുകാരൊക്കെ എവിടെയാണെന്ന് തമ്പുരാന് മാത്രമേ അറിയൂ..
വൈകുന്നേരം എണീറ്റ് ഒന്നു നടക്കാൻ തീരുമാനിച്ചു.. പഴയ കാലമാണെങ്കിൽ ഒരുപാട് പറമ്പുണ്ടായിരുന്നു ഇപ്പോളതുമില്ല.. ഞങ്ങളെപ്പോഴും ഇരിക്കാറുള്ള ഒരു ചാമ്പക്ക തോട്ടം ഉണ്ടായിരുന്നു. ആ സ്ഥലം വിറ്റതോട് കൂടി അവയൊക്കെ മുറിച്ചു കളഞ്ഞിരിക്കുന്നു.
പുറത്തിറങ്ങി ഞങ്ങളുടെ കവലയിലേക്ക് നടന്നു.. ആ ചായക്കടക്കും പലചരക്കു കടക്കും ഒരു മാറ്റവുമില്ല. ഇന്നും അതുപോലെ.. വലിയ മാവിന്റെ ചുറ്റും കെട്ടിയ ഇരിപ്പിടത്തിൽ ഇപ്പോൾ രണ്ടു നായ്ക്കൾ കിടന്നുറങ്ങുന്നു. അന്നാണെങ്കിൽ ഇരിക്കാൻ സ്ഥലമുണ്ടാവില്ല. വീതി കുറഞ്ഞ പാടവരമ്പിലൂടെ വയലിനെ സാക്ഷിയാക്കി ഞാൻ നടന്നു.. ചില ദേശാടന പക്ഷികൾ വട്ടമിട്ട് പറക്കുന്നതല്ലാതെ കൃഷിയൊന്നും നടന്നതായി കാണുന്നില്ല..
നടന്നു നടന്നു ഓർമകളുറങ്ങുന്ന വിദ്യാലയത്തിന്റെ പടിവാതില്കലെത്തിയപ്പോൾ അറിയാതെന്റെ കണ്ണുനിറഞ്ഞു.. നിലത്തു വീണ കണ്ണീരിൽ ചവിട്ടി അടച്ചിട്ട ഗേറ്റിൽ പിടിച്ചു ഞാൻ ആ ക്ലാസ്സ് മുറികളിലേക്ക് നോക്കി… ഞങ്ങളോടി കളിച്ച മുറ്റം.. വലിയ മാവുകൾ.. നാല് പേർ ഒരുമിച്ചിരിക്കുന്ന ഇരിപ്പിടം.. അറിയാതെയെന്റെ പഴയകാല ഓർമ്മകൾ മനസ്സിലേക്കോടിവന്നു..
———————————————————————
ക്ലാസ്സ് കഴിഞ്ഞ് പോകുന്നതിന്റെ തിരക്കിലാണ് പടവാരം കോളേജ് .. കാലങ്ങളുടെ പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനം. ആങ്ങളയുടെയും പെങ്ങളയുടെയും മക്കളെന്നതിലുപരി നല്ല കൂട്ടാണ് ഞാനും അങ്കിയും.. കാണാൻ നമ്മുടെ സൂത്രധാരൻ സിനിമയിലെ മീര ജാസ്മിനെ പോലെയാണ്. ആരും ഒരുവട്ടം നോക്കിപ്പോകും അത്രക്കും സൗന്ദര്യം അന്നെയുണ്ട്.. അതുപോലെ ശുദ്ധമാണ് അവളുടെ മനസ്സും.. വായിൽ വിരലിട്ടാൽ കടിക്കില്ല എന്ന് പറയുന്നതുപോലെ…
സ്കൂളിലെ എല്ലാവർക്കും അസൂയയായിരുന്നു ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിൽ. ക്ലാസ്സിൽ പോലും ഉണ്ടായിരുന്നു എതിരാളികൾ. ഒരേ വീട്ടിലാണ് താമസമെങ്കിലും ഞങ്ങൾ. കൂടുതലും സംസാരിക്കാറുള്ളത് സ്കൂളിൽ വച്ചാണ്. ചില സമയങ്ങളിൽ വീട്ടിലെ ബാൽക്കണിയിൽ ഞങ്ങൾ പഠിക്കാനിരിക്കും. തറവാട്ടിൽ എപ്പോഴും അവളുടെ കൂടെ കുട്ടികളും മറ്റും ഉണ്ടാവും. ഞാനാണെങ്കിൽ പറമ്പിലും മറ്റുമായിരിക്കും.. എങ്കിലും ഒരുനേരം കണ്ടില്ലെങ്കിൽ ഞങ്ങൾക്ക് ഇരിക്കാൻ കഴിയില്ല.. ഒരു മുറ ചെറുക്കൻ, മുറ പെണ്ണ് എന്നതിലപ്പുറം ഞങ്ങൾക്ക് ഇടയിൽ ഒരു ആത്മബന്ധം ഉണ്ടായിരുന്നു.. എപ്പോഴും ഒരുമിച്ചു ഭക്ഷണം കഴിക്കും ഒരുമിച്ചു നടക്കും യാത്ര ചെയ്യും.. എന്തെങ്കിലും കിട്ടിയാലൊക്കെ അതേ പോലെ ഷെയർ ചെയ്യും… എന്തുണ്ടെങ്കിലും തുറന്ന് പരസ്പരം പറയും.
