മിടിപ്പ്അടിപൊളി  

എന്റെ പ്രിയ സുഹൃത്ത് അക്കിലീസുമായി ഒരു കഥയെന്നത് നീണ്ടനാളത്തെ ഒരു സ്വപ്നമായിരുന്നു. അത് നടന്നതിൽ സന്തോഷം മാത്രം. കൃത്യമായി ഓർമ്മയിലെങ്കിലും ജൂൺ/ ജൂലൈ (2021) ഒക്കെ ആയിരുന്നു ഈ തീമിന്റെ ജനനം, അതേക്കുറിച്ചു വിശദമായി സംസാരിക്കാൻ മണിയ്ക്കൂറുകൾ നീണ്ട ചർച്ചകളും, ഒടുവിൽ അത് അറവുകാരനുശേഷം നോക്കാം എന്ന് ഉറപ്പാവുകയും ചെയ്തു.
പതിയെ പതിയെ കഥയും കഥാപാത്രങ്ങളെയും വിശദമായ പഠനത്തിന് വിധേയമാക്കി, ഒത്തിരി പുനർ വിചാരണയ്ക്കു ശേഷം, സീൻ ബൈ സീൻ ഒരു ഓർഡർ ഉണ്ടാകുകയും കഥയുടെ പകുതി വരെയുള്ള സീനുകൾ കൃത്യമായി തീരുമാനിക്കപ്പെടുകയും ചെയ്തു. പക്ഷെ അതുകഴിഞ്ഞങ്ങോട്ടേക്ക് ഞങ്ങൾ രണ്ടാൾക്കും ഊഹം മാത്രമേ ഉള്ളു, അത് എങ്ങനെ വർകൗട് ആവുമെന്ന് അറിയാതെ ഇരുന്നപ്പോഴാണ്, മീര ഇതിലേക്ക് ഓൺ ബോർഡ് ആവുന്നത്, പിന്നെ കാര്യങ്ങൾ കുറേക്കൂടെ എളുപ്പമായി. കഥയ്ക്ക് പിന്നിൽ ഒരുപാടു സാഹസങ്ങൾ ഉണ്ടെങ്കിലും കഥ മുന്നോട്ടു വയ്ക്കുന്ന നിലപാടിന് ഉരുക്കിന്റെ ബലമുള്ളത് കൊണ്ട്, അത് വായിച്ചറിയാൻ വേണ്ടി അപേക്ഷിക്കുന്നു.

മിഥുൻ X കൊമ്പൻ.

❤❤❤❤❤❤

മിഥുൻ അക്കിലീസുമൊത്തൊരു കഥയുണ്ടാക്കുന്നു എന്ന് പറഞ്ഞപ്പോൾ, അതിലെനിക്ക് വല്ലാത്തയൊരു എക്സിറ്റ്മെൻറ് ഉണ്ടായിരുന്നു, ഇടക്കൊക്കെ ഒരു ഇന്റർണല് പുഷ് പോലെ ഞാൻ അപ്‌ഡേറ്റ് ചോദിക്കുമ്പൊ, പുരോഗമിക്കുന്നുണ്ട്, എന്ന് മാത്രം പറഞ്ഞിരുന്നു. പക്ഷെ ഇതുപോലെ ഒരു ഘട്ടത്തിൽ കഥയിൽ എന്തേലും എന്നെകൊണ്ട് സഹായമുണ്ടാകുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല, എന്തായാലും എല്ലാം നന്നയിവന്നിട്ടുണ്ടെന്നു വിശ്വസിക്കുന്നു. “മിടിപ്പ്” എന്നും നിങ്ങളുടെ ഉള്ളിൽ ഒരു നോവായിട്ടോ അല്ലെങ്കിൽ നൊമ്പരമായിട്ടോ മാറാതെ, നിങ്ങളുടെ മനസ്സിൽ എന്നും നിലക്കപെടുന്ന ജീവപരാഗമായി മാറാൻ പ്രാർഥിക്കുന്നു – മീര.

❤❤❤❤❤❤

കഥ വായിച്ചു നടന്നിരുന്ന സമയത്തു വായിക്കുന്നതിൽ എല്ലാം കമന്റ് ഇടുന്ന ഒരു സമയം വരുമെന്ന് ഓർത്തിട്ടില്ല,
കമന്റ് ഇടുന്ന കാലം വന്നപ്പോൾ സ്വന്തമായി കഥ എഴുതുമെന്നും…ഇപ്പോൾ ആദ്യമായി കൂട്ടായി ഒരു കഥ എഴുതി.
അവസരം തന്ന ആശാനും ആദ്യം റിവ്യൂ പറഞ്ഞ രാമനും പ്രത്യേകം നന്ദി. ഒപ്പം കുട്ടൻ ബ്രോയ്ക്കും ഇവിടുള്ള എന്റെ പ്രിയപ്പെട്ടവർക്കും ഒത്തിരി നന്ദി.

Just loved the whole experience of writing this one…❤❤❤

എല്ലാര്ക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.

സ്നേഹപൂർവ്വം…❤❤❤

“കാർത്തിക് ദേവ്…!!! ”

പ്രിൻസിപ്പാൾ റൂമിനു പുറത്തേക്ക് തല നീട്ടിയ പ്യൂണിന്റെ വിളി കേട്ട കാർത്തിക്ക് അച്ഛൻ ദേവനോടൊപ്പം എഴുന്നേറ്റു റൂമിലേക്ക് നടന്നു.
ഡോർ തുറന്നു അകത്തേക്ക് കടന്നു പ്രിൻസിപ്പാളിന്റെ മുന്നിൽ നിന്ന അവരെ പ്രിൻസിപ്പാൾ മുന്നിലെ കസേരയിലേക്കിരിക്കാൻ അനുവാദം നൽകി. മൂങ്ങയെ പോലെ വള്ളി തൂങ്ങിയ വട്ട കണ്ണടയും കഷണ്ടി കൊഴിച്ച തലയും, കഴുത്തിനെ എങ്ങനെ ശ്വാസം മുട്ടിക്കാം എന്ന കാര്യത്തിൽ റിസർച്ച് ചെയ്‌തെന്ന പോലെ മുറുക്കി വച്ചിരിക്കുന്ന കോളറും ബട്ടണും ഇട്ടു ഏതോ അന്യഗ്രഹജീവിയെപോലെ തോന്നിച്ച അയാൾക്ക് മുന്നിൽ ഉള്ളിൽ നിന്നും പുറത്തേക്ക് വന്ന ചിരി അയാളെയും അതിൽ കൂടുതൽ അച്ഛനെയും പേടിച്ചവൻ അടക്കി.

“കാർത്തിക്ക്,…. അല്ലെ…”

ശരീരവുമായി ഒരു ബന്ധവുമില്ലാതിരുന്ന ശബ്ദം.

“അതെ സർ…”

മുന്നിലെ നെയിം പ്ലേറ്റിലെ ഡോക്ടർ മധുസൂദനൻ കർത്ത എന്ന പേരിനൊപ്പം വാല് പോലെ നീണ്ടു കിടക്കുന്ന ബിരുദങ്ങളുടെയും ബിരുദാനന്തര ബിരുദങ്ങളുടെയും എണ്ണം എടുത്തുകൊണ്ടിരുന്ന കാർത്തിക്ക് ഒന്ന് ഞെട്ടിയാണ് അതിനുത്തരം നൽകിയത്.

“ആൻഡ് യൂ…?”

കർത്തയുടെ കണ്ണടക്കടിയിലെ ബുൾസ് ഐ കണ്ണുകൾ ദേവന്റെ നേരെ നീണ്ടു.

“ദേവൻ….കാർത്തിക്കിന്റെ അച്ഛനാണ്…”

ദേവൻ പറഞ്ഞതും,
കണ്ണട ഒന്നിളക്കി നേരെയാക്കി കർത്തായുടെ കണ്ണുകൾ ദേവനെയും കാർത്തിക്കിനെയും മാറി മാറി നോക്കി.

ആഹ് നോട്ടം കണ്ടതും കാർത്തിക്കിന്റെ തല കുനിഞ്ഞു.
ഓർമ വച്ച നാൾ മുതൽ അവനു നേരിടേണ്ടി വന്നിട്ടുള്ള വേദനകളിൽ ഒന്നാണ് ഇപ്പോൾ വീണ്ടും ഒരിക്കൽക്കൂടി ആവർത്തിച്ചത്.

അവനും അച്ഛൻ ദേവനും തമ്മിൽ ഒരു തരത്തിലും സാമ്യം ഉണ്ടായിരുന്നില്ല….

ബ്രൗൺ നിറത്തിൽ തിളങ്ങുന്ന കൃഷ്ണമണികളും, വെളുത്തു ചുവന്ന നിറവും
ഒതുങ്ങി ഒത്ത അത്‌ലറ്റിക് ബോഡിയും, കൂടിച്ചേർന്ന പതിനെട്ടു തൊട്ട കാർത്തിക്കും.
തടിച്ചു കുറുകിയ ദേഹവും വട്ട മുഖവും കറുപ്പ് പടർന്ന നിറവും ആയി നില്ക്കുന്ന ദേവനും തമ്മിൽ വിദൂരത്തിൽ പോലും സാമ്യം ഉണ്ടായിരുന്നില്ല.

രണ്ടു പേരിലേക്കും നീണ്ട ചുഴിഞ്ഞ നോട്ടം അവസാനിപ്പിച്ച്, കർത്ത വീണ്ടും കർമാനിരതനായി,

ഫയലുകൾ എല്ലാം അടുത്തിരുന്ന അഡ്മിഷൻ ഡ്യൂട്ടി ഉള്ള അധ്യാപകന് കൈമാറിയ കർത്ത കാർത്തിക്കിന് നേരെ തിരിഞ്ഞു.

“കെമിസ്ട്രി.. കുറച്ചു പാടുള്ള സബ്ജെക്ട് ആണ്…ഇവിടുന്നിറങ്ങുമ്പോൾ ഡിഗ്രിയുമായി പോവണമെങ്കിൽ നല്ലോണം പഠിക്കണം,….”

കാർത്തിക്ക് വിനീത വിധേയനായി തലയാട്ടി.
“മിസ്റ്റർ ദേവ്, എന്ത് ചെയ്യുന്നു…”

“എസ് ഐ ആയിരുന്നു ഇപ്പോൾ റിട്ടയേർഡ് ആണ്.”

ദേവന്റെ മറുപടി കേട്ടപ്പോൾ കർത്ത ഒന്ന് നേരെ ഇരുന്നു.

അപ്പോഴേക്കും അഡ്മിഷൻ പ്രോസസ്സ് തീർത്ത ടീച്ചർ കാർത്തിക്കിന്റെ ഫയൽ പ്രിൻസിപ്പാളിനെ ഏൽപ്പിച്ചു.

“ഓക്കേ കാർത്തിക്ക് ക്ലാസ് തുടങ്ങുമ്പോൾ അറിയിക്കും…
ഓൾ ദി ബെസ്റ്റ്…”

ഓഫീസിൽ ചെന്ന് ഈ സ്ലിപ്പും പേപ്പറും ഏൽപ്പിച്ചു കാഷ് അടച്ചോളൂ…”
കാർത്തിക്കിനോടും തുടർന്ന് ദേവനോടും കർത്ത പറഞ്ഞു.

പുറത്തേക്കിറങ്ങിയിട്ടും കാർത്തിക്കിന്റെ തല താണ് തന്നെ ഇരുന്നു,
എന്നോ തന്റെ പിറകെ കൂടിയ ശാപം ഇനിയൊരിക്കലും തന്നെ വിട്ടു പോവില്ലേ എന്നുള്ള പേടി അവനെ പിന്തുടർന്നു.

ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴും വാകമരങ്ങൾ നിഴൽ പടർത്തി തണുപ്പിറക്കിയ ഒറ്റവരി പാതയിലൂടെ കോളേജിന്റെ കവാടത്തിലേക്ക് നടക്കുമ്പോഴും അവന്റെ ഉള്ളിൽ തിരയൊഴിയാത്ത അലകടൽ ആഞ്ഞടിക്കുകയായിരുന്നു. യാന്ത്രികമായി അച്ഛന്റെ പിറകിൽ നടക്കുമ്പോൾ അവന്റെ മനസ്സ് ഓർമകളെ തേടി അലഞ്ഞു.

സ്കൂൾ കാലം തൊട്ടു അവന്റെ ഉള്ളിനെ തൊട്ടു നീറ്റിയ കളിയാക്കലുകൾ സ്കൂളിലും നാട്ടിലും ചുഴിഞ്ഞു നോക്കിയിരുന്ന കണ്ണുകൾ പിന്നീട് മറ മാറ്റി ഒളിവില്ലാതെ തെളിച്ചു പറയാൻ തുടങ്ങിയതോടെ പല ദിവസങ്ങളും കട്ടിലിലേ തലോണിയെ നനച്ചാണ് പുലർന്നതും അസ്തമിച്ചതും, പലയിടത് നിന്നും ഉയർന്നു കേട്ട കളിയാക്കലുകൾ കേട്ട് വളർന്ന അവൻ പലപ്പോഴും ആലോചിച്ചിരുന്നു താൻ ദത്തെടുക്കപ്പെട്ടതാണോ എന്ന്, പക്ഷെ ഒരിക്കലും അമ്മയോ ചേച്ചിയോ അച്ഛനോ തന്നെ ഒന്നിനും മാറ്റി നിർത്തിയിട്ടില്ല, എന്നും ചേർത്ത് പിടിച്ചിട്ടെ ഉള്ളൂ എന്ന ചിന്ത ഉള്ളിനെ പുല്കുമ്പോൾ ദത്തെടുത്തെന്ന ചിന്തയ്ക്ക് നിമിഷാദ്രത്തിന്റെ ആയുസ്സ് പോലും ഉണ്ടായിട്ടില്ല…
പക്ഷെ അപ്പോഴും അച്ഛന്റെയും അമ്മയുടെയും രൂപത്തിൽ നിന്നും ഒരു സാമ്യത പോലും തന്നിൽ കണ്ടു പിടിക്കാൻ കഴിയാതെ അവൻ ഉഴറുമായിരുന്നു, പല രാത്രികളിലും അവൻ അച്ഛന്റെ കറുപ്പ് നിറം അവനു കിട്ടാനായി പ്രാര്ഥിച്ചിരുന്നു.കാറിൽ അച്ഛനോടൊപ്പം പോവുമ്പോളും തുറന്നിട്ട വിൻഡോയിലൂടെ കാറ്റു വീശിയൊഴുകി നീളൻ മുടികൾ അവന്റെ മുഖത്തെ അനുസരണയില്ലാതെ തഴുകി തലോടികൊണ്ടിരുന്നു. ചിന്തകൾക്ക് ആണ്ടുകളായി മണ്ണിലുറച്ചു പോയ കരിങ്കല്ലിന്റെ ഭാരം നെഞ്ചിനു മേലെ ആഞ്ഞമർന്നപ്പോൾ ഉള്ളിൽ കെട്ടിയ വിങ്ങൽ ഒരു നിശ്വാസമായി പുറത്തേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *