മിടിപ്പ്അടിപൊളി  

സ്നേഹത്തിന്റെ മുഖമുള്ള ആ കുഞ്ഞിനെ കനി, ആദ്യമാദ്യം കാണാൻ ഇഷ്ടപ്പെട്ടിരുന്നില്ല….തന്റെ ലോകം തന്നിൽ നിന്നും പറിച്ചെറിഞ്ഞ ഒരു സത്വമായി കണ്ടിരുന്ന ആഹ് കുഞ്ഞിന് പക്ഷെ അവളിലൊരു പ്രതീക്ഷ നിറക്കാനും കഴിഞ്ഞു. ഏതോ നിമിഷത്തിൽ അവളിലെ അമ്മ മാത്രമായ മനസ്സ് അവനെ മാറോടണക്കിയപ്പോൾ ആഹ് കുഞ്ഞിനോടുള്ള മനസ്സിലെ മഞ്ഞുരുകുന്നതിനൊപ്പം തന്റെ മുൻപിലെ ഒരു വെളിച്ചമായി ആഹ് കുഞ്ഞു പുഞ്ചിരി മാറുന്നതും അവൾ നോക്കിക്കണ്ടു. അവളുടെ പൊക്കിൾകൊടി മകനെന്ന് കാണാൻ ശ്രമിക്കുമ്പോഴും, ദേവനും രേവതിയും അതാദ്യമേ വിലക്കിയിരുന്നു. എനെന്നറിയാതെ സംഭവിച്ചതെങ്കിലും അവൾ ഒരമ്മയായതിനു ശേഷം അവളിൽ ആദ്യം മൊട്ടിട്ട പൂവിനെ തന്റെ അച്ഛനും അമ്മയും തന്നിൽ നിന്നും പറിക്കുന്നത് അവൾ നിസ്സഹായായി കണ്ടു നിന്നു. സ്വരമിടറിക്കൊണ്ട് അവൾ ഒറ്റമുറിയിൽ മകന് ജീവജലം നൽകാൻ മാത്രം വേണ്ടി ജീവിച്ചു. ദേവനും രേവതിയും അവളുടെ ഭാവിയെ ഓർത്തു കൊണ്ട് മാത്രമാണ്, അങ്ങനെ ചെയ്യാൻ തീരുമാനിച്ചത്. അതല്ലെങ്കിൽ എന്നെന്നേക്കുമായി കനി കുഞ്ഞിൻറെയൊപ്പം കഴിയുമ്പോ അവൾ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ അവളെ വീണ്ടും ആ വിഷാദ യവനികയിലേക്ക് തള്ളിയിട്ടാലോ എന്ന പേടിയുമായിരുന്നിരിക്കാം.

രേവതിയുടെ മനസിലും ചില മാറ്റങ്ങൾ പ്രകടമായിരുന്നു, അവർക്കൊരു മകൻ വേണമെന്നു കനിയുടെ ജനനത്തിനു ശേഷമവർ ആഗ്രഹിച്ചിരുന്നു, കാർത്തിക്കിനെ രേവതി സ്വന്തം മകനെപ്പോലെ നെഞ്ചിൽ ഉറക്കുമ്പോ. മകൾക്ക് സംഭവിച്ച ആ ദുരന്തം അവരും അവന്റെ തിളക്കമുള്ള മിഴികൾ നോക്കി മറക്കാൻ ശ്രമിക്കുകയായിരുന്നു. ദേവനും കാർത്തിക്കിനെ ഒരച്ഛന്റെ വാത്സല്യവും സ്നേഹവും കൊണ്ട് കൊഞ്ചിക്കുന്നത് കാണുമ്പോ കനിയുടെ അമ്മ മനം വിങ്ങുന്നുണ്ടായിരുന്നു. കാലം തെറ്റിയാണെങ്കിലും അവളുടെ ഉള്ളിൽ ആദ്യമായി പൂത്ത പൂവിനെ അവൾക്കൊന്നു തൊടാൻ പോലും രേവതി പലപ്പോഴും സമ്മതിച്ചില്ല, പയ്യെ പയ്യെ കാർത്തികിൽ നിന്നും കനി അകലനും തുടങ്ങി. ദൂരെയെങ്ങോ കേഴുന്ന വേഴാമ്പലിനെ പോലെ അവളുടെ ഉള്ളിൽ തീരാത്ത വിങ്ങലുമായാണ് ഒരുനാളും അവൻ വളരുന്നതവൾ നോക്കി കണ്ടത്. അവനോടു താനാണ് അവന്റെയമ്മയെന്നു പറയാൻ അവൾക്കനുവാദമില്ല. ദേവനും രേവതിയുമവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടിയാണു അന്നങ്ങനെ ചെയ്തതെന്ന് അവൾക്ക് പിന്നീടാണ് മനസിലായത്. പക്ഷെ കാർത്തിക്കിന്റെ മനസ്സിൽ നോവിക്കാൻ തക്കവണ്ണം ഒരു വേദന ഉണരുമ്പോ അദൃശ്യമായ ഇന്നും മുറിയാത്ത ഒരു പൊക്കിൾകൊടിയിലൂടെ അവളുടെ മനസിലേക്ക് ആ വേദനകൾ പത്തിരിട്ടയായി അരിച്ചെത്തുമായിരുന്നു….

“കനീ …..”

“ഹാ ഡോക്ടർ!”

നിറകണ്ണുകളോടെ അവൾ ഡോക്ടറെ നോക്കി, സാരിത്തുമ്പുകൊണ്ട് കണ്ണീരു തുടച്ചു.

“സർജറി കഴിഞ്ഞു ട്ടോ …. പേടിക്കാനൊന്നുമില്ല… കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും, അപ്പൊ കാണാം ട്ടോ….ഹാ അമ്മ ഉറങ്ങിയല്ലേ, ഉറങ്ങിക്കോട്ടെ…. കാർത്തിക്കിന്റെ അച്ഛൻ എത്തിയില്ല ഇതുവരെ ?”

“ഇല്ല ..വിളിക്കണം, ഇപ്പൊ…”
“റൂമിലേക്ക് മാറ്റിക്കഴിഞ്ഞിട്ട്, നേഴ്‌സ് വന്നു പറയും കേട്ടോ….”

ഡോക്ടർ പോയ ശേഷം, കനി ദേവനെ വീണ്ടും വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിലെ കാര്യങ്ങൾ എല്ലാമവൾ പറഞ്ഞു ധരിപ്പിച്ചു. പക്ഷെ ഇടയ്ക്കിടെ റേഞ്ച് കുറവാകുന്നതുകൊണ്ട് അദ്ദേഹം പറയുന്നത് കനിക്കും കേൾക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും അപകട നില തരണം ചെയ്തത് അറിഞ്ഞപ്പോൾ ദേവനു ഒരല്പം ആശ്വാസം നൽകി. അദ്ദേഹം ടൗണിൽ എത്താറായെന്നും അരമണിക്കൂറിൽ ഹോസ്പിറ്റലിലേക്ക് വരുമെന്നും കനിയോട് പറഞ്ഞശേഷം ഫോൺ വെച്ചു.

“അമ്മയുണർന്നോ …..കിടന്നോമ്മേ…..”

“കാർത്തി…”

“സർജറി കഴിഞ്ഞമ്മേ…കുഴപ്പമൊന്നുല്ല….ഇപ്പൊ കാണാം….” കനി രേവതിയുടെ അടുത്തേക്കിരുന്നുകൊണ്ട് അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

“ബൈക്ക് വാങ്ങാതിരുന്നാ മതിയായിരുന്നു…..”

കനിയുടെ കൈകോർത്തുകൊണ്ട് രേവതി വിങ്ങുമ്പോ അമ്മയെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട് കുറ്റബോധത്തിൽ കനിയും നീറി.

“അമ്മയ്ക്ക് കുടിക്കാൻ ഞാനെന്തെങ്കിലും കിട്ടുമോ നോക്കട്ടെ…”
ഫ്ലാസ്കുമെടുത്തുകൊണ്ട് കാന്റീനിലേക്ക് കനി വേഗം നടന്നു.

*******

ദേവൻ എത്തുമ്പോ കാർത്തിക്കിനെ മുറിയിലേക്ക് മാറ്റിയിരുന്നു. വലതു കൈപ്പത്തിയിൽ ഫ്രാക്ചർ ഉണ്ട്, അതുപോലെ തലയ്ക്കും ചെറിയ അടികിട്ടിയതുകൊണ്ട് കെട്ടു കെട്ടിയിട്ടുണ്ട്. ദേവനെ കണ്ടതും കാർത്തിക്ക് ബെഡിൽ നേരെയിരുന്നുകൊണ്ട് ചിരിക്കാനായി ശ്രമിച്ചു. പക്ഷെ അച്ഛന്റെ മുഖത്തേക്ക് നോക്കുമ്പോ കുറുമ്പ് കാട്ടിയ കൊച്ചുകുട്ടിയുടെ ഭാവമാണ് കാർത്തികിനെപ്പോഴും. ദേവന്റെ മുഖത്തു ചെറിയൊരു ദേഷ്യവും സങ്കടവും വന്നപ്പോൾ, കനി അച്ഛനെ നോക്കി വേണ്ടാന്നു തലയാട്ടി.

“കഴിച്ചോ നിങ്ങൾ….”

“ഇല്ലച്ഛാ, വിശക്കുന്നുണ്ട് ….” കാർത്തിക് പറഞ്ഞു.

“ഞാനിപ്പോ വരാം…”

“ഞാനും വരാം അച്ഛാ …” കാർത്തിക്കിന്റെ ഇടം കൈയിൽ കോർത്ത കനിയുടെ കൈ അവൾ വിടീച്ചുകൊണ്ട് ദേവന്റയൊപ്പം കാന്റീനിലേക്ക് നടന്നു.

“അച്ഛാ …അവന്റെ ബൈക്ക് തെന്നി എന്നാണ് പറഞ്ഞത്. പെട്ടന്ന് എതിരെ വണ്ടിയുടെ ഹെഡ്‍ലൈറ് കണ്ണിലേക്കടിച്ചപ്പോൾ വേണ്ടി വെട്ടിച്ചതും പറ്റിയതാണത്രേ ….”

“ഇനി പറഞ്ഞിട്ടെന്തിനാ ….നീ അല്ലേ, പുന്നാര അനിയന് വാങ്ങിച്ചുകൊടുത്തത്….”

“അതവന് ബസിൽ, കുട്ടികളൊക്കെ കളിയാക്കുന്നു എന്ന് പറഞ്ഞു കരഞ്ഞിട്ടാണച്ഛാ….”

“എന്നിട്ടവനെന്താ അത് കോളേജിൽ കംപ്ലയിന്റ് ചെയ്യാത്തത്.”

“അച്ഛനറിഞ്ഞൂടെ അവനെ…”

“ശെരി ഞാനൊന്നു മാനേജ്‌മന്റ് നോട് സംസാരിക്കുന്നുണ്ട് എന്തായാലും…”

മസാല ദോശയും കോഫിയും വാങ്ങിച്ചുകൊണ്ട് കനിയും ദേവനും കാർത്തിക്കിന്റെ അടുത്തെത്തി. ഒന്നിച്ചു കഴിച്ച ശേഷം സംസാരിച്ചിരിക്കുമ്പോ ഡോക്ടർ അവിടേക്ക് വന്നു.

“ഒരു മാസം റസ്റ്റ്!! , കൈ അനങ്ങാതെ നോക്കണം കേട്ടോ.., പിന്നെ തലയിലെ മുറിവ് അത്ര സാരമാക്കണ്ട, പിന്നെ ടാബ്ലെറ്സ് ഒക്കെ സമയത്തിന് കഴിക്കണം
കേട്ടോ…. രണ്ടൂസം ഇവിടെ ഒരു ഫോര്മാലിറ്റിക്ക് ബെഡ്‌റെസ്റ്റ് ഇരിക്കുന്നോണ്ട് ബുദ്ധിമുട്ടൊന്നും ഇല്യാലോ…” ലേഡിഡോക്ടറുടെ ചിരിച്ചുകൊണ്ടുള്ള വർത്തമാനം ദേവന്റെയും കുടുംബത്തിന്റെയും മനസ്സിൽ ഒരല്പം ആശ്വാസം പകരുന്ന വിധമായിരുന്നു.

****************

രാവിലെ ദേവന്റെ ഫോണിലേക്ക് ആക്സിഡന്റ് കേസ് യുമായി ബന്ധപ്പെട്ട് പോലീസ് വിളിക്കയുണ്ടായി. അദ്ദേഹം മാറി നിന്നുകൊണ്ട് സംസാരിച്ചു തുടങ്ങി. ബൈക്കിൽ എഴുതിയ കാര്യത്തെപറ്റിയവർ ദേവനോട് സൂചിപ്പികയും ചെയ്തു. കനി പറഞ്ഞതും വെച്ച് നോക്കിയപ്പോൾ, അത് കോളേജ് വിദ്യാർത്ഥികൾ ആണെന്ന് ദേവനുറപ്പായി. അദ്ദേഹം പല്ലു കടിച്ചുകൊണ്ട് ദേഷ്യം പിടിച്ചമർത്തി.
കാർത്തിക്കിന്റെ മുഖത്തേക്ക് നോക്കുമ്പോ അദ്ദേഹത്തിന് ദേഷ്യവും വന്നു. തന്നോട് എല്ലാം തുറന്നു പറയാനുള്ള സ്‌പേസ് കൊടുത്തിട്ടും, അവനിങ്ങനെ…… ഹാ കാർത്തിക് കൂടുതൽ കുഴപ്പമൊന്നും ഉണ്ടാകണ്ട എന്ന് കരുതി പറയാത്തതാവാം എന്നൂഹിച്ചു കൊണ്ട് അദ്ദേഹം ടൌൺ S.I യോട് കോളേജിൽ ഇതേപ്പറ്റി പ്രത്യേകം അന്വേഷിക്കാൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *