പക്ഷെ….
അവരുടെ ഉള്ളിൽ നോവിനെ പതിന്മടങ്ങാകുന്ന വേദനയുമായാണ്, അന്നൊരുനാൾ സ്‌കൂളിലെ പ്രിൻസിപ്പൽ, ആ വിവരം ദേവനെ ഫോൺ ചെയ്തു പറഞ്ഞത്. സ്‌കൂളുകാർക്ക് അതൊരു അഭിമാനായപ്രശ്നമായതു കൊണ്ട്, അവർ രഹസ്യമായി കനിയെ ചെക്കപ്പ് ചെയ്ത, ശേഷം മാത്രം അതുറപ്പിച്ചു. വിവരമറിഞ്ഞുകൊണ്ട് ദേവൻ രേവതിയേയും കൂട്ടി സ്‌കൂളിലെത്തി. കനി രണ്ടു മാസമായി ഗർഭിണിയാണെന്നുള്ള വിവരം ആ പ്രിൻസിപ്പൽ നിറകണ്ണുകളോടെ രേവതിയോടു പറയുമ്പോ, രേവതി തളർന്നുകൊണ്ട് ദേവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. പ്രിൻസിപ്പലിന്റെ മുറിയിലെ തുറന്നിട്ട ജനലിൽ വിദൂരതയിലേക്ക് നോക്കുന്ന കനിയുടെ കണ്ണിൽ നിന്നും കണ്ണുനീര് നിർത്താതെ ഒഴുകുമ്പോ അത് താങ്ങാനുള്ള ശക്തി ആർക്കുമുണ്ടായിരുന്നില്ല ……
തന്നിലെ ചിരിയും പ്രസരിപ്പും, എന്തിനെന്നറിയാതെ പറിച്ചെടുക്കപെട്ട കനിയുടെ മുഖം, ദേവനും രേവതിയും ഒരു നോക്ക് കാണുമ്പോ, ആ സമയം അവളുടെ ജീവനൊഴികെ ബാക്കിയെല്ലാം എടുത്തെറിഞ്ഞ പോലെ തോന്നി. ഇതുവരെ കണ്ട കനിയുടെ വെറും ശരീരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…
അവളുടെ ആത്മാവ് ഏതോ കോണിൽ അലറികരയുകയായിരുന്നു, അതിന്റെ പ്രതിഫലനമെന്നോളം കവിളിലൂടെ ഒഴുകിയിറങ്ങുന്ന ചൂടു നീർ മാത്രമായിരുന്നു അവളിലെ ജീവനെ പുറത്തു കാണിച്ചത്. ഇത്രമേൽ ശപിക്കപ്പെട്ട ജീവിതമെന്നു സ്വയം കരുതാതിരിക്കാനെന്നോണം തീരാ ദുഃഖങ്ങൾ പേറുന്ന അവളെ ദേവനും രേവതിയും പിടി വിട്ടുപോകാതെ നെഞ്ചോടു ചേർത്ത് പിടിച്ചു. ഒന്ന്
കൈവിട്ടുപോയെങ്കിൽ ഭ്രാന്തിയായി മാറിയേക്കാവുന്ന അവസ്‌ഥയിലൂടെയാണ് കനി ആ ദിവസങ്ങളിൽ കഴിഞ്ഞത്.
വെളിച്ചത്തിൽ നിന്നും ഇരുളിലേക്ക് പയ്യെ പയ്യെ അവൾ സഞ്ചരിച്ചികൊണ്ടിരുന്നു. ജീവിതത്തിലേക്കിനി തിരിച്ചു വരവുണ്ടോ എന്നുപോലും ചിന്തിക്കാൻ കഴിയാതെ, രേവതി മകളെയും കെട്ടിപ്പിച്ചുകൊണ്ട് ആ കാറിൽ അവർ അവരുടെ വീട്ടിലേക്ക് യാത്രയായി. അമ്മയുടെയും അച്ഛന്റെയും മുന്നിൽ കരയാൻ പോലും കഴിയാതെ, വിങ്ങുന്ന നെഞ്ചുമായി ചുറ്റുമുള്ളത് ഇരുട്ടാണെന്നും വെളിച്ചം തനിക്കിനി പ്രതീക്ഷിക്കാനില്ലെന്നും വിശ്വസിച്ചുകൊണ്ടവൾ ദിക്കറിയാതെ ഒറ്റയ്ക്ക് നടക്കാൻ ആരംഭിച്ചു. തനിക്കി ദുരന്തം അനുഭവിക്കാൻ തന്നുകൊണ്ട് ദൂരെയെവിടെയോ തന്നെ നോക്കി ചിരിക്കുന്ന ക്രൂരനായ ദൈവത്തിനു തന്റെ ഓർമകളെ പറിച്ചു കളയാൻ കഴിയുമെങ്കിൽ എന്ന്, ബെഡിൽ മുഖം പൂഴ്ത്തിയവൾ പ്രാർഥിച്ചു കൊണ്ടിരുന്നു. എങ്കിലും പാതി മുറിഞ്ഞ സ്വപ്നങ്ങളിൽ മിക്കപ്പോഴും മഞ്ഞുമൂടിയ ആ താഴ്വരയിലെ ഇരുട്ട് നിറഞ്ഞ മുറികളിലെന്നോ പൊട്ടിപ്പോയ അവളുടെ കൈയ്യിലെ കരിവളകൾ, അതിന്റെ മുറിപ്പാടു അവളെ നോവിച്ചുകൊണ്ടിരുന്നു. ഇരുട്ട് നിറഞ്ഞ ആ മൂന്നു ദിവസത്തെ ഓർമ്മകൾ അവളെത്ര മറക്കാൻ ശ്രമിച്ചെങ്കിലും മനസിന്റെ ഏറ്റവും ആഴങ്ങളിൽ ചെന്ന് പതിഞ്ഞ കുപ്പിച്ചില്ലു പോലെ നോവിച്ചുകൊണ്ടിരുന്നു. നിസ്സഹായാവസ്‌ഥയിൽ തന്നെ സഹായിക്കാൻ വേണ്ടി കൈപിടിച്ച ഏതോ മനുഷ്യന്റെ കൈകൾ തന്നെ ഇരുട്ട് മുറിയിലടച്ചതും … വിശപ്പും ദാഹവുമറിയാതെ, ആ മുറിയിൽ വാവിട്ടു നിലവിളിച്ചതും, പ്രതീക്ഷയ്‌ക്കൊരു തരിപോലും സഹായിക്കാൻ ആരും വരില്ലെന്ന തോന്നലിൽ തന്റെ ശരീരം തണുത്തു വിറയ്ക്കുമ്പോഴും …..ഉറക്കത്തിലെന്നും തന്നെ തേടിയെത്തുന്ന ചെന്നായ്ക്കളുടെ മുരൾച്ചകളും… മൂക്കിലിപ്പോഴും അവശേഷിക്കുന്ന കുത്തുന്ന പോലുള്ള ഏതോ ഗന്ധവും….ഓർമയിൽ പലപ്പോഴും ക്രൂരമായി ചിരിക്കുന്ന ഒരു മൃഗത്തിന്റെ മുഖം, ആ രാവും പകലുമവൾ ശരീരം പിടഞ്ഞുകൊണ്ട് തളരുന്ന വേദനയിലുമവൾ കണ്ടതോർത്തു. പേടിച്ചരണ്ട തന്റെ ഈറൻ കണ്മുന്നിലൂടെ പതിമയക്കത്തിലെപ്പോഴോ തന്നിൽ നിന്നും പറിച്ചെറിയപ്പെടുന്ന വസ്ത്രങ്ങളും, ദേഹത്തെക്കമരുന്ന മൃഗത്തിന്റെ മദ്യ ഗന്ധവും തികട്ടി വരുന്നതോടെ മുറിപ്പെടുത്തുന്ന ആ രാത്രികളിലെ ഉറക്കവും സ്വപ്നങ്ങളും പോലും അവളെ പുൽകാൻ ഭയന്ന് ഒറ്റയപ്പെടുത്തിയത്തുകൊണ്ട് തലയിണയിണയിലവൾ മുഖം പൂഴ്ത്തികൊണ്ട് രാത്രിമുഴുവനും കരഞ്ഞു തീർത്തു. അപ്പോഴും അവളുടെ ഉള്ളിൽ ഒരു കുഞ്ഞു തുടിപ്പ് വളരുകയായിരുന്നു.
