“കാർത്തി…എണീക്കടാ…ദേ…..ജീന വന്നിട്ടുണ്ട്.”
കനിയുടെ വിളി കേട്ടതും പാതിമയക്കത്തിൽ നിന്നും ഉണർന്ന കാർത്തിക് കണ്ണ് തുറന്നു ജീനയെ കണ്ടതും മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു. അവളെ നോക്കി ചിരിച്ചു, ഒപ്പം ഇടം കൈകുത്തികൊണ്ട് കാർത്തിക്ക് ബെഡിലേക്ക് ചരിഞ്ഞിരുന്നു.
“നീയെന്താ ലീവ് ആണോ…” മനസിലെ സന്തോഷം മുഖത്തേക്ക് വന്നപ്പോൾ അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ആഹ് ഞാനിതു വഴി വന്നപ്പോ കയറിയെന്നുള്ളു….
കനിച്ചേച്ചി ഇത് കുറച്ചു ഫ്രൂട്സ് ആണ്….ഡാ തലയിലെ കെട്ടൊക്കെ പോയല്ലോ….എപ്പോഴാ ഇനി കൈയിലെ ദോശമാവ് പൊട്ടിക്കുന്നത്….”
“രണ്ടാഴ്ച കഴിയും അല്ലേച്ചി …”
“ആഹ് …”
ജീനയുടെ ഫോണിലേക്ക് കാൾ വന്നുകൊണ്ടിരുക്കുന്നത് സൈലന്റ് ആക്കികൊണ്ട് അവളൊന്നു ജനലിലൂടെ പുറത്തേക്ക് നോക്കി.
“കാർത്തിക് ഞാൻ ഇറങ്ങേട്ടെടാ …ചേച്ചി അവനെ നോക്കിക്കോണേ …”
“ഹം ….”
ജീന പുറത്തേക്കിറങ്ങികൊണ്ട് ഹേമന്തിന്റെ ബൈക്കിൽ ചീറി. ജീന തന്നെ കാണാൻ വന്ന സന്തോഷത്തിൽ, കാർത്തിക്കിന്റെ മുഖം പ്രകാശിച്ചപ്പോൾ, കനിയുടെ ഉള്ളു അത് കണ്ടു പിടയ്ക്കുകയിരുന്നു. അവൻ അവളെ പ്രണയിച്ചു തുടങ്ങുമ്പോ അതിൽ അവൾക്കും സന്തോഷമായിരുന്നെങ്കിൽ നേരെ വിപരീതമാണിപ്പോൾ സംഭവിച്ചിരിക്കുന്നതെന്നോർത്തുകൊണ്ട് കനിയുടെ മുഖം ആശങ്കയിലാണ്ടു.
******
ദേവൻ വീട്ടിലെത്തിയ ശേഷം സോഫയിൽ കാല് കയറ്റിയിരിക്കുന്ന കനിയുടെ അടുത്തിരുന്നുകൊണ്ട് അവളെ രണ്ടു വട്ടം വിളിച്ചു.
“കനി …”
“കുറെ നേരമായി അതെ ഇരിപ്പു തന്നെ എന്താന്ന് ചോദിച്ചിട്ട് ഒരനക്കവുമില്ല.”
ദേവന്റെ ശബ്ദം കേട്ട രേവതി അടുക്കളയിൽ നിന്നും ഹാളിലേക്ക് വരുമ്പോ കയ്യിലെ വെള്ളം സാരിത്തുമ്പുകൊണ്ട് തുടച്ചു.
അവൾ ദേവനെ നോക്കി ചിരിച്ചുകൊണ്ട് കസേരയിലേക്കമർന്നു.
“മോള് കഴിച്ചോ ?”
“ഉം ….” ഒന്നുമൂളുക മാത്രം ചെയ്തിട്ടവൾ മുറിയിലേക്ക് നടന്നു.
“അവനുറങ്ങിയോ രേവതി?”
“ഉം കുറച്ചു മുൻപ്….ഇന്നവന്റെ ക്‌ളാസിലെ ഒരു കുട്ടി വന്നിരുന്നു.”
“ആഹ് ….”
കനി അവളുടെ മുറിയിലേക്ക് കയറും മുൻപ് കാർത്തിക്കിന്റെ ചാരിയ വാതിൽക്കൽ ചെന്ന് നിന്ന് അവനെയൊരു നോട്ടം നോക്കുമ്പോ കരിമഷികൾ നനയുന്ന പോലെയവൾക്ക് തോന്നി. അവൾ അവളുടെ മുറിയിൽ ചെന്ന് വാതിലടച്ചുകൊണ്ട് ബാൽക്കണിയിലെ കസേരയിൽ ഇരുന്നുകൊണ്ട് ആകാശത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി. ഇരുട്ടിൽ പാതി മുറിഞ്ഞ ചന്ദ്രനെ തഴുകി മേഘങ്ങൾ നീണ്ടു തുടങ്ങിയയത് ആദ്യമായി കാണുന്നപോലെ അവൾ നോക്കികൊണ്ടിരുന്നു.
അവളുടെ മാറിൽ മഞ്ഞുതുള്ളി വീണ പോലെ ഒരോർമ്മ അവളെത്തേടിയെത്തി.
“അമ്മെ ….ഇന്ന് അവനെ ഞാൻ എന്റെ കൂടെ കിടത്തിക്കോട്ടെ……പ്ലീസ് ….എനിക്കവനില്ലാതെ ഉറങ്ങാൻ കഴിയുന്നില്ല……ഇടയ്ക്കിടെ എണീറ്റ് ഞാൻ, ബെഡിൽ മോനെ തിരയുമ്പോ എനിക്കെന്തോ…. പറ്റുന്നില്ലമ്മേ…..”
“എന്താ കനി, നിന്നോട് എത്ര തവണ പറയണം…..ഈ ജന്മം മുഴുവനും അവൻ നിനക്കൊരനുജൻ മാത്രമാണ്. അങ്ങനെ കാണാൻ കഴിയുന്നില്ലെങ്കിൽ അവനു അഞ്ചു വയസാകുമ്പോ പഠിക്കാൻ ബോർഡിങ് ലേക്ക് അയക്കേണ്ടി വരും, അത് മറക്കണ്ട, നീയല്ലേ കനി ഞങ്ങൾക്ക് വലുത്…..”
“അമ്മെ …..” അമ്മയോട് വഴക്കിട്ടുകൊണ്ട്, കരയുന്ന പിഞ്ചോമനയെ വാങ്ങി കനി അവളുടെ മുറി യുടെ വാതിൽ വലിച്ചടച്ചു. ബെഡിൽ ചാരിയിരുന്നുകൊണ്ട് മുലകൊടുക്കുമ്പോ അവളുടെ കണ്ണുകൾ ഇറുകിയടച്ചെങ്കിലും കണ്ണീർ കവിളിലൂടെ ഒഴുകിയിറങ്ങിയിരുന്നു.
ദേവന്റെ കുടുംബവും അതിഥികളും മറ്റും വരുമ്പോ തന്റെ പൊന്നോണമനയെ രേവതി അവളുടെ കുഞ്ഞെന്നു പറയുമ്പോ, അത് കനിയുടെ അഭിമാനം സംരക്ഷിക്കാൻ വേണ്ടിയാണെങ്കിലും അവനെ നെഞ്ചോടു ചേർത്തി, തന്റെ മകനാണെന്ന് ഉറക്കെ പറയണമെന്നവാൾക്കുണ്ടായിരുന്നു. പക്ഷെ പലപ്പോഴും അവർ പോയിക്കഴിഞ്ഞാൽ അവനെ കനി താരാട്ടു പാടി നെഞ്ചിലുറക്കികൊണ്ട്
“നീ അമ്മേടെ മോൻ തന്നെയാണ് വാവേ..”
ന്നും പറഞ്ഞു കരയാൻ ആയിരുന്നു അവളുടെ വിധി.
രേവതിക്കും ദേവനും പലപ്പോഴും അവളെ വിലക്കാനായില്ല, കാരണം കനിയുടെ നെഞ്ചുപിടയുന്നത് പലപ്പോഴും ഇരുവരെയും തളർത്തി. സ്വയം താനാണ് അവളുടെ അമ്മയെന്ന് വിശ്വസിപ്പിക്കുമ്പോ രേവതിയും ഭ്രൂണം ധരിക്കാതെ, പ്രസവിക്കാതെ കിട്ടിയ അവനെ നൊന്തുപെറ്റ മകനെന്ന പോലെ കൊഞ്ചിക്കുമായിരുന്നു. അവരുടെ ഉള്ളിലെ അത്രയും നാൾ വേദനിച്ച വിഷമങ്ങൾക്കെല്ലാം ആ പിഞ്ചോമനയുടെ മുഖത്തെ ഒരു പുഞ്ചിരികൊണ്ടു മായ്ക്കാൻ കഴിയുമെന്ന് രേവതിയും വിശ്വസിച്ചു. അവന്റെ നീല കണ്ണിലെ നനവാർന്ന മിടിപ്പിന് അവരുടെ ജീവിതത്തിനു പുതിയൊരുർത്ഥം കൊടുക്കാൻ കഴിയുമായിരുന്നു.
രണ്ടു അമ്മമാരുടെ സ്നേഹവും കരുണയും കൊണ്ട് പിറന്ന അവനെ കാർത്തിക്ക് എന്ന് ദേവൻ വിളിക്കാൻ ആരംഭിച്ചു.
