“അമ്മെ…”
വസുധാമ്മ എന്റെ ബെഡിന്റെ അരികിലിരുന്നുകൊണ്ട് ധ്രുവികയെ നെറ്റിയിലൊന്നു മുത്തി.
“ഋതുവിന്റെ അച്ഛനും അമ്മയും നിന്റെ അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ എല്ലാം നിനക്ക് തന്ന തരണമെന്ന് പറഞ്ഞിരുന്നു….”
“അയ്യോ.. അതൊന്നുമെനിക്ക് വേണ്ടമ്മേ…”
“നിന്റെ പേരിൽ ബാങ്കിലിടാമെന്നാണ് പറഞ്ഞത്, മോൾക്കെന്തായാലും തുടർന്നു പഠിക്കാൻ ഉപകരിക്കുമല്ലോ, എന്ന് ഞാനും കരുതി…”
“അമ്മയുടെ ഇഷ്ടംപോലെ…” അമ്മയും ധ്രുവികയും എന്റെ മുറിയിൽ നിന്നുമിറങ്ങി.
ഓരോ ദിവസവും കടന്നു പോകുമ്പോ അമ്മയ്ക്കും അപ്പനും വിഷമം ഒക്കെ ഉണ്ടായിരുന്നെങ്കിലും അവരതെന്നോട് കാണിച്ചില്ല. ധ്രുവികയോട് അമ്മ പറയുന്നതൊക്കെ എന്നോട് അവൾ ക്‌ളാസിൽ വെച്ചും വൈകീട്ട് അഷ്‌റഫിന്റെ കടയിലിരുന്നു ചിൽ ചെയ്യുമ്പോഴും പറയും.
വൈകീട്ട് ബാൽക്കണിയിൽ ചൂട് കോഫീ കുടിച്ചുകൊണ്ട് ഞാനോർത്തു മൂന്ന് ദിവസം കൂടെ ഇനി ബാക്കിയുള്ളു. ധ്രുവിക പുറമെ ചിരിച്ചു കളിച്ചു നടക്കുമ്പോ അവളുടെ മനസ്സിൽ ഒരു നോവായി പ്രണയം മാറുന്നത് ഞാനറിഞ്ഞു. പോകാതെ ഇരിക്കാനും പറ്റില്ലാലോ, അകന്നിരിക്കുമ്പോ കിട്ടുന്ന സുഖം! പരസ്പരം ഒന്നാണെന്നുള്ള ആ തോന്നൽ! പ്രണയത്തിന്റെ ഏറ്റവും ആഴത്തിൽ ചെന്നിടാൻ…ഞാൻ മനസുകൊണ്ട് തയാറെടുത്തു. ധ്രുവിക വീട്ടിൽ വന്നത് മുതൽ ബാൽക്കണിയിലെ റോസാപ്പൂ എണ്ണത്തിൽ കൂടുതൽ പൂത്തു നിൽക്കുന്നുണ്ട്.
പിറകിൽ നിന്നും രണ്ടു കൈകളെന്നെ ചുറ്റിപിടിച്ചതും ഞാൻ പറഞ്ഞു.
“ധ്രുവീ….”
“മോളെ….”
“കരയല്ലേടാ….”
അവൾ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. പ്രണയം ഇരുതല വാള് പോലെയുള്ള സാധനമാണെന്ന്അറിഞ്ഞിട്ടും പ്രണയിച്ചുപോയ ഞാനും…. ഞാൻ ജർമനിയിലേക്ക് പോകുമെന്നറിഞ്ഞിട്ടും എന്നെ അതിലേറെ ആഴത്തിൽ പ്രണയിച്ച ധ്രുവിയും…. പക്ഷെ ഞാൻ തിരിച്ചു വരുന്ന നാൾ, അല്ലെങ്കിൽ ധ്രുവീകയെ അങ്ങോട്ടേക്ക് കൊണ്ടുപോകുന്ന നാൾ…. ഇതിനു രണ്ടിനും വേണ്ടിയുള്ള കാത്തിരിപ്പിനു കണ്ണീരിന്റെ ഉപ്പും പ്രണയത്തിന്റെ മധുരവും കലർന്ന സ്വാദാണ്….
അങ്ങനെ ഞാൻ പോകുന്ന ദിവസമെത്തി. ധ്രുവികയും ഞാനും തലേന്ന് ഒന്നിച്ചായിരുന്നു കിടന്നത്. അമ്മയ്ക്കും അപ്പനും നല്ലപോലെ അറിയാം ഞങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെ ആഴമെത്രയാണെന്നു. രണ്ടാൾക്കും കിട്ടിയ അവസരം ആണെങ്കിലും കുരുത്തക്കേട് ഒന്നുമൊപ്പിക്കാനുള്ള മൂഡ് ഉണ്ടായിരുന്നില്ല. രണ്ടാളും കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു.
പുലർച്ചെ ആയിരുന്നു പോവാനുള്ള ഫ്‌ളൈറ്റ്. ഞാൻ ചിരിച്ചു കൊണ്ടു എന്റെ പെണ്ണിനോടും അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു. അവർ മാത്രമല്ല യാത്രയയക്കാൻ വേണ്ടി വന്നത്. എന്നെ ഞെട്ടിച്ചുകൊണ്ട് നീരജയുൾപ്പെടെ ഒത്തിരിപ്പേരു വന്നു.
റെജിനും ശ്യാമും സണ്ണിയും കൂടെ വിൻസെന്റ് അങ്കിളും പിന്നെ പെണ്ണുങ്ങൾ സ്‌മൃതിയും ഋതുവും റോഷ്നിയും അവളുടെ എൻഗേജ്‌മെന്റ് ആയ ചെറുക്കനും. എല്ലാരും എനിക്ക് വിഷ് ചെയ്തു. രണ്ടു വർഷത്തെ മാസ്റ്റർ കമ്മ്യുണിക്കേഷൻ കോഴ്സ് ആണിത്. അവിടെ പഠിക്കുന്നതിലും കൂടുതൽ ഈ രണ്ടു വര്ഷം കൊണ്ട് ധ്രുവികയും ഞാനും ഒത്തിരി പഠിക്കുമായിരുക്കും. ജീവിതത്തിലേക്ക് വേണ്ട കാര്യങ്ങൾ എല്ലാം വേണ്ടപോലെ സ്വായത്തമാക്കികൊണ്ട്. ശേഷം അവളുടെ കഴുത്തിൽ മിന്നുകെട്ടികൊണ്ട് എന്റേത് മാത്രം ആക്കാൻ ഉള്ള പ്രതീക്ഷയോടെ… കഥ ചുരുക്കുന്നു.
(ശുഭം)
