“എന്തുപറ്റി ആമി…? എന്താ ഒരു വല്ലായ്മ?”
ഞാൻ ചോദിച്ചു.
“ഒന്നുമില്ല ദേവാ…”
എന്റെ മുഖത്തേക്ക് നോക്കുകപോലും ചെയ്യാതെ, താല്പര്യമില്ലാത്ത മട്ടിൽ അവൾ പറഞ്ഞു.
ശേഷം എന്നിൽ നിന്നും പതുക്കെ അടർന്നുമാറി അവൾ റൂമിന് പുറത്തേക്കിറങ്ങിപ്പോയി.
അവരുടെ ഈ പ്രവർത്തികൾ എന്നെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. എന്റെ നെഞ്ചിൽ ആരോ വലിയൊരു കല്ല് കയറ്റിവെച്ചതുപോലെ തോന്നി. എന്നാലും എന്റെ മനസ്സ് അതിനെല്ലാം ഓരോ കാരണങ്ങൾ സ്വയം കണ്ടുപിടിച്ചുകൊണ്ടിരുന്നു.
മാനസയുടെ കീഴിലെ പരിശീലനം അവർക്ക് വല്ലാതെ മടുത്തിട്ടുണ്ടാകാം, അല്ലെങ്കിൽ ആ മോതിരങ്ങളുടെ ഊർജ്ജം അവരുടെ ശരീരത്തെയും മനസ്സിനെയും വല്ലാതെ തളർത്തിയിട്ടുണ്ടാകും… അങ്ങനെ പലതും ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
ഞാൻ വീണ്ടും ആ കട്ടിലിൽ വന്നിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. കുളി കഴിഞ്ഞ് പുറത്തേക്ക് വരുന്ന നിധിയെ കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ അവളിലുടക്കി നിന്നുപോയി.
അവളുടെ ആ സ്വർണ്ണ നിറമുള്ള ശരീരത്തെ പൊതിഞ്ഞുകൊണ്ട് ചെറിയൊരു വെള്ള ടവൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നനഞ്ഞൊട്ടിയ മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ കഴുത്തിലെ കുഴികളിലൂടെ ഒലിച്ചിറങ്ങി ആ ടവലിന്റെ വിടവിലേക്ക് മറയുന്നുണ്ടായിരുന്നു.
തണുപ്പുകൊണ്ടാണോ എന്നറിയില്ല, അവളുടെ സ്വർണ്ണവർണ്ണമുള്ള ചർമ്മത്തിൽ നേരിയൊരു ചുവപ്പ് പടർന്നിരുന്നു. ആ ടവലിന്റെ അതിരുകളിൽ തെളിഞ്ഞുനിൽക്കുന്ന അവളുടെ ശരീരത്തിന്റെ വടിവുകൾ ഏതൊരു പുരുഷനെയും ഭ്രാന്തുപിടിപ്പിക്കുന്നതായിരുന്നു.
നനഞ്ഞൊട്ടിയ ആ വശ്യമായ രൂപം കണ്ടപ്പോൾ എന്റെ ഉള്ളിലെ വിഷമങ്ങൾക്കിടയിലും എവിടെയോ ഒരു കൊതി തോന്നി.
ഞാൻ അവളെ നോക്കി സ്നേഹത്തോടെ ഒന്ന് ചിരിച്ചു. എന്നാൽ തിരിച്ച് വളരെ മങ്ങിയ, നിർവികാരമായ ഒരു പുഞ്ചിരി മാത്രമാണ് അവൾ എനിക്ക് നൽകിയത്. ശേഷം ആ ടവലിൽ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ട് അവൾ എന്നോട് പറഞ്ഞു:
“ദേവാ… നീ റൂമിന് പുറത്തേക്ക് ഒന്ന് പോകുമോ… എനിക്ക് ഡ്രസ്സ് മാറണം.”
ആ വാക്കുകൾ കേട്ടതും എന്റെ തലക്കടിച്ചതുപോലെ തോന്നി. ഞാൻ സ്തംഭിച്ച് ആ കട്ടിലിൽ തന്നെ ഇരുന്നുപോയി. ഡ്രസ്സ് മാറാൻ ഞാൻ പുറത്തുപോകണമെന്നോ? എന്നോട്! അവളും യാതൊരു ഭാവവ്യത്യാസവുമില്ലാതെ അതേ നിൽപ്പാണ്. ഞാൻ പുറത്തേക്ക് പോകാൻ വേണ്ടി കാത്തുനിൽക്കുന്നത് പോലെ അവൾ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്.
പിന്നീട് ഞാൻ അവിടെ ഇരുന്നില്ല. ഒന്നും മിണ്ടാതെ, വലിയൊരു അപമാനഭാരത്തോടെ ഞാൻ എഴുന്നേറ്റ് വാതിൽക്കലേക്ക് നടന്നു.
ഞാൻ പുറത്തെത്തിയതും, എന്റെ മുഖത്തേക്ക് നോക്കുകപോലും ചെയ്യാതെ അവൾ വലിയ ശബ്ദത്തോടെ ആ വാതിലടച്ചു!
അടഞ്ഞ ആ വാതിലിന് മുന്നിൽ ഞാൻ തരിച്ചുനിന്നുപോയി. എന്താണ് ഇവിടെ നടക്കുന്നതെന്ന് എനിക്കൊരു എത്തും പിടിയുമില്ലായിരുന്നു. അവരുടെ പെരുമാറ്റം തികച്ചും വ്യത്യസ്തമാണ്. ഞാൻ അറിയാതെ എന്തെങ്കിലും തെറ്റ് ചെയ്തോ? അതോ ആ പരിശീലന മുറിക്കുള്ളിൽ വെച്ച് ആ മോതിരങ്ങൾ അവരുടെ മനസ്സിൽ എന്തെങ്കിലും വിഷം കുത്തിവെച്ചോ? ചിന്തകൾ കാട്ടുതീ പോലെ എന്റെ തലച്ചോറിൽ പടർന്നു…
താഴേക്ക് ചെന്നപ്പോൾ അവിടെ വേറൊരു കാഴ്ചയായിരുന്ന….
മുറ്റത്ത് മീനാക്ഷിമോളുടെ കൂടെ ഓടിക്കളിക്കുകയാണ് ആമി! മുറിയിൽ വെച്ച് യാതൊരു ഭാവവുമില്ലാതെ എന്നെ തള്ളിമാറ്റിയിറങ്ങിപ്പോയ ആൾ തന്നെയല്ലേ ഇതൊക്കെയെന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി.
അവിടെ നിറയെ അവളുടെ ചിരിയും സംസാരവുമായിരുന്നു. മീനാക്ഷിക്കൊപ്പം അവൾ ഒരു കൊച്ചുകുട്ടിയെപ്പോലെ തിമിർക്കുകയാണ്. ഞാൻ പടിപ്പുരയ്ക്കൽ നിന്നുകൊണ്ട് അവളെത്തന്നെ ഉറ്റുനോക്കി നിന്നു.
പക്ഷെ, ഒരുവട്ടം പോലും അവൾ എന്റെ നേർക്ക് നോക്കിയില്ല. ഞാൻ അവിടെ നിൽക്കുന്നുണ്ടെന്ന ഒരു ഭാവം പോലും ആ മുഖത്തില്ലായിരുന്നു. തികച്ചും അപരിചിതനായ ഒരാളെപ്പോലെ എന്നെ അവഗണിക്കുന്ന ആമിയെ കണ്ടപ്പോൾ എന്റെ നെഞ്ചിൽ ഒരു കൊളുത്തിവലിക്കുന്ന വേദന തോന്നി.
