മടുപ്പും ക്ഷീണവും കാരണം ഞങ്ങൾ അറിയാതെ നിന്നുപോകുമ്പോഴാണ് തക്ഷകന്റെ തനിനിറം ഞങ്ങൾ കണ്ടത്.
എവിടെനിന്നോ അവന്റെ കയ്യിലേക്ക് തിളങ്ങുന്ന ഒരു ‘ചാട്ടുളി’ പോലുള്ള ആയുധം വന്നിരുന്നു! ഇരുമ്പിന്റെ കൂർത്ത മുനയുള്ള, കാറ്റിനെ കീറിമുറിക്കുന്ന ഒരു ഭീകര സാധനം. ഞങ്ങൾ ഒന്ന് കിതക്കാൻ നിന്നാൽ മതി, ഒരു മൂളലുള്ള ശബ്ദത്തോടെ അവൻ അത് വെച്ച് അറിഞ്ചം പുറിഞ്ചം അടിക്കാൻ തുടങ്ങി!
ചാട്ടുളി ശരീരത്തിൽ വീഴുന്നിടത്ത് തീപ്പൊള്ളലേറ്റതുപോലെ മാംസം പറിഞ്ഞുപോരുന്ന വേദനയായിരുന്നു.
“എഴുന്നേൽക്ക് മർത്യാ…! ശത്രു നിനക്ക് ശ്വാസമെടുക്കാൻ സമയം തരില്ല…!” എന്ന് അലറിക്കൊണ്ട് അവൻ വീണ്ടും വീണ്ടും ഞങ്ങളെ തല്ലിച്ചതച്ചു. വേദന കൊണ്ട് പുളഞ്ഞ ഞങ്ങൾ, വീഴാൻ പോകുന്ന ജീവൻ തിരികെ പിടിച്ചു നിർത്തി വീണ്ടും ഓടി, വീണ്ടും ഭാരമുയർത്തി.
എത്ര മണിക്കൂറുകൾ ആ നരകത്തിൽ ചിലവഴിച്ചു എന്ന് ഞങ്ങൾക്ക് ഒരു എത്തും പിടിയുമില്ലായിരുന്നു. ഫോണും വാച്ചുമൊന്നും കൊണ്ടുവരാൻ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല…..
പുറത്ത് വെളിച്ചമാണോ ഇരുട്ടാണോ എന്ന് ഈ മാന്ത്രിക മുറിക്കുള്ളിൽ നിന്നാൽ അറിയാൻ കഴിയില്ലല്ലോ.
എപ്പോഴും ആ രുധിരമണിയിൽ നിന്നുള്ള ചുവന്ന വെളിച്ചം മാത്രം.
അപ്പോഴാണ് എന്റെ തലയിൽ ഒരു ചിന്ത വന്നത്. ഈ മുറി ഒരു മാന്ത്രിക ലോകമാണല്ലോ, ഇവിടുത്തെ സമയം പുറത്തേക്കാൾ പതുക്കെയായിരിക്കുമോ?
പുരാണങ്ങളിലൊക്കെ പറയുന്നതുപോലെ, ഇവിടെ നമ്മൾ ഒരു മാസം നിൽക്കുന്നത് പുറത്ത് വെറുമൊരു ദിവസമോ മറ്റോ ആണെങ്കിലോ? ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്ന ആ ടൈം ഡൈലേഷൻ!
സൂപ്പർമാനെപ്പോലെ ഇത്രയും പണിതിട്ടും എന്റെ തലച്ചോർ വർക്ക് ചെയ്യുന്നുണ്ടല്ലോ എന്നോർത്ത് എനിക്ക് എന്നോട് തന്നെ ചെറിയൊരു ബഹുമാനം തോന്നി. ഈ വലിയ കണ്ടുപിടുത്തം തക്ഷകനോട് ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഒരു വലിയ കരിങ്കല്ല് ചുമലിൽ വെച്ച് കിതച്ചുനിൽക്കുന്നതിനിടയിൽ, ഞാൻ പതുക്കെ തലയുയർത്തി അവനെ നോക്കി.
“തക്ഷകാ… ഒരു സംശയം… ഇവിടെ സമയം കുറച്ച് പതുക്കെ…”
വായ തുറന്നത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ…
കണ്ണിമവെട്ടുന്നതിന് മുൻപ് അവന്റെ കയ്യിലിരുന്ന ആ ചാട്ടുളി വായുവിൽ പാറിവന്ന് എന്റെ തുടയിൽ ഒരൊറ്റ അടിയായിരുന്നു! വേദന കൊണ്ട് എന്റെ കണ്ണ് തള്ളി പുറത്തുവന്നു, ചുമലിലിരുന്ന കല്ല് താഴേക്ക് വീണു. ഞാൻ അലറിക്കൊണ്ട് ആ ചുവന്ന മണ്ണിലേക്ക് ചുരുണ്ടുകൂടി.
‘നായിന്റെ മോൻ… അവനൊടൊരു സംശയം ചോദിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ…’ ഞാൻ മനസ്സിൽ അവനെയും എന്റെ ബുദ്ധിയെയും മാറിമാറി തെറിവിളിച്ചു.
സംശയം തീർക്കാൻ നിന്ന സച്ചിനും രാഹുലും ഇത് കണ്ട് മിണ്ടാതെ വീണ്ടും കല്ലുമെടുത്ത് ഓട്ടം തുടങ്ങി.
അങ്ങനെ വേദനയും ചോരയും വിയർപ്പും കുഴഞ്ഞുമറിഞ്ഞ മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ഒടുവിൽ , തക്ഷകൻ തന്റെ കയ്യിലിരുന്ന ആയുധം താഴെയിട്ടു.
“ഇന്നത്തെ പരിശീലനം ഇവിടെ അവസാനിക്കുന്നു…!”
അവൻ ഉച്ചത്തിൽ പ്രഖ്യാപിച്ചു.
ആ ഒറ്റ വാക്ക് കേട്ടതും ഞങ്ങൾ മൂന്നുപേരും ജീവനില്ലാത്ത ശവശരീരങ്ങളെപ്പോലെ ആ ചുവന്ന അങ്കത്തട്ടിലേക്ക് വീണുപോയി.
ശരീരത്തിൽ അനങ്ങാത്ത ഒരു പേശികൾ പോലുമില്ലായിരുന്നു. വിരലൊന്ന് അനക്കാൻ പോലും കഴിയാത്തവിധം തളർന്ന്, ശ്വാസം മാത്രം ബാക്കിയാക്കി ഞങ്ങൾ ആ മണ്ണിൽ അങ്ങനെ കിടന്നു. ഒന്നാം ദിവസം തന്നെ ഞങ്ങളെ ഈ പരുവമാക്കിയെങ്കിൽ, ബാക്കിയുള്ള ദിവസങ്ങൾ എന്തായിരിക്കുമെന്ന് ഓർക്കാൻ കൂടി എനിക്ക് ഭയമായിരുന്നു.
ആ ചുവന്ന മണ്ണിൽ ജീവൻ പോയതുപോലെ കിടന്ന ഞങ്ങളുടെ അടുത്തേക്ക് തക്ഷകൻ നടന്നു വന്നു.
അവന്റെ കയ്യിൽ മരം കൊണ്ടുണ്ടാക്കിയ ഒരു വലിയ പാത്രമുണ്ടായിരുന്നു. അതിൽ നിന്നും കുടിക്കാൻ എന്തോ ഒരു ദ്രാവകം അവൻ ഞങ്ങൾക്ക് നേരെ നീട്ടി. അത് വെള്ളമാണോ, മരുന്നാണോ, അതോ ഇനി കാട്ടിലെ വല്ല പച്ചില പിഴിഞ്ഞെടുത്ത നീരാണോ എന്നൊന്നും ചോദിക്കാനുള്ള ഊർജ്ജം ഞങ്ങൾക്കില്ലായിരുന്നു.
