തക്ഷകന്റെ ആ വാക്കുകൾ കേട്ടപ്പോൾ കൂടുതൽ കാര്യങ്ങളൊന്നും എനിക്ക് വ്യക്തമായി മനസ്സിലായില്ലെങ്കിലും, എവിടെയൊക്കെയോ എന്തൊക്കെയോ കത്തുന്നുണ്ടായിരുന്നു. ഈ രത്നങ്ങൾ വിഭജിക്കപ്പെട്ടതിന് പിന്നിൽ വലിയൊരു കഥയുണ്ടെന്ന് മാത്രം എനിക്കുറപ്പായി. ആരായിരിക്കും ഈ രുധിരമണി തകർത്തത്? ബാക്കി കഷ്ണങ്ങൾ ആരുടെയൊക്കെ കൈകളിലാകും?
ചോദ്യങ്ങൾ വീണ്ടും തലച്ചോറിൽ കുരുങ്ങിത്തുടങ്ങിയെങ്കിലും, അതിനുത്തരം തേടാനുള്ള സമയമായിരുന്നില്ല അത്. കാരണം തക്ഷകൻ അപ്പോഴേക്കും കളരിയുടെ മണ്ണിലേക്ക് ഇറങ്ങി, ആയുധങ്ങളിലേക്കൊന്ന് നോക്കി ഞങ്ങളെയും കാത്തുനിൽപ്പുണ്ടായിരുന്നു…..
തക്ഷകന്റെ ചുണ്ടിൽ ഒരു വക്രമായ ചിരി വിരിഞ്ഞു. കളി കാര്യമായി എന്നെനിക്ക് മനസ്സിലായി. അവകാശവാദങ്ങളും അത്ഭുതങ്ങളും കഴിഞ്ഞു; ഇനി ചോരയും നീരും വറ്റുന്ന പോരാട്ടമാണ് വരാനിരിക്കുന്നത്!
കളരിയുടെ ചുവന്ന മണ്ണിലേക്ക് കാലെടുത്തുവെച്ച തക്ഷകൻ ഞങ്ങളെ മൂന്നുപേരെയും ഒന്ന് സൂക്ഷിച്ചു നോക്കി.
അവന് ചുറ്റും ആ രുധിരമണിയുടെ ചുവന്ന പ്രകാശം ഒരു പ്രഭാവലയം പോലെ തിളങ്ങിനിന്നു.
“ഇന്നുമുതൽ വരാൻ പോകുന്ന അടുത്ത ആറു ദിവസങ്ങൾ… നിങ്ങളുടെ ശരീരവും മനസ്സും എന്റേതാണ്…”
തക്ഷകന്റെ ഗാംഭീര്യമുള്ള ശബ്ദം ആ വലിയ കരിങ്കൽ മേൽക്കൂരയിൽ തട്ടി പ്രതിധ്വനിച്ചു.
ശേഷം അവൻ വരും ദിവസങ്ങളിലെ പരിശീലനത്തിന്റെ ഒരു പട്ടിക തന്നെ ഞങ്ങൾക്ക് മുന്നിൽ നിരത്തി.
“ഒന്നാം ദിവസം, അതായത് ഇന്ന്… നിങ്ങളുടെ ഈ ദുർബലമായ മനുഷ്യശരീരത്തിന്റെ പരിമിതികൾ നമ്മൾ ഇല്ലാതാക്കും. നിങ്ങളുടെ മാംസവും പേശികളും ഉരുക്കുപോലെയാക്കും. രണ്ടാം ദിവസം ഈ കളരിയിലുള്ള ആയുധങ്ങളെ നിങ്ങൾ അറിയും, അവ നിങ്ങളുടെ ശരീരത്തിന്റെ ഭാഗമായി മാറും. മൂന്നാം ദിവസം വേദനകളെയും മുറിവുകളെയും ചിരിച്ചുകൊണ്ട് നേരിടാൻ നിങ്ങൾ പഠിക്കും. നാലാം ദിവസം നിങ്ങളുടെ വേഗതയും ഏകാഗ്രതയും കാറ്റിനെ വെല്ലുന്നതാകും. അഞ്ചാം ദിവസം കണ്ണുകൾ കെട്ടി, അദൃശ്യമായ ശത്രുവിനെ നേരിടാനുള്ള പാഠങ്ങൾ. ആറാം ദിവസം… ഈ കളരിയിൽ നിങ്ങൾ എന്നോട് പോരാടും. അതിൽ നിങ്ങൾ ജീവനോടെ ബാക്കിയായാൽ, നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരവും അതുപോലെ വരാനിരിക്കുന്ന ആ മഹാരാത്രിയെ നേരിടാൻ നിങ്ങൾ സജ്ജരായി എന്ന് കരുതാം!”
ഇതൊക്കെ കേട്ടപ്പോൾ സിനിമകളിലെ നായകന്മാർ ട്രെയിനിങ് നടത്തുന്ന സീനുകളൊക്കെയാണ് എന്റെ മനസ്സിലേക്ക് വന്നത്. വലിയ കുഴപ്പമില്ലാതെ പിടിച്ചുനിൽക്കാം എന്നൊരു അമിതവിശ്വാസം ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്നു.
തുടക്കത്തിൽ അവൻ പറഞ്ഞ കാര്യങ്ങൾ വളരെ എളുപ്പമുള്ളതായിരുന്നു. ആ വലിയ കളരിക്ക് ചുറ്റും ഓടുക, ചില ലഘുവായ വ്യായാമങ്ങൾ ചെയ്യുക. ഞങ്ങൾ പരസ്പരം നോക്കി കണ്ണിറുക്കി. ‘ഇത്രയേ ഉള്ളൂ ഈ പുരാണത്തിലെ ട്രെയിനിങ്’ എന്ന മട്ടിലായിരുന്നു ഞങ്ങളുടെ പോസ്.
പക്ഷേ… ആ ചിരിക്ക് വെറും അര മണിക്കൂറിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ! പതിയെ പതിയെ കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങി.
അവൻ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന കാര്യങ്ങൾ മനുഷ്യർക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. നൂറു കിലോയിലേറെ ഭാരമുള്ള വലിയ കരിങ്കൽ ഗോളങ്ങൾ ചുമലിലേറ്റി ആ ചുവന്ന മണ്ണിലൂടെ വട്ടം ചുറ്റാൻ അവൻ ആവശ്യപ്പെട്ടു. ആദ്യത്തെ കുറച്ചു ദൂരം എങ്ങനെയൊക്കെയോ വലിച്ചുനീക്കി പോയെങ്കിലും, പിന്നീട് കാലുകൾ നിലത്തുറക്കാതായി. തോളിലെ തൊലി പൊട്ടി ചോരയൊലിക്കാൻ തുടങ്ങി. അത് കഴിഞ്ഞപ്പോൾ കൊത്തുപണികൾ ചെയ്ത കൂറ്റൻ മരത്തൂണുകൾ പരസ്പരം എറിഞ്ഞുകളിക്കാനായിരുന്നു നിർദ്ദേശം!
ഓരോ തവണ ആ മരത്തൂണ് കയ്യിലേക്ക് വീഴുമ്പോഴും എല്ലുകൾ നുറുങ്ങുന്ന വേദനയായിരുന്നു. ശ്വാസം കിട്ടാതെ എന്റെ നെഞ്ച് പൊട്ടുമെന്ന അവസ്ഥയായി. വിയർപ്പും ചോരയും കലർന്ന് ആ ചുവന്ന മണ്ണിലേക്ക് ഇറ്റുവീണു.
സച്ചിൻ പലതവണ തളർന്നു വീണു, രാഹുലിന്റെ മുഖമൊക്കെ വിളറി വെളുത്ത് ഒരു പരുവമായിരുന്നു.
