വലിയ തടിവാതിൽ വലിയൊരു ശബ്ദത്തോടെ തുറക്കപ്പെട്ടപ്പോൾ ഞാൻ അതിലേക്ക് കണ്ണുംനട്ട് നിൽക്കുകയായിരുന്നു.
ചുവന്ന മണ്ണിൽ, എന്റെ കയ്യിലെ ആ കറുത്ത വാളിന്റെ പിടിയിൽ ഇറുകെ പിടിച്ച് പോരിന് തയ്യാറായി നിൽക്കുന്ന എന്നെക്കണ്ട് വാതിൽക്കൽ നിന്ന തക്ഷകന്റെ മുഖത്ത് ആദ്യമായി നേരിയൊരു അമ്പരപ്പ് മിന്നിമറഞ്ഞു.
പക്ഷേ നിമിഷനേരം കൊണ്ട് അതൊരു വക്രമായ പുഞ്ചിരിയായി അവൻ മാറ്റി.
“അകത്തെ മുറിവുകൾ പുറത്തെ മുറിവുകളേക്കാൾ ആഴമുള്ളതാണല്ലേ മർത്യാ?”
എന്റെ മനസ്സിലെ വാശിയും ദേഷ്യവും അവൻ എങ്ങനെയോ വായിച്ചെടുത്തിരുന്നു. ആ ചോദ്യത്തിന് മറുപടി പറയാൻ ഞാൻ നിന്നില്ല, പകരം വാളൊന്ന് വായുവിൽ വീശി ഞാൻ അവനെ നേരിടാൻ തയ്യാറായി നിൽപ്പൊറപ്പിച്ചു.
അപ്പോഴേക്കും കിതച്ചുകൊണ്ട് സച്ചിനും രാഹുലും അവിടേക്ക് ഓടിയെത്തി. എന്നെ മുറിയിൽ കാണാഞ്ഞതുകൊണ്ട് അവർ വേഗം ഇറങ്ങി വന്നതാണ്. എന്നെ അവിടെ കണ്ടപ്പോൾ അവന്മാർക്കും കാര്യം പിടികിട്ടി, ഇന്ന് ഞാൻ പഴയ ആളല്ല!
അവർ അവരവരുടെ ആയുധങ്ങൾ കൈയിലെടുത്തതും തക്ഷകന്റെ ഭാവം മാറി. ആ പഴയ വന്യത അവന്റെ കണ്ണുകളിൽ നിറഞ്ഞു.
“ഇന്ന് മൂന്നാം ദിവസം!”
രുധിരമണിയിലേക്ക് നോക്കി അവൻ വലിയ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
“ഇന്ന് നിങ്ങൾ ആയുധം പ്രയോഗിക്കാൻ മാത്രമല്ല പഠിക്കുന്നത്. നിങ്ങളുടെ മാംസത്തിൽ ആയുധങ്ങൾ തുളച്ചുകയറുമ്പോൾ, ചോര വാർന്നുപോകുമ്പോൾ… ആ വേദനയെ ഒരു ചെറുചിരിയോടെ നേരിടാൻ കൂടിയാണ്! ശത്രുവിന്റെ മുന്നിൽ വെച്ച് വേദനകൊണ്ട് നിങ്ങളുടെ മുഖം ചുളിയാൻ പാടില്ല. തുടങ്ങിയേക്കാം…!”
പറഞ്ഞുതീർന്നതും, കൊടുങ്കാറ്റ് പോലെ അവൻ ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. കഴിഞ്ഞ രണ്ട് ദിവസത്തേക്കാൾ ഇരട്ടി വേഗതയിലായിരുന്നു അവന്റെ നീക്കങ്ങൾ. ആദ്യത്തെ കുറച്ചുനേരം പ്രതിരോധിക്കാൻ ഞങ്ങൾ മൂന്നുപേരും നന്നായി പാടുപെട്ടു. രാഹുലിന്റെ കുന്തവും സച്ചിന്റെ വലിയ ഗദയും വായുവിൽ ശബ്ദമുണ്ടാക്കി പാറിനടന്നെങ്കിലും തക്ഷകന്റെ വേഗതയ്ക്ക് മുന്നിൽ അതൊന്നും പോരായിരുന്നു.
പെട്ടെന്ന് അവന്റെ കയ്യിലിരുന്ന വാളിന്റെ മൂർച്ചയുള്ള വശം സച്ചിന്റെ തുടയിൽ ആഴത്തിൽ ഉരസി കടന്നുപോയി. വലിയൊരു അലർച്ചയോടെ സച്ചിൻ താഴേക്ക് വീഴാൻ പോയതും, തക്ഷകൻ അവന്റെ നെഞ്ചിൽ ചവിട്ടി താഴെയിട്ടു.
“വേദനയെ ഭയക്കുന്നവൻ യുദ്ധക്കളത്തിൽ ആദ്യമേ മരിക്കും!”
അവൻ അലറി.
അടുത്ത നിമിഷം അവൻ എനിക്ക് നേരെ തിരിഞ്ഞു. വാശിയോടെ ഞാൻ എന്റെ കറുത്ത വാൾ വെച്ച് അവന്റെ ആക്രമണങ്ങളെ തടഞ്ഞു. ഓരോ തവണ ഇരുമ്പുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോഴും എന്റെ കൈത്തണ്ടയിലൂടെ വലിയൊരു മിന്നൽ കടന്നുപോകുന്നതുപോലെ തോന്നി. എന്റെ ശ്രദ്ധയൊന്ന് മാറിയ തക്കത്തിന് അവന്റെ വാൾത്തലപ്പ് എന്റെ ഇടത്തെ തോളിൽ വലിയൊരു മുറിവുണ്ടാക്കി.
ചൂടുള്ള ചോര ആ ചുവന്ന മണ്ണിലേക്ക് ഇറ്റുവീണു.
സാധാരണയായി അത്രയും വലിയൊരു മുറിവുണ്ടായാൽ ബോധംകെട്ട് വീഴേണ്ടതാണ്. ആ മാന്ത്രിക കളരിയിലെ മുറിവുകൾക്ക് നീറ്റലും കൂടുതലായിരുന്നു. പക്ഷേ, ആ നിമിഷം എന്റെ മനസ്സിലേക്ക് വന്നത് ആമിയുടെയും നിധിയുടെയും മുഖമാണ്. ഒരു അപരിചിതനെപ്പോലെ അവർ എന്നെ തള്ളിമാറ്റിയപ്പോൾ എന്റെ നെഞ്ചിലുണ്ടായ ആ വിങ്ങലിന് മുന്നിൽ, ശരീരത്തിലേറ്റ ഈ മുറിവുകൾക്കൊന്നും യാതൊരു വിലയുമില്ലായിരുന്നു.
എന്റെ കണ്ണുകളിൽ ഭയത്തിന് പകരം അവരോടുള്ള ദേഷ്യവും സങ്കടവും വാശിയുമായി രൂപാന്തരപ്പെട്ടു.
ഞാൻ കരഞ്ഞില്ല, എന്റെ മുഖം ചുളിഞ്ഞതുപോലുമില്ല. മുറിവിൽ നിന്നൊഴുകിയ ചോര എന്റെ കയ്യിലെ കറുത്ത വാളിലേക്ക് പടർന്നപ്പോൾ, ആ വാളിന്റെ മിടിപ്പ് എന്റെ നെഞ്ചിടിപ്പുമായി കൂടുതൽ വേഗത്തിൽ ലയിച്ചുചേരുന്നതായി എനിക്ക് തോന്നി.
വല്ലാത്തൊരു ആവേശത്തോടെ ഞാൻ തിരികെ ആക്രമിക്കാൻ തുടങ്ങി.
മണിക്കൂറുകൾ എങ്ങനെ കടന്നുപോയി എന്ന് ഞങ്ങൾ അറിഞ്ഞതേയില്ല. വിയർപ്പും ചോരയും കലർന്ന് ആ ചുവന്ന മണ്ണ് കുഴമ്പുരൂപത്തിലായിരുന്നു. സച്ചിനും രാഹുലും പലതവണ താഴെ വീണു, വീണ്ടും എഴുന്നേറ്റു. അവരുടെ ശരീരമാകെ ചെറിയതും വലുതുമായ മുറിവുകൾ നിറഞ്ഞിരുന്നു. എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ചോര വാർന്നൊഴുകുന്നുണ്ടായിരുന്നെങ്കിലും എന്റെ വേഗതയോ ഊർജ്ജമോ ഒരിഞ്ചുപോലും കുറഞ്ഞിരുന്നില്ല.
