തക്ഷകന്റെ മുഖത്ത് എന്നെക്കുറിച്ചുള്ള വലിയൊരു മതിപ്പ് രൂപപ്പെടുന്നത് ആയുധങ്ങൾ കൂട്ടിയിടിക്കുന്നതിനിടയിൽ ഞാൻ ശ്രദ്ധിച്ചു. വേദനകൾ എന്റെ ശരീരത്തെ മരവിപ്പിച്ചു കഴിഞ്ഞിരുന്നു.
ഒടുവിൽ, പരസ്പരം മാറ്റുരയ്ക്കുന്ന വാളുകൾക്കിടയിൽ നിന്നും ഒരു വലിയ തീപ്പൊരി ചിതറിയതും, തക്ഷകൻ പെട്ടെന്ന് പുറകോട്ട് മാറി നിന്നു. അവൻ തന്റെ ആയുധം താഴ്ത്തി. അവന്റെ നെഞ്ചും വേഗത്തിൽ ഉയർന്നു താഴുന്നുണ്ടായിരുന്നു.
“മതി…”
അവൻ കൈയുയർത്തി.
“മൂന്നാം ദിവസത്തെ ലക്ഷ്യം നിങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. നിങ്ങളുടെ സിരകളിൽ ഇപ്പോൾ ഭയമില്ല. ഇനി ഏത് ആയുധം നിങ്ങളുടെ മാംസം പിളർന്നാലും നിങ്ങളുടെ കണ്ണുകൾ പിടയില്ല.”
ഞാൻ കിതച്ചുകൊണ്ട് എന്റെ വാൾ മണ്ണിലേക്ക് കുത്തിനിർത്തി അതിൽ ചാരി നിന്നു. ശ്വാസം തൊണ്ടയിൽ കുരുങ്ങുന്നുണ്ടായിരുന്നു. ശരീരം മുഴുവൻ നീറുകയാണ്.
“ഇന്നത്തെ പരിശീലനം അവസാനിച്ചു. നിങ്ങൾക്ക് പോകാം,”
അവൻ തിരിഞ്ഞുനടന്നുകൊണ്ട് പറഞ്ഞു.
അപ്പോഴും ആരും ഒന്നും മിണ്ടിയില്ല. സച്ചിനും രാഹുലും എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് അവരുടെ ആയുധങ്ങൾ താഴെ വെച്ചു. ഞാൻ എന്റെ വാൾ അതിരുന്ന അതേ സ്ഥാനത്ത് തന്നെ ഭദ്രമായി തിരികെ വെച്ചു. ആ വാളിൽ നിന്നും പിടിവിട്ടപ്പോൾ എന്റെ ശരീരത്തിലെ വലിയൊരു ഊർജ്ജം വാർന്നുപോയതുപോലെ തോന്നി.
പരസ്പരം താങ്ങിപ്പിടിച്ച് ഞങ്ങൾ ആ വലിയ തടിവാതിലിന് നേരെ നടന്നു. ഒന്നാം ദിവസത്തെപ്പോലെ ഭാരം തോന്നി നിലത്തുവീഴില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
ആ വലിയ തടിവാതിലിനടുത്തേക്ക് എത്തിയ സച്ചിനും രാഹുലും പുറത്തേക്ക് കാലെടുത്തുവെച്ചു.
തക്ഷകനും അവർക്ക് പിന്നാലെ ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, എന്റെ കാലുകൾ ആ വാതിൽപ്പടിയിൽ തന്നെ തറഞ്ഞുനിന്നത്.
എനിക്ക് പുറത്തേക്ക് പോകാൻ തോന്നിയില്ല.
പുറത്തുപോയി ഞങ്ങളുടെ ആ മുറിയിൽ ചെന്നാൽ, എന്നെ ഒരു അപരിചിതനെപ്പോലെ നോക്കുന്ന ആമിയെയും നിധിയെയും വീണ്ടും കാണണം. ഒരുപക്ഷെ അവരുടെ ആ നിർവികാരമായ നോട്ടം എന്റെ ശരീരത്തിലേറ്റ ഈ മുറിവുകളേക്കാൾ കൂടുതൽ എന്നെ വേദനിപ്പിക്കും.
എനിക്കിപ്പോൾ ശാരീരികമായ വേദനകളെക്കാൾ ആവശ്യം മനസ്സിനെ ഈ തളർച്ചയിൽ നിന്നും മാറ്റിയെടുക്കുക എന്നതാണ്. അതിന് ഈ ആയുധങ്ങൾക്കിടയിൽ നിൽക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.മാത്രവുമല്ല ഞാൻ ഇതെല്ലാം പൂർണമായി ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു….
ഞാൻ അവിടെത്തന്നെ നിൽക്കുന്നത് കണ്ട് തക്ഷകൻ തിരിഞ്ഞുനോക്കി. അവന്റെ കൂർത്ത കണ്ണുകൾ എന്നിൽ തറഞ്ഞുനിന്നു.
“തക്ഷകാ…”
ഞാൻ പതുക്കെ വിളിച്ചു.
“ഞാൻ കുറച്ചു നേരം കൂടി ഇതിനകത്ത് ചിലവഴിച്ചോട്ടെ?”
എന്റെ ചോദ്യം കേട്ടതും അവന്റെ പുരികം ചുളിഞ്ഞു. ചോരയൊലിപ്പിച്ചു നിൽക്കുന്ന എന്നെ അവൻ തലമുതൽ പാദം വരെ ഒന്ന് സൂക്ഷിച്ചുനോക്കി. ഈ അവസ്ഥയിലും എന്റെ ഉള്ളിൽ കത്തുന്ന വാശി എന്താണെന്ന് അവന് മനസ്സിലായില്ല.
“പറ്റില്ല…”
വളരെ പരുക്കനായ സ്വരത്തിൽ അവൻ മറുപടി പറഞ്ഞു.
“നിന്റെ ശരീരവും, രുധിരമണിയും അതിന് അനുവദിക്കില്ല. ഇന്നത്തെ സമയം കഴിഞ്ഞു.”
പക്ഷെ ഞാൻ പിന്മാറാൻ തയ്യാറായിരുന്നില്ല. എന്റെ വാശി കൂടിവരികയായിരുന്നു.
“എനിക്ക് കുറച്ചു സമയം കൂടി വേണം തക്ഷകാ… ഞാൻ നിന്നോട്ടെ?”
ഞാൻ വീണ്ടും ചോദിച്ചു.
എന്റെ ആവർത്തിച്ചുള്ള ചോദ്യം അവന്റെ ഈഗോയെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ടാകണം. എന്റെ നേർക്ക് ഒരടി മുന്നോട്ടുവെച്ച്, ആ വലിയ കരിങ്കൽ മുറി മുഴുവൻ മുഴങ്ങുന്ന ശബ്ദത്തിൽ അവൻ അലറി:
“പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല…!!”
ആ അലർച്ച അവസാനിച്ചതും, മുകളിൽ നിന്നും ചിന്തിക്കാൻ പോലും കഴിയാത്തത്ര ഭയാനകമായ ഒരു ശബ്ദം ആ കളരിയിൽ മുഴങ്ങിക്കേട്ടു!
ആകാശത്ത് ഒരായിരം ഇടിമിന്നലുകൾ ഒന്നിച്ച് വെട്ടിയതുപോലൊരു ശബ്ദം! ഞങ്ങൾ ഞെട്ടി മുകളിലേക്ക് നോക്കി. ആ വലിയ മേൽക്കൂരയുടെ നടുവിൽ വായുവിൽ തങ്ങിനിന്നിരുന്ന ആ ചെറിയ രുധിരമണിയിൽ നിന്നായിരുന്നു ആ ശബ്ദം ഉണ്ടായത്!
