നിധിയുടെ കാവൽക്കാരൻ – 22 13

കൃതികയുടെയും റോസിന്റെയും അവസ്ഥ കേട്ടപ്പോൾ ഞങ്ങൾക്ക് കുറച്ചൊരു ആശ്വാസം തോന്നി. നാഗികയുടെ കീഴിലുള്ള അവരുടെ പരിശീലനം ഏകദേശം ഞങ്ങളുടേതിന് സമാനമായിരുന്നു. അത്രത്തോളം ഭാരമെടുപ്പിച്ചില്ലെങ്കിലും, കാറ്റിന്റെ വേഗതയിൽ കുതിക്കാനും മെയ്‌വഴക്കത്തോടെ ആയുധങ്ങൾ പ്രയോഗിക്കാനുമുള്ള കഠിനമായ അഭ്യാസങ്ങളായിരുന്നു നാഗിക അവരെക്കൊണ്ട് ചെയ്യിപ്പിച്ചത്.

 

അറിഞ്ചം പുരിഞ്ചമുള്ള അടി അവർക്കും കിട്ടിയിട്ടുണ്ട്.

 

എന്നാൽ ആമിയുടെയും നിധിയുടെയും കാര്യങ്ങൾ കേട്ടപ്പോൾ എന്റെ ചോര ശരിക്കും മരവിച്ചുപോയി. അവരുടെ പരിശീലനം തീർത്തും വ്യത്യസ്തമായിരുന്നു; ശാരീരികമായ അഭ്യാസങ്ങളെക്കാൾ മാനസികമായ, അല്ലെങ്കിൽ ആത്മാവിനെത്തന്നെ കീറിമുറിക്കുന്ന തരത്തിലുള്ള ഭയാനകമായ ഒന്നായിരുന്നു അത്. സാക്ഷാൽ മാനസ നേരിട്ടാണ് അവർക്ക് ട്രെയിനിങ് നൽകിയത് എന്ന് പറയുമ്പോൾ തന്നെ അതിന്റെ തീവ്രത ഊഹിക്കാമല്ലോ!

 

മനുഷ്യശരീരത്തിന് ഒരിക്കലും താങ്ങാൻ കഴിയാത്ത ആ മോതിരങ്ങളുടെ അപാരമായ മാന്ത്രികശക്തിയെ പൂർണ്ണമായും ആവാഹിക്കാനും, ആ അമാനുഷിക ഊർജ്ജത്തെ തങ്ങളുടെ സാധാരണ രക്തത്തോടും മാംസത്തോടും ലയിപ്പിക്കാനുമുള്ള അതികഠിനമായ വിദ്യകളായിരുന്നു മാനസ അവരെ പഠിപ്പിച്ചത്.

 

കൊടുംചൂടുള്ള ഒരു അഗ്നികുണ്ഡത്തിന് നടുവിൽ അവരെ ഇരുത്തി, കണ്ണുകളടച്ച് തങ്ങളുടെ വിരലുകളിലെ മോതിരങ്ങളിലേക്ക് പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു മാനസയുടെ ആദ്യത്തെ നിർദ്ദേശം.

 

ആത്മദർപ്പണമെന്ന ആ മോതിരം ഉണർന്നപ്പോൾ നിധിയുടെ തലച്ചോറിലേക്ക് ഇരച്ചുകയറിയത് ഒരായിരം അജ്ഞാതരുടെ ഭയാനകമായ ചിന്തകളും നിലവിളികളുമായിരുന്നു.

 

ആ ചിന്തകളുടെ ഭാരം താങ്ങാനാവാതെ ഭയം കൊണ്ട് വിറച്ചുപോയ നിധിയെ, തന്റെ ചോരയൊലിപ്പിച്ച് കൊണ്ടാണെങ്കിലും ആ ഇരുണ്ട ചിന്തകളെ നിയന്ത്രിക്കാൻ മാനസ നിർബന്ധിച്ചു.

 

ആമിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല; അവളുടെ മോതിരത്തിൽ നിന്നും പുറപ്പെട്ട അദൃശ്യമായ ഊർജ്ജം അവളുടെ ഞരമ്പുകളിലൂടെ തിളച്ചുമറിയുന്ന ലാവ പോലെ ഒഴുകാൻ തുടങ്ങിയപ്പോൾ അവൾ അനുഭവിച്ച വേദന, ഞങ്ങൾ കരിങ്കല്ല് ചുമന്നതിനേക്കാൾ എത്രയോ വലുതായിരുന്നു! ഓരോ തവണ അവർ വേദനകൊണ്ട് പുളഞ്ഞ് ബോധംകെട്ടു വീഴുമ്പോഴും, യാതൊരു ദയയുമില്ലാതെ മാനസ അവരെ വീണ്ടും ആ മാന്ത്രികവലയത്തിലേക്ക് തന്നെ വലിച്ചിഴച്ചു.

 

അക്ഷരാർത്ഥത്തിൽ തങ്ങളുടെ മനുഷ്യ സ്വഭാവത്തെ ഇല്ലാതാക്കി, ആ മോതിരങ്ങളുടെ അമാനുഷിക ശക്തിയെ പൂർണ്ണമായി ഉൾക്കൊള്ളാൻ പാകത്തിൽ തങ്ങളുടെ ശരീരത്തെയും ആത്മാവിനെയും മാറ്റിയെടുക്കുന്ന ഭയാനകമായൊരു പ്രക്രിയയായിരുന്നു അത്.

 

സ്വന്തം മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന ആ ഭ്രാന്തമായ അവസ്ഥയെ എങ്ങനെ അതിജീവിക്കണം എന്നാണ് മാനസ അവരെ പഠിപ്പിച്ചത്. ആ പൈശാചിക ശക്തിയുടെ ഒരു ചെറിയ അംശം മാത്രമേ അവർ ഇതുവരെ സ്വായത്തമാക്കിയിട്ടുള്ളൂ എങ്കിലും, അത് മനുഷ്യന് താങ്ങാവുന്നതിലും എത്രയോ അപ്പുറമായിരുന്നു എന്ന് അവരുടെ വിളറിയ മുഖങ്ങളും ഭയം തളംകെട്ടിനിൽക്കുന്ന കണ്ണുകളും വിളിച്ചുപറയുന്നുണ്ടായിരുന്നു.

 

 

*******

 

അന്ന് രാത്രി പിന്നീട് ആരും ആ മുറിയിലേക്ക് വന്നില്ല…..

 

ആ കട്ടിലിന്റെ കാലുകളിലും ഭിത്തിയിലുമൊക്കെ ചാരി അങ്ങനെ തന്നെയിരുന്നു. എപ്പോഴാണ് കണ്ണുകൾ അടഞ്ഞത്, എപ്പോഴാണ് ആ വേദനകൾക്കിടയിലും ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണത് എന്ന് ആർക്കും ഓർമ്മയില്ലായിരുന്നു.

 

പിറ്റേന്ന് രാവിലെ ജനലിലൂടെ വെളിച്ചം മുഖത്തേക്ക് അടിച്ചപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. ഉറക്കമുണർന്ന എൻ്റെ കണ്ണുകൾ വല്ലാതെ വികസിച്ചു… കാരണം, പതിവില്ലാത്ത ഒരു വലിയ ഉന്മേഷം ശരീരത്തിൽ നിറഞ്ഞുനിൽക്കുന്നത് പോലെ! ഇന്നലെ രാത്രി വരെ അനുഭവപ്പെട്ട ആ അസ്ഥി നുറുങ്ങുന്ന വേദനയൊക്കെ എങ്ങോട്ടോ മാഞ്ഞുപോയിരിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *