എല്ലാവർക്കും പണി കിട്ടിയല്ലോ എന്ന ആശ്വാസത്തിൽ, വേദനകൾക്കിടയിലും എന്റെ ചുണ്ടിലൊരു ചെറിയ പുഞ്ചിരി വിരിഞ്ഞു……
************
മുറിയിൽ ആകെ മൊത്തം ഒരു ശ്മശാന മൂകതയായിരുന്നു.
ഒന്നു വിരലനക്കാൻ പോയിട്ട്, ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും കഴിയാതെ, ജീവൻ പോയ ശവശരീരങ്ങളെപ്പോലെ ഞങ്ങൾ പരസ്പരം നോക്കി അങ്ങനെ തറയിൽ കിടന്നു.
ആർക്കും പരസ്പരം സംസാരിക്കാൻ പോയിട്ട്, ഒന്ന് നെടുവീർപ്പിടാൻ പോലുമുള്ള ഊർജ്ജം ബാക്കിയുണ്ടായിരുന്നില്ല. തുറിച്ചുനോക്കുന്ന കണ്ണുകൾ മാത്രം ഇടയ്ക്ക് അടഞ്ഞും തുറന്നും കൊണ്ടിരുന്നു.
ഇതിനിടയിൽ ആ വീട്ടിലെ ഏതെങ്കിലും ജോലിക്കാർ എന്തെങ്കിലും തിന്നാനോ കുടിക്കാനോ കൊണ്ടുവരുമ്പോൾ മാത്രമാണ് ആ മുറിയിൽ ചെറിയൊരു അനക്കമെങ്കിലും ഉണ്ടാകുന്നത്. ഭക്ഷണവുമായി അവർ വാതിൽക്കൽ വരുമ്പോൾ, ഞങ്ങളുടെ ആ കിടപ്പ് കണ്ടാൽ സത്യത്തിൽ അവർക്ക് തന്നെ വല്ലായ്മ തോന്നും.
ശരീരത്തിന്റെ ഒരവയവം പോലും അനക്കാൻ പറ്റാത്തതുകൊണ്ട്, സകല ജീവനുമെടുത്ത് തല… തല മാത്രം ഞങ്ങൾ കഷ്ടപ്പെട്ട് തറയിൽ നിന്നൊന്ന് ഉയർത്തും. ആമിയും കൃതികയുമൊക്കെ തലയുയർത്താൻ പാടുപെടുന്നത് കാണാൻ തന്നെ വല്ലാത്തൊരു ദയനീയതയുണ്ടായിരുന്നു.
അനാഥാലയത്തിൽ കിടക്കുന്നവരെ നോക്കുന്നതുപോലെ, ആ ജോലിക്കാർ കൊണ്ടുവന്ന ഭക്ഷണവും വെള്ളവുമൊക്കെ ഞങ്ങളുടെ വായിലേക്ക് തന്നെ അവർ വെച്ചുതരും.
അമ്മിഞ്ഞപ്പാൽ കുടിക്കുന്ന കൊച്ചു കുട്ടികളെപ്പോലെ വാ പൊളിച്ച് അതൊക്കെ വിഴുങ്ങുകയല്ലാതെ വേറെ യാതൊരു നിർവ്വാഹവും ഞങ്ങൾക്കുണ്ടായിരുന്നില്ല.
ഭക്ഷണം വായിലാക്കി അവർ പുറത്തേക്ക് തിരിഞ്ഞു നടക്കുമ്പോഴേക്കും, ഉയർത്തിപ്പിടിച്ച ആ തല വീണ്ടും വലിയൊരു ശബ്ദത്തോടെ തറയിലേക്ക് തന്നെ വീഴും.
പിന്നെയും അനക്കമില്ലാത്ത അതേ കിടത്തം തന്നെ… ഒരുതരം കോമ അവസ്ഥ!
മച്ചിൻപുറത്തേക്ക് നോക്കി, അടുത്ത ഭക്ഷണം വരുന്നതുവരെയോ, അല്ലെങ്കിൽ അടുത്ത ദിവസത്തെ ട്രെയിനിങ് എന്ന നരകം തുടങ്ങുന്നതുവരെയോ ഉള്ള ഞങ്ങളുടെ ആ കിടപ്പ് കണ്ടാൽ ശരിക്കും സഹതാപം തോന്നും.
ജീവിതത്തിൽ ഇത്രയും നിസ്സഹായരായ ഒരു അവസ്ഥയിലൂടെ ഞങ്ങൾ ആരും ഇതിനുമുമ്പ് കടന്നുപോയിട്ടുണ്ടായിരുന്നില്ല….
********
രാത്രിയുടെ കനത്ത നിശ്ശബ്ദത മുറിയിൽ പടർന്നപ്പോൾ, ശരീരത്തിലെ സകല ഞരമ്പുകളിലും തറഞ്ഞുകയറുന്ന കൊടിയ വേദനകളെ പല്ലുകടിച്ച് വകഞ്ഞുമാറ്റി ഞങ്ങൾ പതിയെ ഒന്ന് അനങ്ങാൻ ശ്രമിച്ചു.
ഓരോ പേശിയും പൊട്ടിപ്പൊളിയുന്ന വേദന കടിച്ചമർത്തി, ഞരങ്ങിപ്പാടിക്കൊണ്ട് എങ്ങനെയൊക്കെയോ തറയിലൂടെ ഇഴഞ്ഞ് ഞങ്ങൾ ആ വലിയ കട്ടിലിന്റെ കാലുകളിലേക്കും ഭിത്തിയിലേക്കും പതുക്കെ ചാരിയിരുന്നു.
ശ്വാസം നേരെ വീണപ്പോൾ, വറ്റിയ തൊണ്ടയോടെ ഞങ്ങൾ പരസ്പരം അന്നത്തെ ആ നരകയാതനകളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.
അവളുമ്മാരും അവരുടെ മുറിയിലെ ഭയാനകമായ അനുഭവങ്ങൾ വിറയലോടെ പങ്കുവെച്ചു.
ആ നീണ്ട ചർച്ചയിൽ നിന്നും ഏറ്റവും പ്രധാനപ്പെട്ട, എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഞങ്ങൾക്ക് പൂർണ്ണമായും വ്യക്തമായി.
ആ പരിശീലന മുറിക്കുള്ളിൽ സമയം സഞ്ചരിക്കുന്നത് പുറത്തേക്കാൾ വളരെ വളരെ പതുക്കെയാണ്! അതെ, എന്റെ ഊഹം നൂറുശതമാനം ശരിയായിരുന്നു.
ആ മുറിക്കുള്ളിലെ ചുവന്ന മണ്ണിൽ ഞങ്ങൾ ദിവസങ്ങളോളം, ചിലവഴിച്ചതുപോലെയുള്ള അനുഭവമായിരുന്നു ഞങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടായിരുന്നത്.
ഓരോ നിമിഷവും ഓരോ യുഗം പോലെയാണ് അവിടെ കടന്നുപോയത്. പക്ഷേ ആ മാന്ത്രിക ലോകത്തിന് പുറത്ത്, യാഥാർത്ഥ്യത്തിൽ അത് വെറുമൊരു പകൽ മാത്രമായിരുന്നു.
പുരാണങ്ങളിലെ ആ മാന്ത്രിക രത്നങ്ങളുടെ കാന്തികവലയം സമയത്തെപ്പോലും അവിടെ തടഞ്ഞുനിർത്തിയിരിക്കുകയാണെന്ന് ഞങ്ങൾ ഉറപ്പിച്ചു.
