അവൻ പറഞ്ഞ ഓരോ വാക്കും ഞങ്ങളുടെ തലച്ചോറിലൂടെ ഇടിത്തീ പോലെയാണ് കടന്നുപോയത്. ശിവഭഗവാൻ നേരിട്ട് രൂപംനൽകിയ രത്നങ്ങൾ… അവയുടെ അപാരമായ ശക്തി… ഇതൊക്കെ കേട്ടതോടെ രാഹുലിന്റെ സ്വപ്നമാണെന്ന സംശയമൊക്കെ എങ്ങോട്ടോ പറന്നുപോയിരുന്നു. ഞങ്ങൾ നിൽക്കുന്നത് കാലങ്ങൾക്ക് മുൻപുള്ള, അതിമാനുഷിക ശക്തികളുടെ ഒരു കളരിയിലാണെന്ന് ഞങ്ങൾക്ക് പൂർണ്ണമായും ബോധ്യമായി.
“ഇനി സ്വപ്നമാണോ എന്ന് ചോദിക്കരുത്… കാരണം ഇവിടെ വരാൻ പോകുന്ന വേദനകൾ നിങ്ങൾക്ക് യാഥാർത്ഥ്യമായി തന്നെ അനുഭവപ്പെടും…”
തക്ഷകൻ പറഞ്ഞുനിർത്തിയതും, ആ ഭീമാകാരമായ മുറിയുടെ മധ്യത്തിലേക്ക് അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് തന്നെ ഞങ്ങളുടെ കണ്ണുകൾ വീണ്ടും നീണ്ടു.
മുകളിലെ ആ ക്രിസ്റ്റൽ മേൽക്കൂരയിൽ നിന്നുമിറങ്ങുന്ന ആ ചുവന്ന പ്രകാശധാരയെ ലക്ഷ്യമാക്കി ഞങ്ങൾ പതുക്കെ നടന്നു. ആ പ്രകാശത്തിന്റെ പ്രഭവകേന്ദ്രത്തിൽ എത്തിയതും ഞാൻ ശ്വാസം അടക്കിപ്പിടിച്ചു മുകളിലേക്ക് നോക്കി. തക്ഷകൻ ഇത്രമാത്രം ഘോരഘോരം വർണ്ണിച്ച, ഈ ലോകത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് പറഞ്ഞ ആ അതിമാനുഷിക ശക്തിയായ ‘രുധിരമണി’യെ കാണാനായി എന്റെ കണ്ണുകൾ പരതി.
പക്ഷെ… എന്റെ നോട്ടം ചെന്നുനിന്നത് വായുവിൽ അദൃശ്യമായ ഏതോ ശക്തിയാൽ താങ്ങിനിർത്തപ്പെട്ട, അങ്ങേയറ്റം സൂക്ഷ്മമായ ഒരു ചെറിയ തരിയിലായിരുന്നു!
ഞാൻ കണ്ണുകൾ ഇറുകെയടച്ചു തുറന്ന് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. സച്ചിനും രാഹുലും അവിശ്വസനീയതയോടെ ആ പ്രകാശകേന്ദ്രത്തിലേക്ക് തന്നെ ഉറ്റുനോക്കുന്നുണ്ട്.
അതെ… അതൊരു വലിയ രത്നമൊന്നുമല്ലായിരുന്നു! തിളങ്ങുന്ന ആ പ്രകാശത്തിന്റെ നടുവിലായി വായുവിൽ തങ്ങിനിൽക്കുന്നത് ഒരു കുഞ്ഞി വലിപ്പമുള്ള, ചുവന്നു തുടുത്ത ഒരു ചെറിയ കഷ്ണം മാത്രമായിരുന്നു! അത്രയും സൂക്ഷ്മമായി നോക്കിയതുകൊണ്ട് മാത്രമാണ് എനിക്കത് കാണാൻ തന്നെ കഴിഞ്ഞത്.
ആ ചെറിയ തരിയിൽ നിന്നുമാണ് ഈ ഭീമാകാരമായ ലോകവും ഈ ആയുധങ്ങളുടെ ശക്തിയുമെല്ലാം ഉണ്ടാകുന്നതെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. ഞാൻ ആ അത്ഭുതം കണ്ട് അതിലേക്ക് തന്നെ കണ്ണുംനട്ട് നിൽക്കുമ്പോഴാണ് തക്ഷകന്റെ സ്വരം വീണ്ടും ഉയർന്നത്.
“കൂടുതൽ നേരം അതിലേക്ക് നോക്കി നിൽക്കേണ്ട…”
അവന്റെ ശബ്ദത്തിൽ വലിയൊരു മുന്നറിയിപ്പുണ്ടായിരുന്നു.
“ഈ പ്രപഞ്ചത്തിലെ മറ്റ് എല്ലാ ജീവജാലങ്ങളെയും പോലെ ആ രുധിരമണിക്കും ജീവനുണ്ട്! കൂടുതൽ സമയം അതിലേക്ക് ഉറ്റുനോക്കിയാൽ, നിങ്ങളുടെ ബോധം നശിപ്പിച്ച് അത് നിങ്ങളെ അതിന്റെ മായാലോകത്തേക്ക് വലിച്ചുകൊണ്ടുപോകും. പിന്നെ ഒരിക്കലും നിങ്ങൾക്ക് തിരികെ വരാൻ കഴിയില്ല…”
ആ വാക്ക് കേട്ടതും ഞരമ്പിലൂടെ ഒരു മിന്നൽ കടന്നുപോയതുപോലെ ഞാൻ പെട്ടെന്ന് അതിൽ നിന്നും നോട്ടം മാറ്റി താഴേക്ക് നോക്കി. സച്ചിനും രാഹുലും പുറകോട്ട് മാറി.
“അല്ല… ഇതിനെന്താ ഇത്രയും ചെറിയ വലിപ്പം?”
സച്ചിൻ അത്ഭുതം വിട്ടുമാറാതെ ചോദിച്ചു.
“ഇത്രയും വലിയ ശക്തിയുണ്ടായിട്ടും ഇതൊരു പഞ്ചസാരത്തരി പോലെയേ ഉള്ളൂവല്ലോ!”
തക്ഷകൻ സച്ചിനെ ഒന്ന് നോക്കി, എന്നിട്ട് വല്ലാത്തൊരു നിസ്സഹായതയോടെ പതുക്കെ പറഞ്ഞു:
“അതിനുള്ള ഉത്തരം ഇപ്പോൾ എനിക്ക് നിങ്ങൾക്ക് തരാൻ കഴിയില്ല. പക്ഷേ ഒന്നറിയുക… നിങ്ങൾ ഈ കാണുന്നത് രുധിരമണിയുടെ പൂർണ്ണരൂപമല്ല. കാലങ്ങൾക്കിടയിൽ, ഈ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കൊണ്ട് ഈ രത്നം ഒരുപാട് ചെറിയ കഷ്ണങ്ങളായി വിഭജിക്കപ്പെട്ടു. അങ്ങനെ വിഭജിക്കപ്പെട്ട ഓരോ കഷ്ണവും ദേവിയുടെയും വേറൊരു സ്ത്രീയുടെ കയ്യിലുമാണുള്ളത്…. അതോടെ ഈ രുധിരമണിയുടെ യഥാർത്ഥ ശക്തിക്ക് മങ്ങലേൽക്കാനും അത് നഷ്ടപ്പെടാനും തുടങ്ങി. ഈ കാണുന്നത് അതിൽ അവശേഷിച്ച വെറുമൊരു ചെറിയ പൊടി കഷ്ണം മാത്രമാണ്….. നിങ്ങളുടെ പരിശീലനത്തിന് വേണ്ടി മാത്രമാണ് ദേവി ഇതെനിക്ക് തന്നത്… പരിശീലനം കഴിഞ്ഞാൽ തിരിച്ചു കൊടുക്കുകയും വേണം…”
